കണ്ണൂർ: റോപ് വേ ഒരുക്കുന്നിന്റെ പേരിൽ പയ്യാമ്പലത്ത് കാനായിയുടെ റിലാക്സിംഗ് ശിൽപ്പം നശിപ്പിക്കുന്നതിനെതിരെ പ്രതിഷേധിച്ച് ലളിതാകലാ അക്കാഡമിയും.വിദേശികളടക്കമുള്ള സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ട ശിൽപം നശിപ്പിച്ചു കൊണ്ടിരിക്കുകയാണെന്ന ആരോപണവുമായാണ് ഡി.ടി.പി.സിക്കെതിരെ ലളിത കലാ അക്കാഡമി രംഗത്തുവന്നത്. കാനായി ശിൽപം പരിരക്ഷിക്കുന്നതിനായി സർക്കാർ തലത്തിൽ നടപടി സ്വീകരിക്കാൻ സാംസ്‌കാരിക മന്ത്രിക്ക് നിവേദനം നൽകിയിരിക്കുകയാണ് അക്കാഡമി.
ഡി.ടി.പി.സി ചെയർമാൻ കൂടിയായ കളക്ടറെ പ്രതിഷേധം അറിയിച്ചിട്ടുണ്ടെന്നും ലളിതകലാ അക്കാഡമി ചെയർമാൻ മുരളി ചീരോത്ത് കണ്ണൂർ പ്രസ് ക്ലബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു.പയ്യാമ്പലം പാർക്കിൽ ഇന്നലെ രാവിലെ കാനായി ശിൽപങ്ങൾ അക്കാഡമി ഭാരവാഹികൾ സന്ദർശിച്ചു. കാനായിയുടെ മറ്റൊരു ശിൽപമായ അമ്മയും കുഞ്ഞും ഇതിനകം നാശോൻമുഖമായിട്ടുണ്ട്. ശിൽപങ്ങളെ സംരക്ഷിക്കാതെയുള്ള വികസനമാണ് ഡി.ടി.പി.സി നടത്തുന്നതെന്നാണ് അക്കാഡമി അംഗങ്ങളുടെ വിമർശനം.വാർത്താസമ്മേളനത്തിൽ എബി എൻ ജോസഫ്, ശിൽപികളായ വത്സൻ കൊല്ലേരി, ഉണ്ണികാനായി എന്നിവരും പങ്കെടുത്തിരുന്നു.
'ഇത് വേദനാജനകം"
ലോകപ്രശസ്തനായ ശിൽപിയാണ് കാനായി. അദ്ദേഹത്തിന്റെ ശിൽപങ്ങൾ ഇത്തരത്തിൽ നശിപ്പിക്കുന്നത് കലാസ്‌നേഹികൾക്ക് വേദനാജനകമായ അനുഭവമാണ് - അക്കാഡമി ചെയർമാൻ തുറന്നടിച്ചു. വരുംതലമുറയിലെ കുഞ്ഞുങ്ങൾക്ക് പോലും തെറ്റായ സന്ദേശം നൽകുന്ന വികസന പ്രവൃത്തികളാണ് പയ്യാമ്പലം പാർക്കിൽ നടന്നുവരുന്നത്. തികച്ചും അശാസ്ത്രീയമായ കാര്യങ്ങളാണ് അവിടെ സർക്കാർ ഫണ്ട് ചെലവഴിച്ചു നടക്കുന്നത്.
ഇപ്പോൾ നടത്തുന്ന വികസന പ്രവൃത്തികളൊന്നും ദീർഘകാലം നിലനിൽക്കുന്നതല്ലെന്ന് എല്ലാവർക്കും അറിയാം. റോപ് വേയ്ക്കായി നിർമാണ സാമഗ്രികൾ ഇറക്കിയതു കാരണം റിലാക്സിംഗ് ശിൽപത്തിന് കേടുപാടുകൾ പറ്റിയതായി തങ്ങൾ പയ്യാമ്പലം പാർക്ക് സന്ദർശിച്ചപ്പോൾ വ്യക്തമായെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കലാപരമായ തത്വദീക്ഷ പാലിക്കാതെ പാർക്കിൽ നടക്കുന്നവികസന പ്രവർത്തനങ്ങൾക്കിടെയിൽ കാനായിയുടെ അമ്മയും കുഞ്ഞും ശിൽപത്തെ അവഗണിക്കുകയാണ് ഡി.ടി.പി.സി ചെയ്തത്. അഞ്ജതയോ അല്ലെങ്കിൽ ശിൽപകലയോടുള്ളനിഷേധാത്മകമായ നിലപാടാണോ ഈക്കാര്യത്തിൽ അധികൃതർ സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ചിത്രകലാ പരിഷത്ത് ധർണയ്ക്ക്
പയ്യാമ്പലം പാർക്കിലെ കാനായി ശിൽപം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ചിത്രകലാപരിഷത്തിന്റെ നേതൃത്വത്തിൽ 29ന് കലക്ടറേറ്റ് ധർണ നടത്തും. കാനായി ശിൽപങ്ങൾ നശിപ്പിക്കുന്ന നിർമാണ പ്രവൃത്തികൾ ഉടൻ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് ധർണ പ്രതിഷേധസമരത്തിൽ സാമൂഹ്യ, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കുമെന്ന് ഭാരവാഹികളായ ഹരീന്ദ്രൻ ചാലാട്, റിട്ട.കേണർ കെ. സുരേശൻ എന്നിവർ അറിയിച്ചു.
സാംസ്‌കാരിക കേരളത്തിന് വലിയ വേദനയാണ് ഇത്തരം അനാദരവ് സൃഷ്ടിക്കുന്നത്.നമ്മുടെ നാടിനെ ജീവിക്കാൻ പറ്റുന്ന ഇടങ്ങളാക്കി മാറ്റുന്നത് പ്രകൃതിയോട് ചേർന്നുള്ള ഇത്തരം ശിൽപങ്ങളുംനിർമ്മിതികളുമാണെന്ന് ഓർക്കണം- മുരളി ചീരോത്ത് (ലളിതകല അക്കാഡമി ചെയർമാൻ)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |