ചെറുപുഴ:കണ്ണൂർ, കാസർകോട് ജില്ലകളിലെ മലയോരമേഖലയുടെ മുഖ്യാശ്രയമായ പെരിങ്ങോം അഗ്‌നി രക്ഷാ നിലയത്തിന് പുതിയ കെട്ടിടം ഒരുങ്ങുന്നു. അത്യാധുനിക സൗകര്യങ്ങളോടെ 2.51 കോടി രൂപ ചിലവിൽ നിർമ്മിക്കുന്ന കെട്ടിടത്തിന്റെ പ്രവൃത്തി അടുത്ത മാസം പൂർത്തിയാകും.
പെരിങ്ങോം- വയക്കര പഞ്ചായത്തിന്റെ കമ്മ്യൂണിറ്റി ഹാളിൽ 2009ലാണ് അഗ്‌നിരക്ഷാനിലയം പ്രവർത്തനം തുടങ്ങിയത്. മലയോര മേഖലയിലെ എട്ട് പഞ്ചായത്തുകൾ ഇതിന് കീഴിലുണ്ട്. കെട്ടിട നിർമാണം പൂർത്തിയാകുന്നതോടെ സ്ഥലപരിമിതിക്കും ഭൗതിക സാഹചര്യങ്ങളുടെ അഭാവത്തിനും പരിഹാരമാകും. ജീവനക്കാരുടെ കൂട്ടായ്മയിൽ കളിക്കളവും നിർമ്മാണത്തിലാണ്.
മൊബൈൽ ടാങ്ക് യൂണിറ്റ്, മൾട്ടി യൂട്ടിലിറ്റി വാഹനം, ഹൈഡ്രോളിക് ഉപകരണങ്ങൾ, ആസ്‌ക ലൈറ്റ്, സെർച്ച് ലൈറ്റുകൾ തുടങ്ങിയ സൗകര്യങ്ങൾ ഈ നിലയത്തിനുണ്ട്. സ്റ്റേഷൻ ഓഫീസർ പി.വി.അശോകന്റെ നേതൃത്വത്തിൽ അമ്പതോളം ജീവനക്കാരാണ് ഉള്ളത്. രണ്ട് വനിതകളടക്കമുള്ള ഹോം ഗാർഡുമാരും നാൽപതോളം സിവിൽ ഡിഫൻസ് വളണ്ടിയർമാരും സേവനത്തിനുണ്ട്.
പൊതുജനങ്ങൾക്കായി സുരക്ഷാ പരിശീലനങ്ങൾ,എസ്.പി.സി കാഡറ്റുകൾക്ക് പരിശീലനം, കുടുംബശ്രീകളിൽ ഗാർഹിക അഗ്‌നി രക്ഷാ പരിശീലനം, വിദ്യാർത്ഥികൾക്ക് നീന്തൽ പരിശീലനം എന്നിവയും നൽകുന്നു. കെട്ടിടം പൂർത്തിയാകുന്നതോടെ സേനയുടെ പ്രവർത്തനങ്ങൾ കൂടുതൽ സുഗമമാകുമെന്ന പ്രതീക്ഷയിലാണ് മലയോരജനതയും സേനാംഗങ്ങളും.
സ്മാർട്ട് ഫയർസ്റ്റേഷൻ
ഒന്നരയേക്കറിൽ 1252.34 ചതുരശ്ര മീറ്ററിൽ രണ്ടു നില കെട്ടിടം
കൺട്രോൾ റൂം, ജീവനക്കാർക്കുള്ള വിശ്രമമുറി
റിക്രിയേഷൻ മുറി, സ്മാർട്ട് ക്ലാസ് മുറി,
അടുക്കള, ശുചിമുറി, അഞ്ച് ഗ്യാരേജുകൾ, മൂന്ന് സ്റ്റോർ റൂമുകൾ
ഫയർ ഫൈറ്റിംഗിനായി 60,000 ലിറ്റർ ഭൂഗർഭ ടാങ്ക്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |