കണ്ണൂർ:കണ്ണൂർ സർവകലാശാല ബിരുദാനന്തരബിരുദ പ്രവേശന പരീക്ഷയുടെ അടിക്കടിയുള്ള സമയമാറ്റത്തിൽ അവസരം നഷ്ടപ്പെട്ട് വിദ്യാർത്ഥികൾ. മാസ്റ്റർ ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, ക്ലിനിക്കൽ ആൻഡ് കൗൺസലിംഗ് സൈക്കോളജി എന്നിവയിലേക്കുള്ള പ്രവേശനപരീക്ഷകളാണ് ഹാൾടിക്കറ്റിൽ രേഖപ്പെടുത്തിയതിനും രണ്ടുദിവസം മുമ്പെ നടത്തി വിദ്യാർത്ഥികളുടെ അവസരം നഷ്ടപ്പെടുത്തിയത്.
ജൂൺ 26ന് ആരംഭിക്കേണ്ടുന്ന പ്രവേശന പരീക്ഷയുടെ ടൈംടേബിൾ ജൂൺ 20നാണ് സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചത്.എൻവിയോൺമെന്റൽ സയൻസ്, മാസ്റ്റർ ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, ക്ലിനിക്കൽ ആൻഡ് കൗൺസലിംഗ് സൈക്കോളജി എന്നീ പഠന വകുപ്പുകളിലേക്ക് ജൂലായ് രണ്ടിനായിരുന്നു പരീക്ഷ നിശ്ചയിച്ചിരുന്നത്. എന്നാൽ ജൂൺ 25 ന് ലഭിച്ച ഹാൾ ടിക്കറ്റിൽ ജൂലായ് 16 എന്നാണ് രേഖപ്പെടുത്തിയത്. ജൂലായ് എട്ടിന് വീണ്ടും ഇറക്കിയ അറിയിപ്പ് പ്രകാരം എൻവിയോൺമെന്റൽ സയൻസ് പരീക്ഷ 11ലേക്കും മാസ്റ്റർ ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, ക്ലിനിക്കൽ ആൻഡ് കൗൺസലിംഗ് സൈക്കോളജി പരീക്ഷകൾ പതിമൂന്നിലേക്കും മാറ്റിനിശ്ചയിച്ചു. ഈ മാറ്റം അറിയാത്ത വിദ്യാർത്ഥികളിൽ പലരും ഹാൾ ടിക്കറ്റിലെ തീയതി പ്രകാരം ഇന്നലെ കണ്ണൂർ യൂനിവേഴ്സിറ്റിയുടെ വിവിധ കേന്ദ്രങ്ങളിൽ എത്തിയപ്പോഴാണ് പരീക്ഷ കഴിഞ്ഞതായി വിവരം ലഭിക്കുന്നത്.സർവകലാശാല പരീക്ഷാ വിഭാഗത്തെ ബന്ധപ്പെട്ടെങ്കിലും തീയതി മാറ്റം മാദ്ധ്യമങ്ങൾ വഴി പ്രസിദ്ധപ്പെടുത്തിയിരുന്നുവെന്ന് പറഞ്ഞ് കൈയൊഴിയുകയായിരുന്നു അധികൃതർ.
നീട്ടിയ പരീക്ഷകൾ തുണച്ചു
മറ്റ് പഠന വകുപ്പുകളിലേക്കുള്ള പ്രവേശന പരീക്ഷകൾ തൊട്ടടുത്ത ദിവസങ്ങളിലേക്ക് നീട്ടിവച്ചതിനാൽ വിദ്യാർത്ഥികൾക്ക് അവസരം നഷ്ടമായില്ല. വിവിധ കാരണങ്ങളാൾ പരീക്ഷ നീട്ടി വെക്കുന്നത് പതിവാണെങ്കിലും മുൻകൂട്ടി നടത്തുന്നത് കേട്ടുകേൾവിയില്ലാത്ത നടപടിയാണെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. യൂണിവേഴ്സിറ്റിയുടെ ഈ തലതിരിഞ്ഞ പ്രവൃത്തിയിലൂടെ പലർക്കും ഒരു വർഷം നഷ്‌ടപ്പെടുമെന്ന സ്ഥിതിയാണ്. അടിയന്തര ഇടപെടൽ നടത്തി പരീക്ഷ എഴുതാനാവാത്തവർക്ക് ഒരവസരം കൂടി നൽകണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |