കണ്ണൂർ: ഭരണസമിതിയെ നോക്കുകുത്തിയാക്കി ഇൻചാർജ് കൈയാളുന്ന ഭരണത്തിൽ പൊറുതിമുട്ടി കാർഷിക സർവ്വകലാശാല.കാർഷിക സർവ്വകലാശാല ആക്ട് അനുസരിച്ച് രജിസ്ട്രാറെ നിയമിക്കേണ്ടത് ഭരണ സമിതിയാണെങ്കിലും ഭരണ വകുപ്പിന്റെ തലപ്പത്ത് നിന്ന് വരുന്ന നിർദ്ദേശമനുസരിച്ചാണ് ഈ തസ്തികയിലെ ഇൻ ചാർജ്ജ് നിയമനം.
വൈസ് ചാൻസലർ നടത്തുന്ന നിയമനത്തിന് ഭരണ സമിതിയുടെ അംഗീകാരം തേടാറില്ലെന്നാണ് ജീവനക്കാരുടെ വാദം. നിലവിലുള്ള വൈസ് ചാൻസലർ ചാർജ്ജെടുത്തതിന് ശേഷം നടത്തിയ രജിസ്ട്രാർ നിയമനമൊന്നും ഭരണ സമിതി അറിഞ്ഞിട്ടുമില്ല, അറിയിച്ചിട്ടുമില്ല. ഫയലുകൾ പഠിക്കാനോ ഭരണപരമായ തീരുമാനമെടുക്കാനോ കഴിയാതെ ഫയലിൽ നിരന്തരം ഡിസ്‌കഷൻ എന്നെഴുതി വച്ച് ജീവനക്കാരുടെ സമയബന്ധിതമായ ട്രാൻസ്ഫറുകളും പ്രൊമോഷനുകളും വൈകിപ്പിക്കുന്ന ഇൻ ചാർജ്ജ് രജിസ്ട്രാർക്കെതിരെ ജീവനക്കാർക്കിടയിൽ പ്രതിഷേധം പുകയുകയാണ്.
സ്ഥലംമാറ്റത്തിൽ ഇടപെട്ട് ഹൈക്കോടതി
ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റത്തിന് അംഗീകൃത മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന കാരണത്താൽ സ്ഥലമാറ്റ ഉത്തരവ് നടപ്പാക്കൽ തടഞ്ഞ് ഇന്നലെ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ്. ഒരൊറ്റ ദിവസം മാത്രം ഇരുപതോളം പേരെയാണ് തലങ്ങും വിലങ്ങും മാനദണ്ഡങ്ങൾ പാലിക്കാതെ സ്ഥലം മാറ്റിയത്.
കീടനിയന്ത്രണത്തെയും കീഴ്മേൽ മറിക്കും
കീടങ്ങളുടെ ജൈവ നിയന്ത്രണം സംബന്ധിച്ച പ്രവർത്തനങ്ങൾക്ക് പ്രൊഫസറായ ഡോ.റെജി റാണിക്ക് ഐ.സി.എ.ആർ നൽകിയ അംഗീകാരമാണ് വെള്ളായണി കാർഷിക കോളേജിലെ ഗവേഷണ രംഗത്തെ ആൾ ഇന്ത്യ കോ-ഓർഡിനേറ്റഡ് പ്രോജക്ട്. ഈ പ്രോജക്ടിന് കീഴിൽ കേരളത്തിലെ കർഷകർക്കും സ്‌പൈസസ് ബോർഡിനും വേണ്ടി ജൈവ നിയന്ത്രണ ഏജന്റായ ട്രൈക്കോഡെർമ ഉൽപാദനം പുരോഗമിക്കുകയുമാണ്. ഈ ശാസ്ത്രജ്ഞയുടെ തസ്തികയടക്കമാണ് വയനാട് അമ്പലവയലിലേക്ക് സർവ്വകലാശാല മാറ്റിയത്. വലിയ വരുമാന നഷ്ടവും കർഷകർക്കുള്ള സേവന നഷ്ടവുമാണ് ഇതുമൂലം സംഭവിക്കുന്നത്.
ഇവരുടെ നേതൃത്വത്തിൽ കേരള കാർഷിക സർവ്വകലാശാല വികസിപ്പിച്ച രണ്ട് ജൈവ കീടനാശിനികളുടെ രജിസ്‌ട്രേഷൻ പ്രവർത്തനവും നിലവിൽ നടന്നുവരുന്ന സമയത്താണ് തീർത്തും വിവേകമില്ലാത്ത നടപടിക്ക് സർവ്വകലാശാല തയ്യാറായതെന്നും വിവിധ സംഘടനകൾ കുറ്റപ്പെടുത്തുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |