കാസർകോട്: ഉപതിരഞ്ഞെടുപ്പ് നടന്ന ജില്ലയിലെ അഞ്ച് വാർഡുകളിൽ മൂന്നിടത്ത് എൽ.ഡി.എഫും രണ്ടിടത്ത് യു.ഡി.എഫും വിജയിച്ചു. ബി.ജെ.പിക്ക് തങ്ങളുടെ പക്കലുണ്ടായിരുന്ന വാർഡ് നഷ്ടമായി. കാഞ്ഞങ്ങാട് നഗരസഭയിലെ പതിനൊന്നാം വാർഡായ തോയമ്മലും കള്ളാർ പഞ്ചായത്തിലെ രണ്ടാം വാർഡായ ആടകവും കുമ്പള പഞ്ചായത്തിലെ പതിനാലാം വാർഡായ പെർവാഡും എൽ.ഡി.എഫ് നിലനിർത്തിയപ്പോൾ പള്ളിക്കര പഞ്ചായത്തിലെ പത്തൊൻമ്പതാം വാർഡായ പള്ളിപ്പുഴ യു.ഡി.എഫും നിലനിർത്തി ബി.ജി.പിയുടെ കുത്തകയായിരുന്ന ബദിയടുക്ക പഞ്ചായത്ത് പതിനാലാം വാർഡായ പട്ടാജെ യു.ഡി.എഫ് പിടിച്ചെടുത്തു.
കോൺഗ്രസിലെ ശ്യാമപ്രസാദ് മാന്യയിലൂടെയാണ് വാർഡ് പിടിച്ചെടുത്തത്. ശ്യാമപ്രസാദിന് 427 വോട്ടുകൾ ലഭിച്ചു. ബി.ജെ.പിയിലെ മഹേഷ് വളക്കുഞ്ചക്ക് 389 വോട്ടും എൽ.ഡി.എഫിലെ കെ. മദനന് 199 വോട്ടുകളുമാണ് ലഭിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിയായിരുന്ന കെ.എൻ കൃഷ്ണഭട്ട് 423 വോട്ടുകൾ നേടിയാണ് വിജയിച്ചത്. അന്ന് യു.ഡി.എഫ് സ്ഥാനാർഥിയായി ശ്യാമപ്രസാദ് മാന്യക്ക് 273 വോട്ടുകളാണ് ലഭിച്ചത്. കെ.എൻ.കൃഷ്ണഭട്ട് പഞ്ചായത്ത് അംഗത്വം രാജിവെച്ചതോടെയാണ് പട്ടാജെ വാർഡിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. പട്ടാജെ വാർഡിൽ നടന്ന കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെല്ലാം ബി.ജെ.പിയായിരുന്നു വിജയിച്ചിരുന്നത്. ഈ വാർഡ് യു.ഡി.എഫ് പിടിച്ചെടുത്തത് ബി.ജെ.പിക്ക് കനത്ത തിരിച്ചടിയായി.
ശക്തമായ മത്സരം നടന്ന പെർവാഡ് വാർഡ് എൽ.ഡി.എഫ് നിലനിർത്തി. 675 വോട്ടുകൾ നേടിയാണ് സി.പി.എമ്മിലെ എസ്.അനിൽ കുമാർ വിജയിച്ചത്. എൽ.ഡി.എഫിന് കഴിഞ്ഞ തിരഞ്ഞെടുപ്പിനെക്കാൾ 80 വോട്ട് ഇവിടെ വർദ്ധിച്ചു. യു.ഡി.എഫിലെ എം.ജി നാസറിന് 483 വോട്ടുകളും, ബി.ജെ.പിയിലെ മുരളീധര യാദവിന് 63 വോട്ടുകളും, എസ്.ഡി.പി.ഐയിലെ ഷാനിഫിന് 141 വോട്ടുകളും ലഭിച്ചു. 172 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അനിൽകുമാർ വിജയിച്ചത്. ബി.ജെ.പി പ്രവർത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ ജയിൽശിക്ഷ ലഭിച്ച് സി.പി.എം പ്രവർത്തകൻ കൊഗ്ഗു രാജിവെച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. കഴിഞ്ഞ പ്രാവശ്യം 175 ഓളം വോട്ടുകൾ നേടിയ ബി.ജെ.പിക്ക് ഇപ്രാവശ്യം 63 വോട്ടുകൾ മാത്രം . അതേസമയം 46 വോട്ടുകൾ ഉണ്ടായിരുന്ന എസ്.ഡി.പി.ഐ നിലമെച്ചപ്പെടുത്തി 141 വോട്ടാക്കി മാറ്റി. ഇത് യു.ഡി.എഫിന് തിരിച്ചടിയായെന്നാണ് വിലയിരുത്തൽ.
കാഞ്ഞങ്ങാട് തോയമ്മലിൽ പോൾ ചെയ്ത 1010 വോട്ടുകളിൽ വിജയിച്ച ഇടതുമുന്നണിയിലെ ഇന്ദിരയ്ക്ക് 701 വോട്ടുകൾ ലഭിച്ചു. യു.ഡി.എഫിലെ നാരായണിക്ക് 237 വോട്ടുകളും ബി.ജെ.പിലെ രേഷ്മയ്ക്ക് 72 വോട്ടുകളും ലഭിച്ചു. 464 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഇന്ദിര വിജയം.
കള്ളാർ ആടകം വാർഡിൽ 939 വോട്ടുകൾ പോൾ ചെയ്തതിൽ, വിജയിച്ച ഇടതുമുന്നണി സ്വതന്ത്രൻ സണ്ണി എബ്രഹാമിന് 441 വോട്ടുകളും യു.ഡി.എഫിലെ സജി പ്ലാച്ചേരിക്ക് 408 വോട്ടുകളും ലഭിച്ചു. ബി.ജെ.പിയിലെ സുനേഷ് നാരായണന് 90 വോട്ടുകൾ ലഭിച്ചു. 33 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇടതുജയം. പള്ളിക്കര പള്ളിപ്പുഴ വാർഡിൽ യു.ഡി.എഫിലെ സമീറ അബാസ് 831 വോട്ടുകൾ നേടിയാണ് വിജയിച്ചത്. ഇടതു സ്വതന്ത്ര സ്ഥാനാർഥി റഷീദയ്ക്ക് 235 വോട്ടുകളും ബി.ജെ.പിയിലെ ഷൈലജയ്ക്ക് 12 വോട്ടുകളും ലഭിച്ചു. 596 വോട്ടുകളാണ് സമീറ അബാസിന്റെ ഭൂരിപക്ഷം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |