കണ്ണൂരിലെ അഞ്ച് പല ചരക്ക് കടകളിൽ പൈലറ്റ് പദ്ധതി
കണ്ണൂർ : കേന്ദ്ര സർക്കാർ പിന്തുണയോടെയുള്ള വികേന്ദ്രീകൃത ഇ- കോമേഴ്സ് നെറ്റ് ശൃംഖലയായ ഓപ്പൺ നെറ്റ് വർക്ക് ഫോർ ഡിജിറ്റൽ കോമേഴ്സ് ( ഒ.എൻ.ഡി.സി ) കണ്ണൂരിലും വരുന്നു. അടുത്ത മാസത്തോടെ കേന്ദ്ര സർക്കാർ ഈ പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും.കണ്ണൂരിലെ അഞ്ച് പല ചരക്ക് കടകളെയാണ് പൈലറ്റ് അടിസ്ഥാനത്തിൽ ശൃംഖലയുടെ ഭാഗമാക്കിയുള്ളത്. കണ്ണൂരിനു പുറമെ സംസ്ഥാനത്ത് തൃശ്ശൂരിലും ഡിജിറ്റൽ കോമേഴ്സ് ഏർപ്പെടുത്തും.
നിലവിൽ ഡൽഹി, ബംഗളൂരു, ഭോപാൽ, ഷില്ലോംഗ്, കോയമ്പത്തൂർ എന്നിവിടങ്ങളിലാണ് പ്ലാറ്റ്‌ഫോമിന്റെ പ്രവർത്തനം .തിരഞ്ഞെടുക്കപ്പെട്ട ഉപയോക്താക്കൾക്ക് മാത്രമായി ശൃംഖലയിലൂടെ വിൽപ്പന ഉടൻ തുടങ്ങും. അടുത്ത മാസത്തോടെ സംസ്ഥാനത്തെ 75 നഗരങ്ങൾ ഒ.എൻ.ഡി.സിയുടെ പരിധിയിൽ വരും.
പലവ്യഞ്ജനം, ഭക്ഷണം, തുണിത്തരങ്ങൾ എന്നീ വിഭാഗങ്ങളിലുള്ള കടകളെയാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തുക.
ഡിജിറ്റൽ കോമേഴ്സ് ( ഒ.എൻ.ഡി.സി)
യു.പി.ഐ ( യൂണിഫൈഡ് പേയ് മെന്റ്സ് ഇന്റർഫേസ്) പൊലൊരു സംവിധാനമാണിത്. അതായത് ഗൂഗിൾ പേ, പേ.ടി.എം, ഫോൺ പേ എന്നിങ്ങനെ വ്യത്യാസമില്ലാതെ യു.പി.ഐ വഴി പേയ്മെന്റ് നടത്താമെന്നതു പോലെ പ്ളാറ്റ് ഫോം കേന്ദ്രീകൃതമല്ലാതെ ഉൽപന്നങ്ങൾ വാങ്ങുന്നവരെയും വിൽക്കുന്നവരെയും ബന്ധിപ്പിക്കുകയാണ് ലക്ഷ്യം. ചുരുക്കത്തിൽ പ്ളാറ്റ് ഫോം എ യിൽ റജിസ്റ്റർ ചെയ്ത ഒരു ഉപഭോക്താവിന് പ്ളാറ്റ് ഫോം ബിയിൽ സാധനം വിൽക്കുന്ന ആളിൽ നിന്നും സാധനം വാങ്ങാം.
ഒരു സ്വകാര്യ നോൺ പ്രോഫിറ്റ് കമ്പനിയായാണ് ഒ.എൻ.ഡി.സിയ്ക്ക് സർക്കാർ തുടക്കമിട്ടത്. സ്വകാര്യ ഇ കൊമേഴ്‌സ് കമ്പനികളുടെ കുത്തക ഇല്ലാതാക്കുകയെന്ന ലക്ഷ്യം ഈ പദ്ധതിയ്ക്കുണ്ട്. വിവിധ സ്ഥാപനങ്ങൾ ഇതിനകം ഒ.എൻ.ഡി.സിയുടെ ഭാഗമായിട്ടുണ്ടെന്നാണ് വിവരം.
ആശങ്കകളുണ്ട്
ഉൽപന്നങ്ങളുടെ ഗുണമേന്മ ഉറപ്പിക്കൽ
ഉത്തരവാദിത്വം ആർക്ക്
പണമിടപാടുകൾ, ഉൽപന്നങ്ങളുടെ ചരക്കുനീക്കം എന്നിവയുടെ പ്രവർത്തനം
കുത്തകകളുടെ വമ്പൻ മത്സരം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |