തലശേരി: ഡിസംബറിൽ പൂർത്തിയാകുന്ന തരത്തിൽ കൊടുവള്ളി റെയിൽവെ മേൽപ്പാലം നിർമ്മാണം പുരോഗമിക്കുന്നു.റെയിൽവേകൂടി മനസ്സുവച്ചാൽ സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് കരാറുകാർ.പാലത്തിന്റെ സ്റ്റീൽ തൂണുകളിൽ ആറെണ്ണം ഇതിനകം പൂർത്തിയായികഴിഞ്ഞു.
റെയിൽവേ ഭൂമിയിലെ മേൽപ്പാലം പ്രവൃത്തിയാണ് ഇനി ബാക്കിയുള്ളത്. ഇവിടെ റെയിൽവേയാണ് പ്രവൃത്തി നടത്തേണ്ടത്. അതിനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. റെയിൽവെയുടെ മെല്ലെപ്പോക്ക് തലശേരി- മാഹി ബൈപ്പാസിന് തടസം സൃഷ്ടിക്കുന്നതു പോലെ ആശങ്ക ഇവിടെയും നിലനിൽക്കുന്നുണ്ട്. എങ്കിലും ഉടൻ പരിഹരിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
പാലത്തിന്റെ രണ്ട് തൂൺ റെയിൽവേയുടെ യാർഡിൽ നിർമ്മിച്ച തൂണുകൾ (പിയർ) കൊടുവള്ളിയിലെത്തിച്ച് പൈൽക്യാപ്പിൽ ഉറപ്പിച്ചു. ഇനി രണ്ട് തൂണുകളാണ് ഘടിപ്പിക്കാനുള്ളത്. ഇതിനുള്ള പൈലിംഗും പൂർത്തിയായി.സ്റ്റീൽ തൂൺപോലെ ഗൾഡറും പാലത്തിൽ കൊണ്ടുവന്ന് സ്ഥാപിക്കും. പാലത്തിന്റെ പൈലും പൈൽക്യാപ്പും കോൺക്രീറ്റും പിയറും പിയർക്യാപ്പും ഗർഡറും സ്റ്റീലും പാലത്തിന്റെ ഉപരിതലം കോൺക്രീറ്റുമാണ്.
നിർമ്മാണം സ്റ്റീൽ കോൺക്രീറ്റ് കോമ്പോസിറ്റ് സ്ട്രെക്ചർ രീതിയിൽ
സ്റ്റീൽ കോൺക്രീറ്റ് കോമ്പോസിറ്റ് സ്‌ട്രെക്ചറായാണ് നിർമ്മാണം. ഇത്തരത്തിലുള്ള സംസ്ഥാനത്തെ പത്ത് മേൽപ്പാലങ്ങളിലൊന്നാണ് കൊടുവള്ളിയിലേത്.
നീളം 314 മീറ്റർ, വീതി 10.5 മീറ്റർ
ചെലവ് 21.4 കോടി
കൊടുവള്ളി പഴയബാങ്ക് മുതൽ എൻ.ടി.ടി.എഫ് പുതിയ ബ്ലോക്കുവരെ 314 മീറ്റർ നീളത്തിൽ 10.05 മീറ്റർ വീതിയിലാണ് മേൽപ്പാലം. ഒരു ഭാഗത്ത് നാലുമീറ്റർ സർവീസ് റോഡുമുണ്ട്. 21.4 കോടി രൂപയാണ് നിർമാണച്ചെലവ്. 15.68 കോടി രൂപ വിനിയോഗിച്ചാണ് സ്ഥലമെടുപ്പ് പൂർത്തിയാക്കിയത്.
സർക്കാരിന്റെ നൂറുദിനപരിപാടിയിൽ ഉൾപ്പെടുത്തി കഴിഞ്ഞവർഷം ജനുവരി 23നാണ് മേൽപ്പാലം പ്രവൃത്തി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തത്.
ദേശീയപാതയിലെ കുരുക്കഴിയും
കൊടുവള്ളി ഗേറ്റ് അടക്കുമ്പോൾ ദേശീയപാതയിൽ വർഷങ്ങളായി തുടരുന്ന ഗതാഗതക്കുരുക്ക് മേൽപ്പാലം വരുന്നതോടെ ഇല്ലാതാകും. ഇല്ലിക്കുന്നിലെ കുത്തനെയുള്ള കയറ്റം ഒഴിവാക്കി ചരക്കുവാഹനങ്ങൾക്കും മേൽപാലത്തിലൂടെ യാത്രചെയ്യാം. കണ്ണൂർ വിമാനത്താവളത്തിലേക്കും അഞ്ചരക്കണ്ടിയിലേക്കുള്ള പ്രധാനപാതയാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |