കണ്ണൂർ : 'ശുചിത്വ സാഗരം സുന്ദര തീരം' പദ്ധതിയുടെ ഭാഗമായി ജില്ലയിൽ 56 കിലോമീറ്റർ കടൽത്തീരം ശുചീകരിക്കും.
കണ്ണൂർ കോർപറേഷൻ, ന്യൂമാഹി, തലശ്ശേരി, ധർമ്മടം, മുഴപ്പിലങ്ങാട്, അഴീക്കോട്, മാട്ടൂൽ, രാമന്തളി, മാടായി എന്നീ ഒമ്പത് തദ്ദേശ സ്ഥാപനങ്ങളിലെ കടൽത്തീരമാണ് ഒന്നാംഘട്ടത്തിൽ ശുചീകരിക്കുന്നത്.
ഇതിനായി തദ്ദേശസ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ കോ ഓർഡിനേഷൻ കമ്മിറ്റികൾ രൂപീകരിച്ചുകഴിഞ്ഞു.
തദ്ദേശ സ്ഥാപന അദ്ധ്യക്ഷൻ ചെയർമാനും ഫിഷറീസിലെ ഒരു ഉദ്യോഗസ്ഥൻ കൺവീനറുമായുള്ള ഈ കമ്മിറ്റികളാണ് പ്രവൃത്തി ആസൂത്രണം ചെയ്യുന്നത്. ബോധവത്കരണം, പ്ലാസ്റ്റിക് മാലിന്യ ശേഖരണം-പുനരുപയോഗം തുടർ ക്യാമ്പയിൻ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുന്നത്. തുടക്കമെന്ന നിലയിൽ ജില്ലാതല കോഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യാമ്പലം ബീച്ചിൽ കടലോര നടത്തം സംഘടിപ്പിച്ചിരുന്നു. ഇതുവഴി കണ്ടെത്തിയ മാലിന്യങ്ങൾ സന്നദ്ധ പ്രവർത്തകരെ നിയോഗിച്ച് നീക്കം ചെയ്തു.
കണ്ണ് തുറന്ന് കടലോരത്തൂടെ
തദ്ദേശ സ്ഥാപനങ്ങളിൽ ആദ്യഘട്ടമായ കടലോര നടത്തം ഉടൻ പൂർത്തിയാകും. തുടർന്ന് രണ്ടാംഘട്ടമായ പ്ലാസ്റ്റിക് മാലിന്യ ശേഖരണവും അതിന്റെ പുനരുപയോഗവും ആരംഭിക്കും. സെപ്തംബർ 18ന് മാലിന്യശേഖരണം ആരംഭിക്കും. ക്ലീൻ കേരളാ കമ്പനിയ്ക്കാണ് മാലിന്യം കൈമാറുന്നത്.ഒരു കിലോമീറ്റർ പരിധിയുള്ള ചെറു യൂണിറ്റുകളായി തരം തിരിച്ച് ഓരോന്നിനും കൃത്യമായ പ്രവർത്തന മാർഗരേഖ ഉണ്ടാക്കി തദ്ദേശ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിലാണ് പദ്ധതി പ്രവർത്തനം. ഓരോ യൂണിറ്റിലും കുറഞ്ഞത് 25 പേരടങ്ങിയ സംഘമായിരിക്കും മാലിന്യം ശേഖരിക്കുന്നത്. അമ്പത്തിയാറ് കിലോമീറ്ററിൽ 56 ആക്ഷൻ ഗ്രൂപ്പുകളാണ് ജില്ലയിൽ രൂപീകരിച്ചത്. ഇതിൽ 200 മീറ്റർ ഇടവിട്ട് 269 മാലിന്യ ശേഖരണ കേന്ദ്രങ്ങളുണ്ടാകും.
ഫിഷറീസ്, , ക്ലീൻ കേരള മിഷൻ, മത്സ്യഫെഡ്, ഹാർബർ എൻജിനിയറിംഗ് വകുപ്പ്, തീരദേശ വികസന കോർപറേഷൻ, യുവജനക്ഷേമ വകുപ്പ്, ശുചിത്വ മിഷൻ, ഹരിതകേരള മിഷൻ തുടങ്ങിയ വകുപ്പുകളും പദ്ധതിയുമായി സഹകരിക്കും.
കണ്ണൂർ വഴികാട്ടി
കണ്ണൂർ ഹരിതകർമ്മസേന ഒരു വർഷം ശേഖരിച്ച പ്ളാസ്റ്റിക് 1002 ടൺ
സംസ്ഥാനത്ത് ഒന്നാമത്
ഒരു മാസം ശരാശരി 85 മുതൽ 100 ടൺ വരെ
ക്ളീൻ കേരള കമ്പനി ഫണ്ട് കൂടുതൽ നേടിയത് കണ്ണൂർ
ഇരുപതു പഞ്ചായത്തുകളിലും ബെയ്‌ലിംഗ് യന്ത്രം
പുനചംക്രമണം വഴി കസേര, പോളിസ്റ്റർ സാരി, താർപോളിൻ ഷീറ്റ് എന്നിവ നിർമ്മിക്കും
വിവിധ പഞ്ചായത്തുകളിൽ ഗാർബേജ് ആപ്പ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |