കണ്ണൂർ: നഗരത്തിൽ ട്രാൻസ് ജെൻഡറുകളുടെ അക്രമത്തിൽ കണ്ണൂർ ടൗൺ സ്റ്റേഷനിലെ പൊലീസുകാരന് പരിക്കേറ്റു. പൊലീസ് ജീപ്പ് സംഘം അടിച്ചുതകർത്തു. നൈറ്റ് പട്രോളിംഗ് സംഘത്തിലെ കോൺസ്റ്റബിളായ അജിത്തിനാണ് മർദ്ദനമേറ്റത് .പൊലീസ് ജീപ്പിന്റെ മുൻഭാഗത്തെ ഗ്ലാസ് പൂർണമായും അടിച്ചു തകർത്തു.ഇന്നലെ പുലർച്ചെ മാർക്കറ്റ് റോഡിലാണ് സംഭവം.
ട്രാൻസ് ജെൻഡർ വേഷം കെട്ടി മയക്കുമരുന്ന് വിൽപന നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് അന്വേഷിക്കാൻ പോയ പട്രോളിംഗ് സംഘത്തിനു നേരെയാണ് അക്രമം അഴിച്ചുവിട്ടത് .അജിത്തിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കൊളച്ചേരിയിലെ നിസാറിനെ (22) പൊലീസ് അറസ്റ്റു ചെയ്തു.
വേഷം കെട്ടി മരുന്നിടപാട്; പിടിച്ചുപറി
കണ്ണൂർ നഗരത്തിൽ മയക്കുമരുന്ന് വിൽപന നടത്തുന്നതിനായി വ്യാജ ട്രാൻസ് ജെൻഡേഴ്‌സ് വിലസുന്നതായി നേരത്തെ പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു . രാത്രികാലങ്ങളിൽ മാർക്കറ്റ് റോഡ്, റെയിൽവെസ്റ്റേഷൻ പരിസരം. പഴയ ബസ് സ്റ്റാൻഡ്, എസ്.എൻ പാർക്ക് റോഡ്, പുതിയ ബസ് സ്റ്റാൻഡ് പരിസരം, ബാങ്ക് റോഡ്, ജില്ലാ ആശുപത്രിക്ക് പരിസരം തുടങ്ങിയ സ്ഥലങ്ങളിലാണ് ഇവർ തമ്പടിക്കുന്നത്. രാത്രികാലങ്ങളിൽ എത്തുന്നവരെ കൈമാടി വിളിച്ച് അടുത്തെത്തിച്ച ശേഷം കൈയിലുള്ള സ്വർണവും പണവും ഇവർ പിടിച്ചു പറിക്കും. ലൈംഗിക ചൂഷണ ഉദ്ദ്യേശത്തോടെയാണ് ഇവരെ പലരും സമീപിക്കുന്നത്. അതുകൊണ്ടു തന്നെ കൊളളയ്ക്ക് ഇരയാകുന്നവർ പരാതി പറയാൻ മടിക്കുകയാണെന്നാണ് പൊലീസ് പറയുന്നത് .റെയിൽവേ സ്റ്റേഷൻ പരിസരത്ത് കഴിഞ്ഞ ദിവസം ഇവരുടെ പിടിച്ചു പറി ചോദ്യം ചെയ്ത കുടുംബത്തെ ട്രാൻസ് ജെൻഡേഴ്‌സ് മർദ്ദിച്ചിരുന്നു. ട്രാൻസ് ജെൻഡേഴ്‌സ് വേഷം കെട്ടി മയക്കുമരുന്ന് വിൽപന നടത്തുന്നവരുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇതര സംസ്ഥാനക്കാർക്കിടയിലാണ് ഇവർ കഞ്ചാവും മറ്റു മയക്കുമരുന്നും ലഹരി വിൽപ്പനയും നടത്തുന്നതെന്നാണ് പൊലീസ് പറയുന്നത് .ഇതര സംസ്ഥാന തൊഴിലാളികളെ ലൈംഗികമായി പ്രലോഭിപ്പിച്ച് രഹസ്യ കേന്ദ്രങ്ങളിലെത്തിച്ചാണ് ഇവർ കൊള്ളയടിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |