താവക്കര: ഭരണകൂടത്തെ വിലയിരുത്താനും ഭരണഘടനയോടു പൂർണമായും വിധേയപ്പെട്ട ഭരണാധികാരികളെ സൃഷ്ടിക്കാനും ഓരോ പൗരനും പ്രതിപക്ഷമായി മാറുകയാണ് വേണ്ടതെന്ന് മുൻ അഡ്വക്കറ്റ് ജനറൽ ഓഫ് പ്രോസിക്യൂഷൻ അഡ്വ. ടി.ആസഫലി പറഞ്ഞു. വിയോജിക്കാനുള്ള അവകാശം എന്ന വിഷയത്തിൽ കണ്ണൂർ യൂണിവേഴ്സിറ്റി സ്റ്റാഫ് ഓർഗനൈസേഷൻ സർവ്വകലാശാല താവക്കര കാമ്പസിൽ സംഘടിപ്പിച്ച സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നിയമ നിർമാണ സഭകൾക്ക് നിഷേധിക്കാൻ സാധിക്കാത്ത ഒരു വിവരവും പൗരനും നിഷേധിക്കാൻ പാടില്ല. വിയോജിപ്പുകളില്ലെങ്കിൽ ജനാധിപത്യം ഏകാധിപത്യത്തിലേക്ക് വഴുതിമാറും. നിയമനിർമാണ സഭകൾ, മാദ്ധ്യമങ്ങൾ, പൊതുതാൽപ്പര്യഹർജികൾ, കോടതി നടപടികൾ എന്നിവ പോലെ പ്രധാനമാണ് വിവരാവകാശ നിയമവും. അറിയാനുള്ള പൗരന്റെ ഈ അവകാശത്തെ ആയുധമാക്കി വിയോജിപ്പുകൾ പ്രകടിപ്പിക്കണമെന്നും ആസഫലി പറഞ്ഞു. ഫെഡറേഷൻ ഓഫ് ഓൾ കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻ ട്രഷറർ ജയൻ ചാലിൽ, സ്റ്റാഫ് ഓർഗനൈസേഷൻ വൈസ് പ്രസിഡന്റ് കെ.എം.സിറാജ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |