പാലക്കുന്ന് : കാർഷിക സമൃദ്ധിയുടെ ഓർമകളുണർത്തി വിവിധ ദേവി ക്ഷേത്രങ്ങളിലും കാവുകളിലും തറവാടു ഭവനങ്ങളിലും ഉത്രാട നാളിൽ 'നിറ' കെട്ടൽ ചടങ്ങുകൾ നടന്നു. കാർഷികവൃത്തിയുമായി ബന്ധപ്പെട്ടാണ് കേരളീയരുടെ ജീവിതം രൂപപ്പെട്ടതെന്നതിനാൽ ഈ ആഘോഷത്തിന് പഴയകാലത്ത് പ്രസക്തിയേറെയായിരുന്നു.
ചിലയിടങ്ങളിൽ ഇതോടൊപ്പം പുത്തരിയും നടക്കാറുണ്ടെങ്കിലും പൊതുവെ തുലാം മാസത്തിലെ പത്താമുദയ നാളിലാണ് നിറയോടനുബന്ധിച്ച പുത്തരി സദ്യ ഒരുക്കുന്നത്. വിഷ്ണു, ശിവ ക്ഷേത്രങ്ങളിൽ കർക്കിടകത്തിൽ തന്നെ നിറപുത്തരി നടന്നുവെങ്കിലും ദേവിക്ഷേത്രങ്ങളിൽ ഇത് ചിങ്ങത്തിലാണ്. ജനങ്ങൾ കൂടുന്ന ഉത്സവമല്ലാത്തതിനാൽ കോവിഡ് കാലത്തും നിറകെട്ടൽ ചടങ്ങുകൾ ഒഴിവാക്കേണ്ടി വന്നിരുന്നില്ല. കല്പിതമായ ഒരു ദിവസം ഇതിനായില്ല. ആദ്യം കൊയ്തെടുത്ത നെൽക്കതിരിന്റെ ലഭ്യതയും മുഹൂർത്തവും ഒത്തുവന്നാൽ നിറകെട്ടുന്ന ദിവസം നിശ്ചയിക്കുന്നതാണ് രീതി. നെൽക്കതിരിന് പുറമെ നാൽപ്പാമരങ്ങളെന്നറിയപ്പെടുന്ന അത്തി, ഇത്തി, ആല്, അരയാൽ എന്നിവയും പ്ലാവ്, മാവ്, വട്ട ഇല, നെല്ലി, മുള, തുളസി, പൊലിവള്ളിയും വാഴഇലയിൽ വച്ച് ചുരുട്ടികെട്ടി പാന്തം (തെങ്ങോലയുടെ മടലിലെ പുറം തോല് ) ചുറ്റി പ്രധാന ഇടങ്ങളിൽ ബന്ധിക്കും.
പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിൽ രാവിലെ 7നും 9 നും മദ്ധ്യേ ചടങ്ങുകൾ പൂർത്തിയായി. നിറക്കാവശ്യമായ കോപ്പുകൾ അതിന് പാരമ്പര്യമായി നിയോഗിതരായ അവകാശികൾ എത്തിച്ചു. ഭണ്ഡാരവീട്ടിൽ ശ്രീകോവിലിന്റെ തിരുമുറ്റത്ത് നിറക്കോപ്പുകൾക്ക് വലം വെച്ച് കലശാട്ടു കഴിഞ്ഞ ശേഷം ആചാര സ്ഥാനികർ നിറകെട്ടി. ലഭ്യതയനുസരിച്ച് ചടങ്ങിനെത്തിയ വിശ്വാസികൾ വീടുകളിലേക്കും കൊണ്ടു പോയി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |