കാസർകോട് : ജില്ലയിലെ എല്ലാ എൻഡോസൾഫാൻ ദുരിതബാധിതർക്കും അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന സുപ്രീം കോടതി വിധി നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ അനുവദിച്ച 200 കോടി രൂപ വിതരണം ചെയ്യുന്ന നടപടി പൂർത്തിയാകുന്നു . നഷ്ടപരിഹാരം വൈകുന്നത് സംബന്ധിച്ച് ജൂൺ 10 ന് 'കേരള കൗമുദി' വാർത്ത പ്രസിദ്ധീകരിച്ചതിനെ തുടർന്ന് മുഖ്യമന്ത്രിയുടെയും തദ്ദേശ വകുപ്പ് മന്ത്രിയുടെയും ഓഫീസിൽ നിന്നും ചീഫ് സെക്രട്ടറിയും ഇടപെട്ടതിനെ തുടർന്ന് ആരംഭിച്ച വിതരണം പിന്നീട് ഊർജിതമാവുകയായിരുന്നു.
ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദിന്റെ നിർദ്ദേശപ്രകാരം അപേക്ഷകൾ ഓൺലൈനായി സ്വീകരിച്ചതിന് പിറകെ എൻഡോസൾഫാൻ സ്‌പെഷ്യൽ സെല്ലും റവന്യു വകുപ്പിലെ മുഴുവൻ ജീവനക്കാരും ഒറ്റക്കെട്ടായി അണിനിരന്നാണ് സഹായവിതരണം പൂർത്തിയാക്കിയത്. മേയ് മുതൽ ജൂലായ് പതിനൊന്നുവരെ 5056 പേർക്കായി 199.68,50,000 കോടിയുടെ ധനസഹായമാണ് വിതരണം ചെയ്തത്.
ഉത്തരവിറങ്ങിയത് മാർച്ച് 15ന്
2022 മാർച്ച് 15 നാണ് 200 കോടി രൂപയുടെ ധനസഹായം അനുവദിച്ചതായി സർക്കാർ ഉത്തരവ് ഇറങ്ങിയത്. രണ്ടു മാസം വൈകി മേയ് പകുതിയോടെ നടപടികൾ ആരംഭിച്ചു. നാല് ആഴ്ചകൾ കൊണ്ട് വിതരണം പൂർത്തിയാക്കണം എന്നായിരുന്നു സുപ്രീം കോടതി വിധി. പിന്നീട് സർക്കാർ സമയം നീട്ടിവാങ്ങി. തുടർന്ന് ആദ്യ ഘട്ടത്തിൽ പട്ടികയിൽ ഉൾപ്പെട്ട എട്ട് പേർക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകി. മരിച്ച കൊവിഡ് രോഗികളുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി ആരംഭിച്ച വെബ് പോർട്ടലിന്റെ മാതൃകയിൽ മാറ്റം വരുത്തി നഷ്ടപരിഹാരം വിതരണം സുഗമമാക്കി.ഓൺലൈൻ സംവിധാനം നിലവിൽ വരികയും അർഹരായവർക്ക് കളക്ടറേറ്റിലേക്ക് എത്താതെ അപേക്ഷിക്കാനും സാധിച്ചു. നേരിട്ടോ അക്ഷയ സെന്ററിലോ വില്ലേജ് ഓഫീസ് മുഖാന്തിരമോ ഈ പോർട്ടലിൽ അപേക്ഷിച്ച മുഴുവൻ പേർക്കും ഇതിനോടകം തുക ബാങ്ക് അക്കൗണ്ടുകളിൽ എത്തിക്കഴിഞ്ഞു.
നിർണായകം കേരളകൗമുദി ഇടപെടൽ
ഉദ്യോഗസ്ഥ അലംഭാവത്തെ തുടർന്ന് ധനസഹായവിതരണം വൈകുന്നത് കേരള കൗമുദി ചൂണ്ടിക്കാട്ടിയതിന് പിറകെ ഞായറാഴ്ച ഉൾപ്പെടെ അവധി ദിനങ്ങളിലടക്കം കളക്ടറേറ്റിലെയും വില്ലേജ് ഓഫീസുകളിലേയും മുഴുവൻ ജീവനക്കാരും ധനസഹായവിതരണത്തിനായി രംഗത്തിറങ്ങി. മുഖ്യമന്ത്രി പിണറായി വിജയൻ ചീഫ് സെക്രട്ടറിയുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ച് പ്രവർത്തനം ഏകോപിപ്പിച്ചു. എൻഡോസൾഫാൻ സ്‌പെഷ്യൽ സെൽ യോഗത്തിൽ തദ്ദേശ സ്വയം ഭരണ മന്ത്രി എം.വി.ഗോവിന്ദൻ നഷ്ടപരിഹാര വിതരണം അടിയന്തരമായി പൂർത്തീകരിക്കാൻ നിർദ്ദേശവും നൽകി.
ഇനിയും അപേക്ഷ നൽകാത്ത ദുരിത ബാധിതർ എത്രയും പെട്ടെന്ന് ആവശ്യമായ രേഖകൾ സഹിതം അക്ഷയ കേന്ദ്രം വഴി അപേക്ഷിക്കണം. ലിസ്റ്റിൽ ഉൾപ്പെട്ടവർ മരണപ്പെട്ടിട്ടുണ്ടെങ്കിൽ അവരുടെ അവകാശികൾ മതിയായ രേഖകൾ സഹിതം അക്ഷയ കേന്ദ്രം വഴി അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾ ബന്ധപ്പെട്ട വില്ലേജ് ഓഫീസുകളിൽ നിന്നും അറിയാം- ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |