കാസർകോട്: സുപ്രിംകോടതി നിർദ്ദേശാനുസരണം എൻഡോസൾഫാൻ ദുരിതബാധിതരുടെ നഷ്ടപരിഹാരം നൽകുന്നതിനായി സംസ്ഥാന സർക്കാർ അനുവദിച്ച ഇരുന്നൂറ് കോടിയിൽ 111.46കോടി രൂപ വിതരണം ചെയ്തുകഴിഞ്ഞതായി ജില്ലാഭരണകൂടം. 2972 ദുരിതബാധിതർക്കായി അഞ്ചുലക്ഷം വീതമാണ് ഇതുവരെ നൽകിയത്.
കേരള കൗമുദി' ചൂണ്ടികാണിച്ചതിന് പിന്നാലെയാണ് വിതരണം ഊർജ്ജിതമായത്. 430 ദുരിത ബാധിതർ ഇനിയും അപേക്ഷ നൽകാൻ ബാക്കിയുണ്ട്. ഇവർ എത്രയും വേഗം മതിയായ രേഖകൾ സഹിതം അക്ഷയ കേന്ദ്രം വഴി അപേക്ഷ നൽകി ധനസഹായം കൈപ്പറ്റണമെന്ന് ജില്ലാകളക്ടർ അറിയിച്ചു.
ഇനിയും അപേക്ഷ നൽകിയിട്ടില്ലാത്തവർക്ക് പൊതുവായി വിവരം നൽകുന്നതിന് ഏഴിന് പബ്ലിക് നോട്ടീസ് നൽകും. ദുരിതബാധിത പട്ടികയിൽ ഉൾപ്പെട്ടവരിൽ ധനസഹായം ആവശ്യമില്ലാത്തവർ രേഖാമൂലം ആ വിവരം അറിയിച്ച് വില്ലേജ് ഓഫീസിൽ അപേക്ഷ നൽകണം.ദുരിത ബാധിതരുടെ പട്ടികയിൽ ഉൾപ്പെട്ട അഞ്ചു മുതൽ പത്തു ശതമാനത്തോളം പേരെ ലഭ്യമായ മേൽവിലാസത്തിൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇവരെ കണ്ടെത്താനായി ആ ലിസ്റ്റ് ബന്ധപ്പെട്ട പഞ്ചായത്ത് ജനപ്രതിനിധികൾക്ക് കൈമാറിയിട്ടുണ്ടെന്നും കളക്ടർ പറഞ്ഞു. ആശാ വർക്കർമാർ ലഭ്യമായ വീട്ടുവിലാസത്തിലേക്ക് പോകുകയും ചെയ്തിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങളിൽ നിയമപരമായ അവകാശ സർട്ടിഫിക്കറ്റ് ലഭ്യമായിട്ടില്ലാത്തവർക്ക് എല്ലാ നിയമപരമായ അവകാശികളുടെയും സമ്മതം സഹിതം അപേക്ഷിച്ചാൽ ധനസഹായം അനുവദിക്കും.
ദുരിതബാധിതരുടെ അധികം അപേക്ഷ കെട്ടിക്കിടക്കുന്ന വില്ലേജ് ഓഫീസുകളിൽ താലൂക്ക് ടീമുകളെ നിയോഗിച്ചിട്ടുണ്ട്. താലൂക്ക് തലത്തിൽ മേൽനോട്ടം വഹിക്കുന്നതിന് ഡപ്യൂട്ടി കളക്ടർമാരെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്. -ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് ( കാസർകോട് കളക്ടർ)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |