കണ്ണപുരം: തുരുത്തിൽ ആളുകൾ കൂടുകയും കുടിലുകളിൽ സൗകര്യങ്ങൾ പോരാതെയും വന്നപ്പോഴാണ് നല്ലൊരു വീടിനെപ്പറ്റി ഇവിടുത്തുകാർ ചിന്തിച്ചു തുടങ്ങിയത്. കരമാർഗ്ഗം സാധനങ്ങൾ കൊണ്ട് വരിക എന്നത് തികച്ചും അപ്രായോഗികമായിരുന്നതിനാൽ തോണിയിൽ തന്നെ സാധനങ്ങൾ ഇറക്കണമായിരുന്നു.ഓരോ വീട് നിർമ്മാണവും തുരുത്തിൽ ആഘോഷങ്ങളായിരുന്നു. തോണിയിൽ നിന്നു നിർമ്മാണ വസ്തുക്കൾ ഇറക്കുന്നത് മുതൽ ഗൃഹപ്രവേശനം വരെ തുരുത്തിലെ എല്ലാവരും നിർമ്മാണത്തിൽ പങ്കാളികളായിരിക്കും. മേസ്തിരി പണിക്കും ആശാരിപ്പണിക്കും പുറമേനിന്ന് ഒരാളുടെ പോലും ആവശ്യം കാവുങ്കലിന് അന്നില്ലായിരുന്നു.1970 കളോടെ തുരുത്തിലെ ജനസംഖ്യ 200 കടന്നു.
കാവുങ്കൽ ചെമ്മീനുകളാലും കരിമീനുകളാലും സമ്പുഷ്ടമായ തുരുത്തായിരുന്നു. ചെമ്മീൻ കൃഷിയുടെ വാണിജ്യ സാദ്ധ്യതകൾ മുന്നിൽ കണ്ടാണ് 1970കളുടെ അവസാനത്തോടെ പഞ്ചായത്തും കർഷക സമിതിയും സംയുക്തമായി കാവുങ്കലിൽ ചെമ്മീൻ കണ്ടിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.
എല്ലാവരും മറന്ന ദ്വീപ്
മറ്റ് പ്രദേശങ്ങളെല്ലാം ഒരു പാട് മാറിയപ്പോൾ വികസനം കാവുങ്കലിനോട് മുഖംതിരിച്ചുനിൽക്കുകയായിരുന്നു. പരിമിതമായ സൗകര്യങ്ങൾ ഇല്ലാതാകുകയും ചെയ്തു. തുരുത്തിൽ ഉണ്ടായിരുന്ന ഏക പലചരക്കുകടയാണാണ് ഇതിൽ ഒന്ന്. കാവുങ്കലിൽ, 1962 ൽ ഉണ്ടായിരുന്ന ചായപ്പീടികയാണ് പിന്നീട് പലചരക്കുകടയായി മാറിയത്.
തുരുത്തിലുള്ള ആളുകൾക്ക് ആശ്രയമായിരുന്നു ഈ കട. കുറ്റിക്കോൽ പാലം മുതൽ പഴയങ്ങാടി വരെ അക്കാലങ്ങളിൽ ബോട്ട് സർവീസ് ഉണ്ടായിരുന്നു.എന്നാൽ 1970 മുതൽ ചുറ്റുപാടും നിരവധി പാലങ്ങളും റോഡുകളും വന്നതോടെ ബോട്ട് സർവീസ് നിലച്ചു.അതോടെ, അവശ്യസാധനങ്ങൾ തുരുത്തിൽ എത്തിക്കുന്നത് വലിയ പ്രയാസമായി. ഇതോടെ ഏക പലചരക്ക് കടയും പൂട്ടി.ഗതാഗതം, ആശുപത്രി, സ്‌കൂളുകൾ എന്നിവയെല്ലാം തുരുത്തിന്റെ പ്രശ്നമാണ്. തുരുത്തിൽ നിന്ന് പ്രധാന റോഡിലേക്ക് എത്തണമെങ്കിൽ ഒന്നര കിലോമീറ്റർ നടക്കണം. ആശുപത്രിയിലേക്കും സ്‌കൂളുകളിലേക്കും എത്താനും പ്രയാസം തന്നെ.
( തുടരും)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |