കണ്ണൂർ: വൈകല്യങ്ങളോട് പോരാടി വെല്ലുവിളികളെ അതിജീവിച്ച ഹെലൻ കെല്ലറുടെ ഒരു ജന്മദിനം കൂടി കടന്നുപോകുമ്പോൾ കതിരൂർ പൊന്ന്യം സ്വദേശി സിഷ്ണ ആനന്ദിനെ ഓർക്കാതിരിക്കാൻ കഴിയില്ല. സ്വന്തം ശാരീരിക പരിമിതികളെ മറികടന്ന് തന്നെ പോലെയുള്ള നിരവധി കുട്ടികൾക്ക് സ്വയം തൊഴിൽപരിശീലനം നൽകി വരികയാണ് ഈ മിടുക്കി. കണ്ണൂരിലെ സ്വകാര്യ ആശുപത്രി ഫാർമസിയിൽ മൂന്ന് വർഷമായി ജോലി ചെയ്തുവരികയാണ് സിഷ്ണ.
ജനിച്ചപ്പോഴേ ബധിരയായിരുന്നു സിഷ്ണ. മൂന്നാം മാസത്തോടെ കാഴ്ചയും നഷ്ടപ്പെട്ടു. സംസാരശേഷിയുമില്ല. ഹൃദയത്തിലുണ്ടായിരുന്ന സുഷിരങ്ങൾ ശസ്ത്രക്രിയകളിലൂടെ പരിഹരിച്ചു. നടക്കാൻ കഴിയാത്ത കുട്ടി ഒടുവിൽ ഫിസിയോ തെറാപ്പിയിലൂടെ നടന്നുതുടങ്ങി.
2003ൽ മുംബൈയിലെ ഹെലൻ കെല്ലർ ഇൻസ്റ്റിറ്റ്യൂഷൻ ഡെഫ് ബ്ളൈൻഡ് സ്കൂളിൽ ചേർത്തതോടെയാണ് പരിമിതിയെ മറി കടക്കാനുള്ള ആത്മവിശ്വാസം ലഭിച്ചതെന്ന് പിതാവ് ആനന്ദ് പറഞ്ഞു. പഠനത്തിനു പുറമെ നൃത്തം, നാടകം, യോഗാ എന്നിവയിലും പരിശീലനം നേടി. സ്കൂൾ പഠനകാലത്ത് ഹെലൻകെല്ലറുടെ ജീവിതം അടിസ്ഥാനമാക്കിയുള്ള നാടകം സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്തു. മുംബയിലെ ഹെലൻ കെല്ലർ ഇൻസ്റ്റിറ്റ്യൂട്ടിൽ ഒമ്പതാം ക്ലാസ് വരെ പ്രത്യേക സിലബസിലായിരുന്നു പഠനം.
കാണാനും കേൾക്കാനും കഴിയാതെ നൃത്തം പഠിക്കുക എന്ന വെല്ലുവിളിയേറ്റെടുത്ത സിഷ്ണ ഇരുപത്തിയാറാം വയസ്സിൽ അരങ്ങേറി. ബ്രെയിൽ ലിപിയിലൂടെ ഗാനത്തിന്റെ അർത്ഥം മനസ്സിലാക്കി. സ്പർശത്തിലൂടെ മുദ്റകളും ചുവടുകളും ഉറപ്പിച്ചു. 2018 നവംബർ മൂന്നിന് കണ്ണൂർ കളക്ടറേറ്റിലായിരുന്നു അരങ്ങേറ്റം. സിഷ്ണയുടെ നൃത്തം കണ്ട് സദസ് അന്ന് എഴുന്നേറ്റ് നിന്നാണ് കൈയടിച്ചത്. കളർപൂക്കൾ, ചന്ദനത്തിരി, മെഴുകുതിരി, പേപ്പർബാഗ് എന്നിവയൊക്കെ സ്പർശന ശേഷിയുപയോഗിച്ച് സിഷ്ണ അനായാസം ഒരുക്കും.
പവർ ബ്രെയിലർ ഉപയോഗിച്ച് എസ്.എം.എസ്, ഇമെയിൽ, ടൈപ്പിംഗ്, കളർ ഡിസൈൻ എന്നിവയും ഇന്ന് സിഷ്ണയ്ക്ക് വഴങ്ങും. കൺമണി എന്ന പേരിൽ യുവ എഴുത്തുകാരൻ സഞ്ജയ് അമ്പലപ്പറമ്പത്ത് സിഷ്ണയെക്കുറിച്ച് നോവലുമെഴുതി. ഇതിന്റെ നാലായിരത്തോളം കോപ്പികളാണ് വിറ്റു പോയത്. നടൻ മമ്മൂട്ടിയിൽ നിന്നും 2019 ൽ ഫിനിക്സ് പുരസ്കാരം ഏറ്റുവാങ്ങിയിട്ടുണ്ട് സിഷ്ണ. പുസ്തകം വിറ്റുകിട്ടുന്ന തുക ഉപയോഗിച്ച് ഭിന്നശേഷിക്കാരായ കുട്ടികളെ ക്രാഫ്റ്റ് വർക്കുകൾ പഠിപ്പിക്കുന്നതിന് ഒരു സ്ഥാപനം തുടങ്ങണമെന്നാണ് ഈ യുവതിയുടെ ആഗ്രഹം. പ്രീതയാണ് സിഷ്ണയുടെ അമ്മ. വൈഷ്ണവ് ആനന്ദ് സഹോദരനും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |