തലശേരി: ഇടതുപക്ഷ പാർട്ടികളുടെ ഐക്യവും മറ്റ് ജനാധിപത്യ മതേതര പ്രസ്ഥാനങ്ങളുടെ കൂട്ടായ്മയും ഈ കാലഘട്ടം നമ്മളോട് ആവശ്യപ്പടുന്ന യാഥാർത്ഥ്യമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. സി.പി.ഐ കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം പ്രദീപ് പുതുക്കുടി നഗറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷ രാഷ്ട്രീയ കക്ഷികൾക്ക് ബി.ജെ.പിയുടെ നയങ്ങൾക്കെതിരായി ഒരുമിച്ച് നിൽക്കാൻ കഴിയുന്നില്ല എന്നതാണ് വസ്തുത. മോദി സർക്കാർ നയങ്ങളെ എതിർക്കുന്ന രാഷ്ട്രീയ പാർട്ടികളല്ലാം സംഘടിച്ചെങ്കിലും 2019 ൽ തിരഞ്ഞെടുപ്പ് വന്നപ്പോൾ ഓരോ പ്രാദേശിക പാർട്ടികളും സംസ്ഥാന പാർട്ടികളും അവരുടെ താത്പര്യത്തിനനുസരിച്ച് നീങ്ങി. പ്രതിപക്ഷത്തെ ഭിന്നിപ്പിച്ചും ജനങ്ങളെ ഭിന്നിപ്പിച്ചും അധികാരത്തിലിരിക്കുന്നവരാണ് ബി.ജെ.പിയെന്ന് കാനം പറഞ്ഞു.
വൈവിദ്ധ്യങ്ങളിലെ ഏകത്വമാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തിസ്രോതസ്സ്. എന്നാൽ ആ ഐക്യം തകർക്കാൻ മതത്തിന്റെയും ജാതിയുടെയും വിശ്വാസത്തിന്റെയും പേരിൽ ഒന്നിച്ചുനിൽക്കുന്ന മനുഷ്യനെ ഭിന്നിപ്പിക്കാനുള്ള ശ്രമം ബി.ജെ. പി നടത്തുന്നു. സ്വാതന്ത്ര്യം നേടിത്തരുന്നതിന് ഒരു പങ്കും വഹിക്കാത്ത പാർട്ടി, ചരിത്രം മാറ്റിയെഴുതാനുള്ള നീക്കം നടത്തുന്നു- കാനം പറഞ്ഞു.
മുതിർന്ന നേതാവ് കെ.പി കുഞ്ഞികൃഷ്ണൻ പതാക ഉയർത്തിയതോടെ പ്രതിനിധി സമ്മേളനത്തിന് തുടക്കമായി. ദേശീയ കൺട്രോൾ കമ്മീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ, ജില്ലാ സെക്രട്ടറി അഡ്വ. പി. സന്തോഷ് കുമാർ എം.പി, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി, ദേശീയ കൗൺസിലംഗം ഇ. ചന്ദ്രശേഖരൻ എം.എൽ.എ, സംസ്ഥാന എക്‌സിക്യൂട്ടീവംഗങ്ങളായ സി.എൻ ചന്ദ്രൻ, അഡ്വ. പി. വസന്തം, സി.പി മുരളി, സംസ്ഥാന കൗൺസിലംഗങ്ങളായ സി.പി സന്തോഷ് കുമാർ, സി.പി ഷൈജൻ, മുൻ ജില്ലാ സെക്രട്ടറി സി. രവീന്ദ്രൻ, ജില്ലാ എക്‌സിക്യൂട്ടീവംഗങ്ങൾ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |