തലശ്ശേരി: നാല് പതിറ്റാണ്ടുകൾ നീണ്ട അസീസ് മാഹിയുടെ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫി ജീവിതം സമാനതളില്ലാത്തതെന്ന് തന്നെ പറയാം. ഇന്ത്യൻ പരസ്യരംഗത്തെ 'ഓസ്‌കർ'
എന്നു വിശേഷിപ്പിക്കപ്പെടുന്ന ആബിസ് പുരസ്‌കാരമടക്കം നേടിയ ഈ മുൻ അദ്ധ്യാപകൻ ഇപ്പോഴും കാടിനകത്തെ അപൂർ നിമിഷങ്ങളെ ഒപ്പിയെടുക്കാനുള്ള യാത്രയിലാണ്.
ഫോട്ടോകളുടെ തികവിന് വേണ്ടി എത്ര തവണ ഏതൊക്കെ വനങ്ങളിൽ എത്ര നാളുകൾ കഴിഞ്ഞുവെന്ന് ഈ മനുഷ്യന് തിട്ടമില്ല.തടാകങ്ങളും മലനിരകളും കിളികളും പൂമരങ്ങളും ആനക്കൂട്ടങ്ങളും കടുവകളുമൊക്കെയായി അസീസിന്റെ കാമറ ഒപ്പിയെടുത്ത ഫോട്ടോകൾ തന്നെ ഇതിന് സാക്ഷി പറയും.
ഇന്ത്യയിലെ 53 കടുവാസങ്കേതങ്ങളിൽ ഏറിയപങ്കുംജൈവ കലവറയായ ആഫ്രിക്കൻ സാവന്നകളും അപൂർവ ഉരഗങ്ങളുടെ ആവാസയിടമായ അറേബ്യൻ മരുഭൂമികളിലും അപൂർവനിമിഷങ്ങൾ ഒപ്പിയെടുത്തിട്ടുണ്ട് അസീസിന്റെ കാമറ. കൂട്ടത്തിൽ കടുവയുടെ ചിത്രങ്ങൾ പകർത്തുകയാണ് ഏറ്റവും ആഹ്ലാദകരമായ അനുഭവം എന്ന് ഇദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.
അഞ്ചു ആൺ ചീറ്റകൾ ഒരുമിച്ച് വേട്ടയാടുന്ന അപൂർവ ദൃശ്യം പകർത്താനായതും റാസ് അൽഖോറിലെ മണൽപരപ്പിലെ വെള്ളക്കെട്ടിൽ ദേശാടകരായ നൂറുകണക്കിന് വലിയ അരയന്ന കൊക്കുകൾ പറന്നിറങ്ങിയതും അസീസിന്റെ വനായാത്രകളിലെ മറക്കാനാവാത്ത അനുഭവസാക്ഷ്യങ്ങളിൽ ചിലതാണ്. ഒരു കൊമ്പനും ചുറ്റും നിൽക്കുന്ന ഇരുപതിയഞ്ചോളം പുള്ളിമാൻ കൂട്ടവും കാമറയിലേക്ക് നോക്കിനിൽക്കുന്ന ദൃശ്യമാണ് അസീസിനെ ആബിസ് പുരസ്കാരത്തിനർഹനാക്കിയത്.
'കാടകം'എന്ന ഈ ചിത്രം യാത്ര മാസിക മുഖചിത്രമാക്കിയപ്പോഴാണ് മികച്ച കവർ ചിത്രത്തിനുള്ള ഈ പുരസ്‌കാരം അസീസിനെ തേടിയെത്തിയത്.കാടിനോടുള്ള ഇദ്ദേഹത്തിന്റെ പ്രണയം വ്യക്തമാക്കുന്നതാണ് എം.മുകുന്ദന്റെ അവതാരികയോടെ അടുത്ത മാസം പുറത്തിറങ്ങുന്ന 'കാടിന്റെ നിറങ്ങൾ' എന്ന പുസ്തകം.
കാടിന്റെ സ്നേഹവായ്പറിഞ്ഞു കാമറകണ്ണ് തുറന്നു
നാൽപതുവർഷം മുമ്പ് അമ്പലവയൽ സ്‌കൂളിൽ ജോലി ചെയ്യുമ്പോൾ കന്നടക്കാരനായ ഒരു ഗൈഡിന്നോടൊപ്പം മുത്തങ്ങയിലേക്ക് പോയതാണ് അസീസിന്റെ ജീവിതത്തിൽ നിർണായകമായത്. ഗൈഡ് പറഞ്ഞത് കേൾക്കാതെ ജീപ്പിൽ അരുവി മുറിച്ചുകടന്നതാണ്. ജീപ്പ് വെള്ളക്കെട്ടിൽ അമർന്നു. റേഞ്ച് ഓഫീസ് അന്വേഷിച്ച് കൂടെയുണ്ടായിരുന്ന രണ്ടുപേരും പോയപ്പോൾ തൊട്ട് മുന്നിൽ മുളങ്കാട് ഇളകുന്നു. മുന്നിൽ ആനക്കൂട്ടം. പക്ഷെ അവ അക്രമിച്ചില്ല. അരുവിയിലിറങ്ങി വെള്ളം കുടിച്ച് മെല്ലെ കാടിനുള്ളിലേക്ക് തിരിച്ചുപോയി. മനുഷ്യന്റെ വന്യത കാടിനില്ലെന്ന തിരിച്ചറിവായിരുന്നു അത്. കുഞ്ഞു മരിച്ചത് കണ്ട കാട്ടാന മരങ്ങൾ പിഴുതെറിഞ്ഞും പൊടിപടലം പരത്തുന്നതും കണ്ട അനുഭവവും ഇദ്ദേഹത്തിനുണ്ട്. ഇതിനടുത്ത് ഒളിച്ചിരിക്കുന്ന കടുവയും അന്ന് കാമറയിൽ പതിഞ്ഞു.
ഗംഗയുടെ കൈവഴിയായ രംഗയുടെ തീരത്തൂടെ നടത്തിയ യാത്രയും അസീസിന്റെ കാമറ അവിസ്മരണീയ അനുഭവമാക്കിയിട്ടുണ്ട്. ഫോട്ടോഗ്രാഫി മത്സരങ്ങളിലൊന്നും പങ്കെടുക്കാത്ത അസീസ് മാഹിയെ ശ്രീബുദ്ധ യാത്രാ സാംസ്‌ക്കാരിക സമിതി വൈൽഡ് ലൈഫ് ഫേട്ടോഗ്രാഫർ 2020 അവാർഡ് നൽകി ആദരിച്ചിട്ടുണ്ട്.കാടിനെ ഹൃദയത്തിലേറ്റിയ
പതിനായിരത്തിലേറെ പടങ്ങൾ അസീസിന്റെ ശേഖരത്തിൽ ഇന്നുണ്ട്. ജാനകിയാണ് സഹധർമ്മിണി.വില്ല്യാപ്പള്ളി എം.ജെ.ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപിക ഷെറിൻ മകളും,ദുബായിലുള്ള ഡോ: ഷബീൻ മകനുമാണ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |