പെരിങ്ങത്തൂർ: മലയാളി പൈലറ്റ് ഡൽഹിയിലെ ഫ്ളാറ്റിൽ മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ഡൽഹി പൊലീസിൽ മൊഴികൊടുത്തു. നിയമവിദ ഗ്ധരുമായി ആലോചിച്ച് മുഖ്യമന്ത്രിക്കും ഉന്നത പൊലീസുദ്യോഗസ്ഥർക്കും പരാതി നൽകാനൊരുങ്ങുകയാണ് ബന്ധുക്കൾ.
എയർ ഇന്ത്യ അലയൻസിൽ പൈലറ്റായ പാനൂർ കരിയാട് പുതുശ്ശേരി പള്ളിക്കു സമീപം സംസം കിഴക്കയിൽ മുഹമ്മദ് ഷാഫി (31) യുടെ മരണത്തിലാണ് ബന്ധുക്കൾ മൊഴി നൽകിയത്. കഴിഞ്ഞ ഞായറാഴ്ചയാണ് ഡൽഹി ദ്വാരക സെക്ടർ ഏഴാം നമ്പർ ഫ്ലാറ്റിൽ ഷാഫിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഡൽഹി ദീൻദയാൽ ഉപാധ്യായ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹത്തിൽ മുഖം പ്ലാസ്റ്റർകൊണ്ട് ഒട്ടിച്ചനിലയിലായിരുന്നു.
വയറ്റിലും കാലിലും ചങ്ങലകൊണ്ട് ബന്ധിച്ചിട്ടുമുണ്ടായിരുന്നു. സഹോദരങ്ങളായ ഷംസീർ, ഷംസുദ്ദീൻ എന്നിവരടക്കം ഏഴുപേരാണ് ഇൻക്വസ്റ്റ് നടപടികൾക്കായി ഡൽഹിക്കു പോയത്.
ഹൈദരാബാദിൽ പൈലറ്റ് പ്രാക്ടിക്കൽ പരീക്ഷയിൽ പങ്കെടുത്ത്, കഴിഞ്ഞ ഏഴിനാണ് ഷാഫി ഡൽഹിക്ക് മടങ്ങിയത്. അതിനുശേഷം അസ്വസ്ഥനായിരുന്നുവെന്ന് ഫോണിലൂടെ സംസാരിക്കുമ്പോൾ മനസ്സിലായതായി ബന്ധുക്കൾ പറഞ്ഞു.
സീനിയർ ഉദ്യോഗസ്ഥർ കാര്യമില്ലാതെ പലതവണ മോശമായി പെരുമാറിയതായി ഷാഫി മുമ്പ് സൂചിപ്പിച്ചിരുന്നു. പ്രാക്ടിക്കൽ പരീക്ഷയ്ക്കിടെ അസാധാരമായ എന്തോ സംഭവിച്ചതായി സംശയമുണ്ട്. എയർ ഇന്ത്യ അലയൻസ് ഉദ്യോഗസ്ഥർ പറയുന്നതുപോലെ, ആത്മഹത്യചെയ്യാൻ കുടുംബപരമായ വിഷയങ്ങളൊന്നുമുണ്ടായിരുന്നില്ല. കഴിഞ്ഞ മേയ് 22ന് നടന്ന സഹോദരന്റെ ഗൃഹപ്രവേശച്ചടങ്ങിൽ പങ്കെടുത്ത് സന്തോഷത്തോടെ മടങ്ങിയതാണെന്നും ബന്ധുക്കൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |