കണ്ണൂർ: കണ്ണൂർ - കൂത്തുപറമ്പ് സംസ്ഥാനപാതയിലെ മൂന്നാംപാലത്ത് വലിയതോടിന് കുറുകെയുള്ള പുതിയപാലം നിർമ്മാണം അന്തിമ ഘട്ടത്തിൽ. ഈ മാസം അവസാനവാരത്തിൽ പാലം ഗതാഗതത്തിനായി തുറന്നുകൊടുക്കാൻ കഴിയുമെന്നാണ് പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ പ്രതീക്ഷ. അവസാന പ്രവൃത്തികളാണ് നടന്നുകൊണ്ടിരിക്കുന്നത്.
മഴ ശക്തമാണെങ്കിലും പ്രവൃത്തി മുടങ്ങാതെ നടക്കുന്നുണ്ട്. കോൺക്രീറ്റ് വാൾ വാർത്തുകഴിഞ്ഞിട്ടുണ്ട്. ഇതോടൊപ്പം പാലത്തിലേക്ക് കയറാനുള്ള റോഡിൽ മണ്ണ് നിറക്കുന്ന പ്രവൃത്തി നടക്കേണ്ടതുണ്ട്. മഴശക്തമായതിനാലാണ് ഇതൽപ്പം വൈകുന്നത്. പാലത്തിന്റെ കൈവരികൾ സ്ഥാപിക്കുന്ന പ്രവൃത്തിയാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. പാലംഭിത്തിയായി കരിങ്കൽകെട്ടാണ് ഇവിടെ ഉദ്ദേശിച്ചിരുന്നതെങ്കിലും ജനകീയ സമിതിയുടെ ആവശ്യപ്രകാരമാണ് കോൺക്രീറ്റ് വാൾ നിർമ്മിച്ചത്.
12മീറ്റർ നീളവും 11.05 മീറ്റർ വീതിയുമുള്ള പാലം നിലവിലുള്ള റോഡിൽ നിന്നും ഒന്നരമീറ്റർ ഉയരത്തിലാണ് നിർമ്മിച്ചത്. ഇതുകാരണം മൂന്നാംപാലം റോഡരികിലുള്ള മൊയ്തു വായനശാല ഉൾപ്പെടെ പതിനഞ്ചോളം കടകൾ താഴ്ചയിലായി.
ഒന്നരകോടി രൂപയാണ് മൂന്നാംപാലത്തെ മൂന്ന്പാലങ്ങളുടെ പുനർനിർമാണത്തിനായി എസ്റ്റിമേറ്റ് തുക. ഇ.വി കൺസ്ട്രക്ഷൻ കമ്പിനിയാണ് കരാർ ഏറ്റെടുത്തത്. എന്നാൽ ഇറിഗേഷൻ വകുപ്പിൽ നിന്നും സ്ഥലമേറ്റെടുക്കൽ ഉൾപ്പെടെയുള്ള സാങ്കേതികകുരുക്കുകൾ കഴിഞ്ഞ ഫെബ്രുവരിയിൽ തുടങ്ങിയ പാലംനിർമാണത്തെ മന്ദഗതിയിലാക്കുകയായിരുന്നു. അഞ്ചാംമാസമായിട്ടും പാലം നിർമാണം പൂർത്തീകരിക്കാത്തതിൽ പ്രദേശവാസികളിൽ പ്രതിഷേധമുണ്ട്.
ഒരുവശത്ത് ഏറെ നേരം കാത്തുനിന്നതിനുശേഷമാണ് മറുഭാഗത്തേക്ക് വാഹനങ്ങൾക്ക് പ്രവേശിക്കാൻ കഴിയുന്നത്. ആംബുലൻസടക്കമുള്ള വാഹനങ്ങൾ ഇതുകാരണം ഇവിടെ കുടുങ്ങികിടക്കുകയാണ്. ഇപ്പോൾ മൂന്നുപെരിയ മുതൽ രാവിലെയും വൈകുന്നേരവും അതിരൂക്ഷമായ ഗതാഗതകുരുക്കാണ് അനുഭവപ്പെടുന്നത്. അടിയന്തരമായി പാലം നിർമാണം പൂർത്തീകരിക്കണം
ഷമേജ് പെരളശേരി (പ്രദേശവാസി)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |