മാഹി: രണ്ടാം ലോകമഹായുദ്ധകാലത്ത് ഹിറ്റ്ലർക്കെതിരെ പടപൊരുതി വീരമൃത്യു വരിച്ച മയ്യഴിക്കാരൻ മിച്ചിലോട്ട് മാധവന്റെ ഓർമ്മനാളായ സെപ്തംബർ 21 ന് അങ്ങകലെ ഫ്രാൻസിൽ നടക്കുന്ന ചടങ്ങിൽ സംബന്ധിക്കാൻ ഫ്രഞ്ച് സർക്കാരിന്റെ ഔദ്യോഗിക ക്ഷണം ലഭിച്ച, മയ്യഴിയിലെ മാധവന്റെ പിന്മുറക്കാരായ ചേനോത്ത് രജീവും ഭാര്യ ശോഭനയും ഫ്രാൻസിലെത്തി.
ഫ്രഞ്ച് വാഴ്ചക്കാലത്ത് എൻജിനീയറിംഗ് പഠനത്തിന് സൊർബോൺ യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥിയായിരിക്കെയാണ് കമ്യൂണിസ്റ്റുകാരനായ മയ്യഴിക്കാരൻ മിച്ചിലോട്ട് മാധവൻ നാസികൾക്കെതിരെയുള്ള ശക്തമായ ചെറുത്തു നിൽപ്പിൽ മുന്നണിപ്പോരാളിയായതും പിന്നീട് പിടിക്കപ്പെട്ട് ഫ്രാൻസിലെ കുപ്രസിദ്ധമായ ഷെക്മി ദി തടവറയിലും ബസ്തീൻ തടവറയിലും ക്രൂരമായി പീഡനത്തിനിരയായതും. തുടർന്ന് ഗസ്റ്റപ്പോവിന് കൈമാറിയ മാധവനെ 1942 സെപ്തംബർ 21നാണ് പാരീസിന്റെ പ്രാന്തപ്രദേശമായ ലേറിയൻ കുന്നിന്റെ താഴ്വാരത്തിൽ വെടിവെച്ച് കൊന്നത്.
മാധവന്റെ മയ്യഴിയിലെ വീട് ഏതാനും വർഷം മുമ്പാണ് പൊളിച്ചുമാറ്റിയത്. ജന്മനാടായ മയ്യഴിയാലോ പുതുച്ചേരിയിലോ മഹാനായ ഈ കമ്യൂണിസ്റ്റ് രക്തസാക്ഷിക്ക് സ്മാരകമില്ലെങ്കിലും ഫ്രാൻസിൽ നിത്യസ്മാരകമുണ്ട്. വർഷംതോറും ഫ്രാൻസിലെ സൈനിക മേധാവിയും ഭരണ കർത്താക്കളുമടക്കം അനുസ്മരണ ചടങ്ങുകളിൽ പങ്കെടുക്കാറുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |