കണ്ണൂർ: തോരാത്ത മഴയോടൊപ്പം ഉറ്റിവീണ ഉറ്റവരുടെയും ബന്ധുക്കളുടെയും പ്രിയപ്പെട്ടവരുടെയും കണ്ണീർതുള്ളികളെ ബാക്കിയാക്കി ജലം കവർന്ന പിതാവിനും പുത്രനും അവസാന യാത്ര. ഏച്ചൂർ നഗരത്തിൽ അക്ഷരാർത്ഥത്തിൽ ഒരു മണൽതരിപോലും ഇട്ടാൽ നിലത്തുവീഴാത്തത്ര ജനക്കൂട്ടമായിരുന്നുഇന്നലെ രാവിലെ മൃതദേഹങ്ങൾ പൊതുദർശനത്തിന് വെച്ചപ്പോൾ ദൃശ്യമായത്.
നാടിന്റെ നാനാഭാഗങ്ങളിൽ നിന്നും ജനം ഒഴുകിയെത്തുകയായിരുന്നു. നീന്തൽ പഠിക്കുന്നതിനിടെ മുങ്ങിമരിച്ച ഏച്ചൂർ സർവീസ് സഹകരണബാങ്ക് സെക്രട്ടറി പി.പി ഷാജി(50)മകൻ ജ്യോതിരാദിത്യൻ(16) എന്നിവരുടെ മൃതദേഹം ഒരു നോക്കുകാണാൻ വിവിധയിടങ്ങളിൽ പൊതുദർശനത്തിന് വെച്ചപ്പോൾ സ്ത്രീകളും കുട്ടികളുമുൾപ്പെടെ നൂറുകണക്കിനാളുകളാണ് തടിച്ചു കൂടിയത്.
ജില്ലാ ആശുപത്രിയിൽപോസ്റ്റുമോർട്ടം നടത്തിയ ശേഷം രാവിലെ ഒൻപതരയോടെ ഏച്ചൂരിലെ തറവാട്ട് വീട്ടട്ടിലെത്തിച്ച മൃതദേഹം അവിടെ നിന്നും ഷാജി ജോലി ചെയ്തിരുന്ന ഏച്ചൂർ സർവീസ് ബാങ്ക് അങ്കണത്തിൽ പൊതുദർശനത്തിന് വെച്ചു.സഹപ്രവർത്തകരും ഇടപാടുകാരും പരിചയക്കാരുമടങ്ങുന്ന വൻജനക്കൂട്ടമാണ് ഷാജിയെയും മകനെയും ഒരു നോക്ക് കാണാനെത്തിയത്. ചേലോറയിലെ സ്വന്തം വീട്ടിൽ പൊതുദർശനത്തിനെത്തിച്ചപ്പോൾ ഭാര്യ ഷംനയുടെയും ഇളയമകൻ ജഗത് വിഖ്യാതിന്റെയും കരച്ചിൽ കണ്ടുനിന്നവരുടെ ഹൃദയം തകർക്കുന്നതായിരുന്നു.
ഇവിടെ നിന്ന് പയ്യാമ്പലം പൊതുശ്മശാനത്തിൽ വിലാപയാത്രയായി എത്തിച്ച മൃതദേഹം ഉച്ചയോടെ സംസ്‌കരിച്ചു. ഇരുവർക്കും അന്തിമോപചാരമർപ്പിച്ചു കൊണ്ടു ഏച്ചൂർ ടൗണിൽ ഇന്നലെ ഉച്ചവരെ ഹർത്താൽ ആചരിച്ചിരുന്നു.
കണ്ണൂർ കോർപറേഷൻ മേയർ ടി.ഒ.മോഹനൻ,ബ്‌ളോക്ക്പഞ്ചായത്ത് പ്രസിഡന്റ് പി.കെ.പ്രമീള, ചെമ്പിലോട് പഞ്ചായത്ത് പ്രസിഡന്റ് കെ.ദാമോദരൻ, മുണ്ടേരി പഞ്ചായത്ത് പ്രസിഡന്റ് എ.അനിഷ, ജില്ലാ പഞ്ചായത്തംഗം ചന്ദ്രൻ കല്ലാട്ട്, സി.പി.എം ജില്ലാസെക്രട്ടറി എം.വി.ജയരാജൻ,ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ്, ബി.ജെ.പി സംസ്ഥാനസെക്രട്ടറി കെ.രഞ്ജിത്ത്, മുൻ ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി, എൻ.ചന്ദ്രൻ, എം.കെ മോഹനൻ, ചന്ദ്രൻകല്ലാട്ട്, എം.കെ മോഹനൻ, കെ.ബാബുരാജ് തുടങ്ങിയവർ അന്ത്യാഞ്ജലിയർപ്പിക്കാനെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |