SignIn
Kerala Kaumudi Online
Thursday, 25 April 2024 1.17 PM IST

തലശ്ശേരിയിലേക്ക് ഗുരുപ്രതിമയെത്തി: തവ്രലിയിലേക്കെത്തിയത് നിയോഗം പോലെ...

guru

തലശ്ശേരി: ഗുരുവിനാൽ പ്രതിഷ്ഠിതമായ ഉത്തര കേരളത്തിലെ ആദ്യ ദേവാലയമായ ജഗന്നാഥ ക്ഷേത്രാങ്കണത്തിൽ ഗുരുപ്രതിമ സ്ഥാപിക്കുകയെന്ന ഉൽക്കടമായ ആഗ്രഹവുമായിട്ടായിരുന്നു ധനസമാഹരണത്തിനായി മൂർക്കോത്ത് കുമാരൻ കൊളംബോയിലെത്തിയത്. അന്ന് കൊളംബോയിലുണ്ടായിരുന്ന മയ്യഴിക്കാരൻ സി.എച്ച്. കൃഷ്ണൻ ആ മുഹൂർത്തം ഒരു ലേഖനത്തിൽ വിശദീകരിക്കുന്നതിങ്ങനെ: മറഡോന ടൗൺ ഹാളിൽ മലയാളികളാകെ ഒത്തുചേർന്ന യോഗത്തിൽ മൂർക്കോത്ത് കുമാരന്റെ ഗുരുഭക്തി വഴിയുന്ന ഹൃദയസ്പൃക്കായ വാക്കുകൾ കേട്ട് മുഴുവനാളുകളും ആവേശഭരിതമായി.
കൊളംബോയിൽ ജോലി ചെയ്തിരുന്ന കെ.സി.ആർ. വൈദ്യർ പ്രസിഡന്റും, സി.എച്ച്.കൃഷ്ണൻ സെക്രട്ടറിയുമായി കമ്മിറ്റി രൂപീകരിക്കപ്പെട്ടു. ധനസമാഹരണം പ്രതീക്ഷിച്ചതിലേറെ വിജയം കണ്ടു. ആയിടെയാണ് എം.എം.കമ്പനിക്കാരുടെ അങ്കോർ എന്ന കപ്പലിൽ ഇറ്റാലിയൻ ശിൽപ്പി ജപ്പാനിലേക്കുള്ള യാത്രാമദ്ധ്യേ കൊളംബോ യിലിറങ്ങിയത്. കമ്പനിയിലെ ഉദ്യോഗസ്ഥനും സി.എച്ച്. കൃഷ്ണന്റെ സുഹൃത്തും മയ്യഴിക്കാരനുമായ പുന്ന ദാമോദരനാണ് തവ്രലി എന്ന ഇറ്റാലിയൻ ശിൽപ്പിയെ പരിചയപ്പെടുത്തുന്നത്. ഇക്കാര്യം മൂർക്കോത്ത് കുമാരനെ അറിയിച്ചപ്പോൾ, തവ്രലിയെ കൊണ്ട് പ്രതിമ നിർമ്മിക്കാൻ സമ്മതിക്കുകയായിരുന്നു. കൊളംബോവിലെ വൈ എം.സി.എയിൽ വച്ച് തവ്രലിയുമായി കരാറിൽ ഒപ്പ് വെക്കുകയും ചെയ്തു. അതിനിടെ ശിൽപ്പി അതിസാരം പിടിപെട്ട് കിടപ്പിലായി. ബ്രിസ്റ്റൻ ഹോട്ടലിൽ കിടക്കുകയായിരുന്ന ശിൽപ്പി കൃഷ്ണനോട് സങ്കടത്തോടെ പറഞ്ഞു. എന്റെ രോഗത്തിന് ഡോക്ടർമാർ കിണഞ്ഞ് ശ്രമിച്ചിട്ടും യാതൊരു ശമനവുമില്ല. ഉടനെ നാട്ടിലേക്ക് തിരിച്ചു പോകണം.
പിറ്റേദിവസവും കൃഷ്ണൻ സങ്കടത്തോടെ ഹോട്ടലിൽ മുറിയിലെത്തി. കണ്ട മാത്രയിൽ തന്നെ ഉത്സാഹത്തോടെ കിടക്കയിൽ നിന്നും ചാടിയെഴുന്നേറ്റ് ശിൽപ്പി പറഞ്ഞു. 'എന്റെ രോഗത്തിന് വളരെ ആശ്വാസമുണ്ട്. സുഖക്കുറവുള്ളതായി തോന്നുന്നേയില്ല". കൃഷ്ണൻ അത്ഭുതത്തോടെ സ്തംഭിച്ച് നിന്നുപോയി. 'നിങ്ങളുടെ ഗുരു ഇന്നലെ രാത്രി എന്റെ അടുത്ത് വന്നു. എനിക്ക് മനസ്സിലാവാത്ത ഭാഷയിൽ എന്തൊക്കെയോ പറഞ്ഞു. എനിക്കിപ്പോൾ വളരെ സുഖം തോന്നുന്നു" തവ്രലി പറഞ്ഞു. പ്രതിമ നിർമ്മാണ ദൗത്യവുമായി തവ്രലി അങ്കർ കപ്പലിൽ തന്നെ ഇറ്റലിയിലേക്ക് മടങ്ങി. ഇറ്റലിയിലെത്തിയ ഉടനെ കൃഷ്ണന് അയച്ച കത്തിൽ തവ്രലി ഇങ്ങിനെ പറയുന്നു.
'പ്രൊഫസർ സ്ഥാന ബഹുമതിയോടെ എന്നെ ഇവിടുത്തെ പ്രമുഖ ആർട്സ് കോളേജിന്റെ പ്രിൻസിപ്പലായി നിയമിച്ചിരിക്കുകയാണ്. ഈ ഉന്നത പദവി എനിക്ക് കിട്ടിയത് നിങ്ങളുടെ ഗുരുവിന്റെ അനുഗ്രഹം കൊണ്ട് മാത്രമാണെന്ന് ഞാൻ വിശ്വസിക്കുന്നു."ഗുരുദേവന്റെ പൂർണ്ണകായ പഞ്ചലോഹ പ്രതിമ നിർമ്മിക്കും മുമ്പ് ചെറു മാതൃകകൾ നിർമ്മിച്ച് മൂർക്കോത്തിനും മറ്റും അയച്ച് കൊടുത്തിരുന്നു. കരാറിൽ പറഞ്ഞ സംഖ്യയുടെ പകുതി പണം മാത്രമേ നിർമ്മാണ ചെലവിലേക്ക് ഗുരുവിന്റെ ആരാധകനായി മാറിയ തവ്രലി വാങ്ങിയിരുന്നുള്ളൂ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.