പട്ടുവം: തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലെ പുത്തരി നിവേദ്യം തയ്യാറാക്കാനുള്ള വിറക് കയ്യത്തെ പൊട്ടൻ ദൈവത്തെ പരിപാലിക്കുന്ന 'മാടൻ" എന്ന പുലയ സമുദായ തറവാട്ടുകാർ തലച്ചുമടായി കയ്യത്ത് നിന്നും ക്ഷേത്ര സന്നിധിയിലേക്ക് എഴുന്നള്ളിച്ചു കൊണ്ടുപോകുന്ന ചടങ്ങിന് പുനർജ്ജനി.അറുപത് വർഷത്തിലേറെയായി മുടങ്ങിയിരുന്ന ചടങ്ങാണ് വീണ്ടും ആചരിച്ചത്.
പുത്തരി ചടങ്ങിന് പുഴുങ്ങി കുത്താനുള്ള കയ്യം വയലിലെ പുന്നെല്ല് നേരത്തെ തന്നെ ക്ഷേത്രത്തിലെത്തിച്ചിട്ടുണ്ട്. അരി വേവിക്കാനുള്ള വിറകും കയ്യത്ത് നിന്നും എത്തണമെന്നാണ് വ്യവസ്ഥ. എന്നാൽ അറുപതു വർഷത്തോളമായി ഇത് മുടങ്ങിക്കിടക്കുകയായിരുന്നു.വിറകുവെട്ടാനും തല ചുമടായി എത്തിക്കാനുമുള്ളവർ അഞ്ച് ദിവസം വ്രതം നോറ്റാണ് കർമ്മങ്ങൾ അനുഷ്ഠിക്കുന്നത്. മത്സ്യ -മാംസാദികളും മദ്യവും വർജ്ജിക്കണം. ക്ഷേത്രത്തിലേക്കുള്ള ഒമ്പത് കിലോമീറ്റർ ദൂരം പാദരക്ഷയില്ലാതെ നടക്കുകയാണ്. മേൽവസ്ത്രം ധരിക്കരുത്. അറുപതു വർഷം മുൻപ് ഈ അനുഷ്ഠാനം നിർവഹിച്ചവരാരും ഇന്നില്ല. പുതിയ തലമുറകൾക്കു അതിനു സാധിക്കാതെ വന്നപ്പോഴാണത്രെ ചടങ്ങുകൾ ചുരുങ്ങി ഇല്ലാതായത്. മുതിർന്നവരൊക്കെ ഇല്ലാതായതോടെ കയ്യത്തു പൊട്ടന്റെ ഐതിഹ്യം തന്നെ ആർക്കും അറിയില്ല. വിറകു യാത്രക്ക് അകമ്പടി തുടിവാദ്യമായിരുന്നു. അതൊക്കെ വാടക വാദ്യക്കാരിൽ ഒതുങ്ങി. മാടൻ തറവാട്ടുകാർ നാടിന്റെ പല ഭാഗത്തും ചിതറി.
നിവേദ്യച്ചോറു വെന്താൽ ചെമ്പു തൂക്കി എടുക്കാനുള്ള രണ്ടു മുളക്കമ്പുകളും വിറക് കൂട്ടത്തിൽ കൊണ്ടുപോകുമായിരുന്നുവത്രെ. കൂലിയായി കൊങ്ങായി നെല്ല് (മുക്കാൽ സേർ) പ്രസാദമായി പങ്കെടുത്തവർ വീതം വയ്ക്കും. ഒരു മുതിർന്ന മാടൻ കുടുംബാംഗത്തിൽ നിന്നാണ് ഈ അറിവ് മറ്റുള്ളവർക്ക് പകർന്നുകിട്ടിയത്. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രവും മാടൻ തറവാട്ടുകാരും എങ്ങിനെ ഐതീഹ്യപ്പെട്ടു എന്നത് സംബന്ധിച്ച് അധികമാർക്കും അറിവില്ല. കീഴ്ജാതിക്കാർക്ക് ക്ഷേത്ര പരിസരത്ത് പോലും പ്രവേശിക്കാൻ അനുവാദമില്ലാതിരുന്ന കാലത്ത് വിറക് എത്തിക്കാനുള്ള അവകാശം എങ്ങിനെ ലഭിച്ചുവെന്നത് അത്ഭുതകരമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |