തലശ്ശേരി: മുസ്ലിയാരുടെ മകളായി ജനിച്ച്, യാഥാസ്ഥിതിക സമൂഹത്തിൽ വളർന്ന്, കടുത്ത എതിർപ്പുകളെ മറികടന്ന്, മലബാറിൽ ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം സിദ്ധിച്ച മുസ്ലിം പെൺകുട്ടിയാണ് ഇന്നലെ നിര്യാതയായ മാളിയേക്കൽ മറിയുമ്മ.
നീലക്കല്ലുകൾ പതിച്ച നീളമുള്ള മക്കത്തെ മാലയും കാതിൽ മരതക കമ്മലുമണിഞ്ഞ് വീതിയേറിയ കരയുള്ള മുണ്ടും നിളൻ ബ്ലൗസുമണിഞ്ഞ് മാളിയേക്കൽ തറവാട്ടിലെ ഉമ്മറത്ത് കണ്ണട പോലും വയ്ക്കാതെ ഇംഗ്ലീഷ് പത്രങ്ങൾ വായിക്കുന്ന മാളിയേക്കൽ മറിയുമ്മ ഇനി ഓർമ്മ മാത്രം.
ദി ഹിന്ദു പത്രം തൊണ്ണൂറ്റിയേഴാം വയസ്സിലും മണിമണി പോലെ വായിക്കുന്ന മാളിയേക്കൽ മറിയുമ്മ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനായി സഹിച്ച ത്യാഗത്തിന് സമാനതകളില്ല. മുസ്ലിം പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ച കാലത്ത് മുസ്ലിയാരുടെ മകൾ, കോട്ടക്കടുത്ത കോൺവെന്റ് ഇംഗ്ലീഷ് സ്‌കൂളിലേക്ക് പോകുന്നത് യാഥാസ്ഥിതികർക്ക് സഹിക്കാനാവുമായിരുന്നില്ല.
തലശേരി മാളിയേക്കൽ തറവാട്ടിലിരുന്ന് ഇംഗ്ലീഷ് മറിയുമ്മ ജീവിതം പറയുമ്പോഴൊക്കെ, നിലനിന്ന സമ്പ്രദായങ്ങൾ തട്ടിനീക്കി മുന്നേറിയ ധീരവനിതയുടെ ചിത്രമാണ് ആരുടേയും മനസിൽ പതിയുക. 1938 - 43 കാലത്ത് തലശേരി കോൺവെന്റ് സ്‌കൂളിലെ ക്ലാസിൽ ഏക മുസ്ലിംപെൺകുട്ടിയായിരുന്നു മാളിയേക്കൽ മറിയുമ്മ. റിക്ഷാവണ്ടിയിൽ ബുർഖയൊക്കെ ധരിച്ചാണ് സ്‌കൂളിൽ പോവുക. ഒ.വി റോഡിലെത്തിയാൽ അന്നത്തെ സമുദായ പ്രമാണിമാർ കാർക്കിച്ച് തുപ്പുമായിരുന്നു. യാഥാസ്ഥിതികരുടെ ശല്യം അസഹ്യമായപ്പോൾ കോൺവെന്റിൽ തന്നെ പ്രാർഥനയ്ക്കും ഭക്ഷണം കഴിക്കാനും പിതാവ് ഒ.വി അബ്ദുള്ള സൗകര്യം ഏർപ്പെടുത്തി. സ്‌കൂളിലയച്ചതിന്റെ പേരിൽ അവരുടെ ഉപ്പയെ കാഫിർ കുഞ്ഞിമായൻ എന്നാണ് യാഥാസ്ഥിതികർ വിളിച്ചത്. ഖിലാഫത്ത് പ്രസ്ഥാനത്തിൽ പങ്കെടുത്ത ദേശീയവാദിയായ ഉപ്പ വിലക്കുകൾക്ക് ഒരുവിലയും കൽപിച്ചില്ലെന്ന് മാത്രം.
കോഴിക്കോട് മാനാഞ്ചിറ മൈതാനിയിൽ ഷേക് അബ്ദുള്ളയുടെ സാന്നിധ്യത്തിൽ ഇംഗ്ലീഷിൽ പ്രസംഗിക്കാൻ മറിയുമ്മക്ക് അവസരമുണ്ടായിട്ടുണ്ട്. വിദ്യാഭ്യാസത്തിൽ മാത്രമല്ല, പൊതുരംഗത്ത് മുസ്ലിം സ്ത്രീകൾ ഇറങ്ങുന്നതിലും വലിയ എതിർപ്പായിരുന്നു. എം.ഇ.എസിന്റെ വാർഷികയോഗത്തിൽ മാളിയേക്കലിൽനിന്നുള്ള സ്ത്രീകൾ പങ്കെടുത്തപ്പോൾ മുസ്ലിംലീഗുകാരാണ് മർദ്ദിച്ചത്. അതിൽ ഭയന്ന് പൊതുരംഗത്തുനിന്ന് പിന്മാറിയില്ല. ആലപ്പുഴയിൽ എം.ഇ.എസ് വാർഷികയോഗം നടന്നപ്പോൾ മാളിയേക്കലിൽ നിന്ന് ഒരു ബസ്സിലാണ് സ്ത്രീകൾ പോയത്. എല്ലാ ജാതിമതത്തിൽപെട്ട വനിതകളും ഒത്തുകൂടുന്ന കേന്ദ്രമായിരുന്നു ടി.സി കുഞ്ഞാച്ചുമ്മ സ്ഥാപിച്ച തലശേരി മുസ്ലിം മഹിളാസമാജം. പലവിധത്തിലുള്ള എതിർപ്പുകൾ നേരിട്ടാണ് മഹിളാസമാജവും പ്രവർത്തിച്ചത്.
പി.എൻ പണിക്കറുടെ അഭ്യർത്ഥന പ്രകാരം സാക്ഷരതാകേന്ദ്രം തുടങ്ങി അക്ഷരാഭ്യാസം നൽകിയ ചരിത്രവുമുണ്ട് മാളിയേക്കലിന്. പുരോഗമന ഇടതുപക്ഷ ആശയങ്ങളുമായി എന്നും സഹകരിച്ചിട്ടുണ്ടെങ്കിലും, അടിസ്ഥാനപരമായി താനൊരു കോൺഗ്രസുകാരിയാണെന്ന് പറയാനും മറിയുമ്മക്ക് മടിയുണ്ടായിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |