കണ്ണൂർ:മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇൻഡിഗോ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കടുത്ത നടപടിയ്ക്ക് തുടക്കമിട്ട് പൊലീസ്. പത്തൊൻപതോളം കേസുകളിൽ പ്രതിയായ യൂത്ത് കോൺഗ്രസ് മട്ടന്നൂർ മണ്ഡലം പ്രസിഡന്റിനെതിരെ കേസുകളുടെ സ്വഭാവം പരിഗണിച്ച് നാടുകടത്തൽ അടക്കമുള്ള നടപടി സ്വീകരിക്കണമെന്നാണ് സിറ്റി പൊലീസ് കമ്മിഷണർ ഡി.ഐ.ജി മുഖേന ജില്ലാകളക്ടർക്ക് നൽകിയ ശിപാർശ.
മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചുവെന്ന കേസുകളിൽ അടക്കമാണു നിർദേശം. ഫർസീൻ മജീദിനെതിരായ കേസുകളുടെ എണ്ണവും സ്വഭാവവും പരിഗണിക്കുമ്പോൾ കണ്ണൂർ ജില്ലയിൽ നിന്നും നാടുകടത്തണമെന്നു പൊലീസ് റിപ്പോർട്ടിൽ പറയുന്നു. ഫർസീൻ കണ്ണൂരിൽ തുടരുന്നതു ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും പൊലീസ് റിപ്പോർട്ടിൽ പരാമർശമുണ്ട്. നോട്ടീസ് ലഭിച്ച് 15 ദിവസത്തിനുള്ളിൽ കണ്ണൂർ റേഞ്ച് ഐ.ജിയുടെ ഓഫീസിൽ ഹാജരാകാനാണ് ഫർസീന് നോട്ടീസ് നൽകിയിരിക്കുന്നത്. അല്ലെങ്കിൽ സഞ്ചാരസ്വാതന്ത്ര്യമുൾപ്പെടെ തടസപ്പെടുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കഴിഞ്ഞ ജൂൺ 13ന് കണ്ണൂർ തിരുവനന്തപുരം ഇൻഡിഗോ വിമാനത്തിലാണ് യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്‌ളോക്ക് ഭാരവാഹികളായ ഫർസീൻ മജീദും നവീൻ കുമാറും മുഖ്യമന്ത്രിക്കെതിരായി അസാധാരണമായ പ്രതിഷേധം നടത്തിയത്. . ഈ സംഭവത്തിൽ വധശ്രമം, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, കുറ്റകരമായ ഗൂഢാലോചന, വിമാനത്തിന്റെ സുരക്ഷിതത്വത്തിനു ഹാനികരമായ രീതിയിൽ അക്രമം കാട്ടൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസ് എടുത്തിരുന്നു. കേസ് പരിഗണിച്ച കോടതി ഇരുവർക്കും ജാമ്യം അനുവദിക്കുകയായിരുന്നു.
തനിക്കെതിരെ ഒരു വധശ്രമക്കേസ് മാത്രമേയുള്ളു. ബാക്കിയൊക്കെ പെറ്റി കേസുകളാണ്. എടയന്നൂർ സ്‌കൂൾ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഷുഹൈബിനൊപ്പം തന്നെ കള്ളക്കേസിൽ കുടുക്കിയതാണ്. സംഭവം നടന്നുവെന്ന് പറയുന്ന ദിവസം താൻ സ്ഥലത്തില്ല. തങ്ങളെ അക്രമിച്ചുവെന്ന് ഇ.പി ജയരാജനെതിരെ പരാതി കൊടുത്തതിനാണ് ഇപ്പോൾ കാപ്പ ചുമത്തിയത്. ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കും- ഫർസീൻ മജീദ്
കാപ്പ ചുമത്തേണ്ടത് മുഖ്യമന്ത്രിക്കും ജയരാജനുമെതിരെ: കെ.സുധാകരൻ
കണ്ണൂർ:കാപ്പ ചുമത്തി നാടുകടത്തേണ്ടത് മുഖ്യമന്ത്രിയേയും എൽ.ഡി.എഫ് കൺവീനർ ഇപി ജയരാജനെയുമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ .അക്രമരാഷ്ട്രീയത്തിന്റെ ഉപാസകരാണ് ഇരുവരും. കൊലപാതകവും അക്രമവും സിപിഎം ശൈലിയും പാരമ്പര്യവുമാണ്. കൊന്നും കൊല്ലിച്ചും കേരള രാഷ്ട്രീയത്തിൽ ഇടം കണ്ടെത്തിയവരാണ് ഇന്നത്തെ പല സി.പി.എം നേതാക്കളും. എ.കെ.ജി സെന്ററിലെ പടക്കമേറ് ഉൾപ്പെടെയുള്ള കേസുകളിലെ ആസൂത്രകനാണ് ജയരാജൻ. പരാതിക്കാരനെതിരെ കാപ്പ ചുമത്തുന്ന ആഭ്യന്തരവകുപ്പ് രാജ്യത്തിന് തന്നെ നാണക്കേടാണെന്നും സുധാകരൻ പറഞ്ഞു.
അറിയണം കാപ്പ
കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട് അഥവാ കാപ്പ(KAAPA)
കേരളത്തിൽ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനായുള്ള നിയമം
2007ൽ നിലവിൽ വന്ന നിയമത്തിൽ 2014 ൽ ഭേദഗതി
കരുതൽ തടവ് കാലാവധി ഒരു വർഷം
ഗുണ്ട, റൗഡി എന്നീ രണ്ട് വിഭാഗമായി പരിഗണിച്ചാണ് തടവ് ശിക്ഷ തീരുമാനിക്കുന്നത്.
മൂന്നു കേസുകളിൽ പ്രതികളാവുകയോ ഒരു കേസിൽ ശിക്ഷിക്കപ്പെടുകയോ ചെയ്താൽ
ചില സ്ഥലങ്ങളിൽ പ്രവേശിക്കുന്നത് ഒരു വർഷം തടയാം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |