ശ്രീകണ്ഠാപുരം: കണ്ണൂർ ജില്ലയിലെ മലയോര മേഖലയായ ചന്ദനക്കാംപാറയിൽ ആറു മാസം പ്രായമുള്ള കുട്ടിക്കൊമ്പൻ ചരിഞ്ഞു. ചന്ദനക്കാംപാറ പുഴയുടെ തീരത്താണ് ആനയെ ചരിഞ്ഞ നിലയിൽ കണ്ടത്. ഇന്നലെ രാവിലെ ഏഴു മണിയോടെയാണ് സമീപവാസികളായ സ്ത്രീകൾ പുല്ല് അരിയാൻ വന്നപ്പോൾ പുഴയോരത്ത് ആനക്കൂട്ടത്തെ കണ്ടത്. ചരിഞ്ഞ ആനയുടെ വട്ടത്തിൽ കാവൽ നിൽക്കുകയായിരുന്നു ആനക്കൂട്ടം. പടക്കം പൊട്ടിച്ച് ആനക്കൂട്ടത്തെ തുരത്തിയതിന് ശേഷമാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥരും, നാട്ടുകാരും ആനയുടെ സമീപത്തെത്തിയത്.
മഹസർ തയ്യാറാക്കുന്നതിനിടയിൽ കാട്ടിലൊളിച്ച ആനക്കൂട്ടം ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെയും, നാട്ടുകാരുടെയും നേർക്ക് പാഞ്ഞടുത്തു. സമീപത്ത് നിന്ന സ്ത്രീകൾ നില വിളിച്ചപ്പോഴാണ് ആന വളയുന്ന കാര്യം മഹസർ തയ്യാറാക്കിയിരുന്ന ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും ശ്രദ്ധയിൽ പെട്ടത്. തുടർന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.
സെക്കൻഡുകളുടെ വ്യത്യാസത്തിലാണ് ഇവരുടെ ജീവൻ രക്ഷപ്പെട്ടത്. വീണ്ടും പടക്കമെറിഞ്ഞ് ആനയെ തുരത്തിയാണ് മഹസർ നടപടി പൂർത്തിയാക്കിയത്. ഇതിന് സമീപത്ത് തന്നെ ആനക്കൂട്ടം നിലയുറപ്പിച്ചിട്ടുണ്ട്. ചരിഞ്ഞ സ്ഥലത്തു തന്നെ ആനയെ ദഹിപ്പിച്ചു.
പുഴകടക്കാൻ ശ്രമിക്കുന്നതിനിടയിൽ ഒഴുക്കിൽ പെട്ട് കല്ലിൽ നെഞ്ചടിച്ച് വീണതാണ് അപകട കാരണം, നെഞ്ചിന് മാരകമായ ക്ഷതമേറ്റതായി പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായി. ഒരു വർഷം മുൻപാണ് ഇതിനടുത്ത് തന്നെ കാട്ടാന വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് ചരിഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |