കണ്ണൂർ: രാഷ്ട്രീയം നോക്കി യോഗ്യതയില്ലാത്തവർക്ക് സ്ഥാനമാനങ്ങൾ നൽകുന്നതിനായി, ഗവേഷണം പൂർത്തിയാകും മുമ്പ് ശാസ്ത്രജ്ഞരെ തലങ്ങും വിലങ്ങും മാറ്റി കാർഷിക സർവ്വകലാശാലാ വികസനത്തെ മുരടിപ്പിക്കുന്നു. സർവ്വകലാശാലയുടെ സുപ്രധാന ഗവേഷണ പ്രൊജക്ടുകൾ എല്ലാം നാഥനില്ലാകളരിയാക്കി തളർത്തുകയാണ് സർവ്വകലാശാല.
കേന്ദ്രസർക്കാർ 75 ശതമാനവും കേരള സർക്കാർ 25 ശതമാനവും ചെലവ് വഹിക്കുന്ന 33 അഖിലേന്ത്യാ കോഓർഡിനേറ്റഡ് പ്രൊജക്ടുകൾ (ഐ.സി. ആർ.പി) കാർഷിക സർവ്വകലാശാലയ്ക്കുണ്ട്. അതിവിദഗ്ദ്ധരായ ഗവേഷകർക്കാണ് ഈ പ്രൊജക്ടുകളുടെ നേതൃത്വം.
തൃശൂർ ജില്ലയിലെ വാഴ കീടനിയന്ത്രണവുമായി ബന്ധപ്പെട്ട് കർഷകരുടെ ഇടയിൽ പ്രശസ്തനായ ശാസ്ത്രജ്ഞനെയാണ് മാനദണ്ഡങ്ങൾ പാലിക്കാതെ സർവ്വകലാശാല സ്ഥലം മാറ്റിയത്. കാർഷിക ശാസ്ത്ര നാഷണൽ അക്കാഡമി അംഗീകരിച്ച ആറ് ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുന്നതിനും എട്ട് സാങ്കേതിക വിദ്യകൾ സൃഷ്ടിച്ചെടുക്കുന്നതിനും വഴിവച്ച ഡോ. ഉഷാ തോമസിനെയും സർവ്വകലാശാല മാനദണ്ഡം മറികടന്ന് സ്ഥലം മാറ്റിയിട്ടുണ്ട്.
2016- 18 ദ്വിവർഷ കാലയളവിൽ കരമനയിലെ ഇന്റഗ്രേറ്റഡ് ഫാമിംഗ് എ.ഐ.സി.ആർ.പിക്ക് ഐ.സി.എ.ആറിന്റെ ബെസ്റ്റ് സെന്റർ അവാർഡ് ലഭിച്ചിരുന്നു. സർവ്വകലാശാലയും 2020ൽ ഈ പ്രൊജക്ടിന് ബെസ്റ്റ് സെന്റർ അവാർഡ് നൽകി. ഈ പ്രൊജക്ടിന് നേതൃത്വപരമായ പങ്ക് വഹിച്ച ഡോ. ബി. സുധയെയും സർവ്വകലാശാല സ്ഥലം മാറ്റി.
കാർഷിക എൻജിനീയറിംഗ് വിഭാഗത്തിലെ അസോസിയേറ്റ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഇതേ വിഷയത്തിലെ നാഷണൽ ഫെലോ ആയ ഡോ. സുധീറിനെ ഒഴിവാക്കി പ്ലാന്റ് ഫിസിയോളജി പ്രൊഫസർക്ക് കാർഷിക എൻജിനീയറിംഗിന്റെ ചുമതല നൽകി.
വിളയുന്നത് വിവാദങ്ങൾ
രാഷ്ട്രീയ ഗവേഷണവും തൊഴുത്തിൽ കുത്തും നടമാടുന്ന കാർഷിക സർവ്വകലാശാലയിൽ വിവാദങ്ങൾ നിറയുമ്പോഴും ഇക്കാര്യത്തിലെ സർക്കാരിന്റെ മെല്ലെപ്പോക്കിനെ വിമർശിച്ചുകൊണ്ടുള്ള പ്രതികരണങ്ങൾ സർവ്വകലാശാലയിലും കർഷകരുടെ ഇടയിലും വ്യാപകമാണ്.
രാഷ്ട്രീയവും വി.സി യുടെ ഗുഡ് ബുക്കിലെ സ്ഥാനവും നോക്കി ഇൻ ചാർജ് ചുമതല നൽകിയപ്പോൾ ഗവേഷണ വിഭാഗം തലവനും രജിസ്ട്രാറും വിജ്ഞാന വിഭാഗം തലവന്മാരുമെല്ലാം ജൂനിയർ പ്രൊഫസർമാരായി. ഇതോടെ കാർഷിക സർവ്വകലാശാലയുടെ ദൈനംദിന പ്രവർത്തനം വൈസ് ചാൻസലറെന്ന ഏകധ്രുവത്തിൽ ചുറ്റിത്തിരിയുകയാണ്.
സി.വി. ഡെന്നി, ജനറൽ സെക്രട്ടറി,
കാർഷിക സർവ്വകലാശാലാ എംപ്ളോയീസ് യൂണിയൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |