കൂത്തുപറമ്പ്:നെടുംപൊയിലിൽ ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് തലശ്ശേരി- മാനന്തവാടി അന്തർ സംസ്ഥാന പാതയിലുണ്ടായ ഗതാഗത തടസ്സം നീക്കം ചെയ്യാനുള്ള നടപടികൾ ഊർജ്ജിതമാക്കി. കണ്ണൂർ - വയനാട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന അന്തർ സംസ്ഥാന പാതയിൽ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ട സാഹചര്യത്തിലാണ് യുദ്ധകാലാടിസ്ഥാനത്തിൽ ഗതാഗതം പുനസ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുന്നത്.
കനത്ത മഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടലിൽ പാറക്കൂട്ടങ്ങളും, മരങ്ങളും വീണടിഞ്ഞാണ് പ്രധാന റോഡിൽ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി എട്ടു മണിയോടെയാണ് നിടും പുറംചാൽ, പൂളക്കുറ്റി എന്നിവിടങ്ങളിൽ ഉരുൾപൊട്ടൽ ഉണ്ടായത്. നെടുമ്പൊയിലിന് സമീപം റോഡിൽ നാലോളം സ്ഥലങ്ങളിലാണ് കല്ലും മണ്ണും നിറഞ്ഞ് ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടിരുന്നത്.പുഴ കരകവിഞ്ഞൊഴുകി നിടുംപൊയിൽ ടൗണിൽ ഉൾപ്പെടെ വെള്ളം കയറിയിരുന്നു. ചുരം റോഡിലെ സെമിത്തേരി വില്ലക്കടുത്ത 26 മൈലിലാണ് ഗതാഗതം പുനസ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ ആദ്യം നടന്നത്. നാട്ടുകാരുടെ സഹകരണത്തോടെ ഫയർഫോഴ്സ് സംഘമാണ് ഗതാഗതം പുനസ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുള്ളത്. ഗതാഗതം തടസ്സപ്പെട്ട സാഹചര്യത്തിൽ വയനാട് ഭാഗത്തേക്കുള്ള വാഹനങ്ങളെ കൊട്ടിയൂർ പാൽ ചുരം വഴി കടത്തിവിട്ടിരിക്കയാണ് അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |