മട്ടന്നൂർ: വയനാട്ടിലേക്ക് പോകാനെത്തിയ രാഹുൽഗാന്ധി എം.പിക്ക് വിമാനത്താവളത്തിലും വഴിനീളെയും വൻ സ്വീകരണം. ഇന്നലെ രാവിലെ 8.30 ഓടെയാണ് ഡൽഹിയിൽ നിന്ന് എയർഇന്ത്യ വിമാനത്തിൽ രാഹുൽ ഗാന്ധി കണ്ണൂരിലിറങ്ങിയത്. കോൺഗ്രസ് നേതാവ് കെ.സി.വേണുഗോപാലും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
കെ.പി.സി.സി.പ്രസിഡന്റ് കെ.സുധാകരൻ, സജീവ് ജോസഫ് എം.എൽ.എ, ഡി.സി.സി. പ്രസിഡന്റ് മാർട്ടിൻ ജോർജ്, കണ്ണൂർ മേയർ ടി.ഒ.മോഹനൻ തുടങ്ങിയവർ ചേർന്നാണ് അദ്ദേഹത്തെ സ്വീകരിച്ചത്. വെള്ളിയാംപറമ്പിലെ സ്വകാര്യ റിസോർട്ടിൽ പ്രഭാത ഭക്ഷണത്തിനും വിശ്രമത്തിനും ശേഷം 10.15ഓടെയാണ് രാഹുൽഗാന്ധി വയനാട്ടിലേക്ക് തിരിച്ചത്. മട്ടന്നൂർ ജംഗ്ഷനിൽ കോൺഗ്രസ്, ലീഗ് പ്രവർത്തകർ ആവേശകരമായ സ്വീകരണം നൽകി.
തോരാമഴയെ വകവെക്കാതെ സ്ത്രീകളടക്കം നിരവധി പ്രവർത്തകരാണ് മട്ടന്നൂർ ടൗണിൽ റോഡിനിരുവശത്തായി തടിച്ചുകൂടിയത്. കോൺഗ്രസ് പതാകകളും പുഷ്പവൃഷ്ടിയും വാഹനം കടന്നുപോകുമ്പോൾ പ്രവർത്തകർ അഭിവാദ്യമർപ്പിച്ചു. വാഹനത്തിന്റെ വേഗത കുറച്ച് രാഹുൽഗാന്ധിയും പ്രവർത്തകരെ അഭിവാദ്യം ചെയ്തു. വാദ്യമേളവും വിവിധ കലാരൂപങ്ങളും സ്വീകരണത്തിന്റെ ഭാഗമായി മട്ടന്നൂരിൽ ഏർപ്പെടുത്തിയിരുന്നു. ചാവശ്ശേരി, ഉളിയിൽ, എം.ജി.കോളേജ്, കാക്കയങ്ങാട്, പേരാവൂർ, നിടുമ്പൊയിൽ തുടങ്ങിയ സ്ഥലങ്ങളിലും രാഹുലിന് സ്വീകരണം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |