കണ്ണൂർ: പീച്ചി വന്യജീവി സങ്കേതത്തിൽ നിന്നും ഒരു പുതിയ ഇനം സൂചിത്തുമ്പിയെ കണ്ടെത്തി. നിഴൽത്തുമ്പികളുടെ വിഭാഗത്തിൽ പെടുന്ന പ്രോട്ടോസ്റ്റിക്റ്റ ആനമലൈക്ക് എന്ന് പേരിട്ട ഈ ഇനത്തെ, വന്യജീവിസങ്കേതത്തിലെ സമുദ്റനിരപ്പിൽ നിന്നും ആയിരം മീറ്റർ ഉയർന്ന പ്രദേശങ്ങളിലാണ് കണ്ടെത്തിയത്. തളിപ്പറമ്പ് സ്വദേശിയും കോഴിക്കോട് തിക്കോടിയൻ സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ സുവോളജി അദ്ധ്യാപകനുമായ വിനയൻ പി. നായർ, തിരുവനന്തപുരത്തെ ട്രാവൻകൂർ നേച്ചർ ഹിസ്റ്ററി സൊസൈറ്റി തുമ്പി ഗവേഷണ വിഭാഗത്തിലെ ഡോ. കലേഷ് സദാശിവൻ, ഡോ. എബ്രഹാം സാമുവൽ എന്നിവരടങ്ങിയ സംഘമാണ് കണ്ടെത്തലിനു പിന്നിൽ.
ജേർണൽ ഒഫ് ത്രറ്റെൻഡ് ടാക്‌സയുടെ ജൂലായ് 26ന് പുറത്തിറങ്ങിയ പുതിയ ലക്കത്തിൽ വിശദമായ പേപ്പർ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പ്രോട്ടോസ്റ്റിക്റ്റ ഇനത്തിൽപെട്ട സൂചിത്തുമ്പികൾ ഇന്ത്യയിൽ പശ്ചിമഘട്ടത്തിലും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും, സമുദ്റനിരപ്പിൽ നിന്നും സാമാന്യം ഉയരമുള്ള സ്ഥലങ്ങളിലെ വെളിച്ചക്കുറവുള്ള കാട്ടരുവികളിലും ഇരുൾമൂടിയ സ്ഥലങ്ങളിലും ഒളിച്ചിരിക്കുന്നവയാണ്. ഇന്ത്യയിൽ കാണപ്പെടുന്ന 15 ഇനം പ്രോട്ടോസ്റ്റിക്റ്റ സൂചിത്തുമ്പികളിൽ പന്ത്രണ്ടു സ്പീഷീസുകൾ പശ്ചിമഘട്ടത്തിലുണ്ട്. ഇതിൽ 11 എണ്ണം കേരളത്തിലുമുണ്ടായിരുന്നു. പുതിയകണ്ടെത്തലോടെ പശ്ചിമഘട്ടത്തിൽ 13 പ്രോട്ടോസ്റ്റിക്റ്റ സ്പീഷീസുകളും കേരളത്തിൽ 12 പ്രോട്ടോസ്റ്റിക്റ്റ സൂചിത്തുമ്പികളുമായി.
തുമ്പികൾ 207 തരം
ഇവർ പ്രസിദ്ധീകരിച്ച തുമ്പികളുടെ കണക്കുകൾ അനുസരിച്ച് പശ്ചിമഘട്ടത്തിൽ വംശനാശഭീഷണിയിലുള്ള എൺപത് അടക്കം 207 തരം തുമ്പികളെയാണ് രേഖപ്പെടുത്തിയത്. കേരളത്തിൽ വംശനാശഭീഷണിയിലുള്ള അറുപത്തിയെട്ട് അടക്കം 181 സ്പീഷീസുകളുണ്ടെന്നും സംഘം വിലയിരുത്തുന്നു. ഇതിനുശേഷം നടന്ന പഠനഗവേഷണങ്ങൾ പ്രകാരം പശ്ചിമഘട്ടത്തിൽ വംശനാശഭീഷണി നേരിടുന്ന 82 അടക്കം 209 ഇനങ്ങളുണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു. ഈ കണക്കുപ്രകാരം ഇപ്പോൾ കേരളത്തിൽ വംശനാശ ഭീഷണിയിലുള്ള 71 അടക്കം 185 ഇനം സൂചിത്തുമ്പികളാണുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |