കണ്ണൂർ: കോൺഗ്രസ് നേതാവ് പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ചു പരാതി നൽകിയ യുവതിക്ക് ജോലി ചെയ്ത സഹകരണ സ്ഥാപനത്തിന്റെ കാരണം കാണിക്കൽ നോട്ടീസ്. കണ്ണൂർ കോർപറേഷൻ കൗൺസിലർ പി.വി കൃഷ്ണകുമാറിനെതിരെ പരാതി നൽകിയ യുവതിക്കാണ് സ്ഥാപനത്തിന്റെ സൽപേരിന് കളങ്കമുണ്ടാക്കിയെന്ന ആരോപണവുമായി നോട്ടീസ് നൽകിയത്.
വനിതാജീവനക്കാരിയെ സ്ഥാപനത്തിൽ നിന്നും പുറത്താക്കാൻ നീക്കം നടക്കുന്നതായി ആരോപണമുയർന്നതിന് പിന്നാലെയാണ് കാരണം കാണിക്കൽ നോട്ടീസ് എത്തിയത്. ആരോപണ വിധേയനായ കണ്ണൂർ കോർപറേഷൻ കിഴുന്ന വാർഡ് കൗൺസിലർ പി.വി കൃഷ്ണകുമാർ ഒളിവിലാണ്. എടക്കാട് പൊലീസ് ഈയാൾക്കായി അന്വേഷണം നടത്തുന്നുണ്ടെങ്കിലും കണ്ടെത്താനായിട്ടില്ല. കൃഷ്ണകുമാറിനെ ദിവസങ്ങൾക്ക് മുൻപ് പാർട്ടിയിൽ നിന്നും പുറത്താക്കിയതായി ഡി.സി.സി അദ്ധ്യക്ഷൻ അഡ്വ.മാർട്ടിൻ ജോർജ് അറിയിച്ചിരുന്നു. ഈയാൾ തമിഴ് നാട്ടിലേക്ക് കടന്നതായി സൂചന ലഭിച്ചിട്ടുണ്ട്. കൃഷ്ണകുമാർ മുൻകൂർ ജാമ്യാപേക്ഷ നൽകുന്നതിനും നീക്കം നടത്തുന്നുണ്ട്. കഴിഞ്ഞ പതിനഞ്ചിന് ഉച്ചയ്ക്ക് സ്ഥാപനത്തിൽ ആരുമില്ലാത്ത സമയത്ത് കൃഷ്ണകുമാർ കടന്നുപിടിച്ചുവെന്നാണ് യുവതി പരാതി നൽകിയത്. സ്ഥാപനത്തിലെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലിസ് ശേഖരിച്ചിട്ടുണ്ട്.കഴിഞ്ഞ ദിവസംചേർന്ന കണ്ണൂർ കോർപറേഷൻ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷം കൃഷ്ണകുമാറിനെ കൗൺസിൽ സ്ഥാനത്തു നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |