കേളകം: ജില്ലയിലെ മാവോയിസ്റ്റ് സാന്നിദ്ധ്യമുള്ള പ്രദേശങ്ങൾ അരിച്ചുപെറുക്കാനും മലയോരത്തെ ആറ് പൊലീസ് സ്റ്റേഷനുകൾക്ക് ഒക്ടോബർ മുതൽ സായുധ സേനയുടെ സുരക്ഷ ഏർപ്പെടുത്താനും നീക്കം. വനമേഖലയോട് ചേർന്നു നിൽക്കുന്ന ഇരിട്ടി സബ് ഡിവിഷനിലെ ഡിവൈ.എസ്.പി ഓഫീസ്, ഇരിട്ടി , ഉളിക്കൽ, പേരാവൂർ സബ് ഡിവിഷനിലെ മുഴക്കുന്ന്, കേളകം, പേരാവൂർ എന്നീ പൊലിസ് സ്റ്റേഷനുകൾക്കാണ് കനത്ത സുരക്ഷ ഒരുക്കുന്നത്. കരിക്കോട്ടക്കരി, കണ്ണവം, ആറളം പൊലീസ് സ്റ്റേഷനുകൾക്ക് നേരത്തെ കനത്തസുരക്ഷ ഒരുക്കിയിരുന്നു.ഇത്തരം പൊലീസ് സ്റ്റേഷനുകളിൽ സുരക്ഷാ സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായി പ്രത്യേക കമാൻഡോകളായി തിരഞ്ഞെടുക്കപ്പെട്ട പൊലീസുകാർക്ക് അത്യാധുനിക തോക്കുകൾ ഉപയോഗിക്കുന്നതിനുള്ള പരിശീലനവും പൂർത്തിയായി കഴിഞ്ഞു.
മതിലുകളും മുള്ളു കമ്പിവേലികളും
പ്രത്യേക സുരക്ഷ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി പൊലീസ് സ്റ്റേഷനുകളുടെ മതിലുകൾ ഉയർത്തും. കേരള,കർണ്ണാടക അതിർത്തി പ്രദേശത്തോട് ചേർന്ന് അന്തർസംസ്ഥാന പാതയോരത്ത് പ്രവർത്തിക്കുന്ന പ്രധാന ഓഫീസ് എന്ന നിലയിലാണ് ഇരിട്ടി ഡിവൈ.എസ്.പി ഓഫീസുൾപ്പെടുന്ന ഇരിട്ടി പൊലീസ് സബ്ഡിവിഷൻ ഓഫിസും അനുബന്ധ ഓഫീസിലും കനത്ത സുരക്ഷയൊരുക്കുന്നത്.സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇരിട്ടി ഡിവൈ.എസ്.പി ഓഫിസ്, ഈ കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന സർക്കിൾ ഓഫിസ്, ഇരിട്ടി പൊലീസ് സ്റ്റേഷൻ എന്നിവയ്ക്കുള്ള മതിലിനു പുറമെ പുതുതായി പത്തടിയോളം ഉയരത്തിൽ നിർമിക്കുന്ന മതിലിന്റെയും മുള്ളു കമ്പിവേലിയുടെയും പ്രത്യേക പ്രവേശന കവാടത്തിന്റെയും നിർമ്മാണം അവസാനഘട്ടത്തിലാണ്.
വരുന്നു, വാച്ച് ടവറും
സ്റ്റേഷനുകളിൽ രാത്രികാല നിരീക്ഷണത്തിനായി പ്രത്യേക വാച്ച് ടവർ നിർമാണവും പൂർത്തിയായി.
സുരക്ഷാ സംവിധാനത്തിന്റെ ഭാഗമായുള്ള പ്രവേശന കവാടം, നിരീക്ഷണ കാമറ സ്ഥാപിക്കൽ എന്നിവയും നടന്നുവരികയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |