ഇന്ന് ലോക അൽഷൈമേഴ്‌സ് ദിനം
കണ്ണൂർ:റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിലൂടെ ട്രാക്ക് മുറിച്ചുകടക്കുന്നതിന് ദിവസവും പൊലീസുകാരുടെ ശകാരത്തിനിരയാകുന്ന കണ്ണൂർ കണ്ണപുരം സ്വദേശിനി 80കാരി കാർത്ത്യായനി. തൊട്ടടുത്തുള്ള വീട്ടിലെത്തി ദിവസവും പള്ളിയിലേക്ക് വഴി ചോദിക്കുന്ന പരിയാരത്തെ 75കാരി ത്രേസ്യാമ്മ- ബന്ധുക്കൾക്ക് തലവേദനയും മറ്റുള്ളവർക്ക് പരിഹാസപാത്രവുമാകുന്ന മറവിരോഗബാധിതരുടെ പ്രതീകങ്ങൾ.
റെയിൽവേ സ്റ്റേഷനിൽ കാണുന്നവരോട് കുശലവും പറഞ്ഞ് നടക്കുന്ന കാർത്ത്യായനിയോട് വീട് എവിടെയാണെന്ന് ചോദിച്ചാൽ, വീട്ടിൽ ആരാണുള്ളതെന്നോ ഇന്ന് എന്താണ് കഴിച്ചതെന്നോ ചോദിച്ചാൽ ഒരു ചിരിയാണ് ഉത്തരം. രാവിലെ കൃത്യം ഒൻപതിന് ഗേറ്റിന് മുന്നിലെത്തുമ്പോൾ തന്നെ അയൽക്കാർ ത്രേസ്യാമ്മക്ക് പള്ളിയിലേക്കുള്ള വഴി പറഞ്ഞുകൊടുക്കും.
മറവി ബാധിക്കുന്നു കേരളത്തിന്
കേരളത്തിൽ 2,47,000 മുകളിൽ മറവി രോഗികളുണ്ടെന്നാണ് കണക്ക്. ഓരോ മൂന്ന് സെക്കൻഡിലും ഒരാൾ ഈ രോഗത്തിന് ഇരയാകുന്നുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്.സംസ്ഥാനത്തും മറവി രോഗികളുടെ എണ്ണം വർഷംതോറും വർദ്ധിക്കുന്നു.
അൽഷിമേഴ്സിന് മൂന്നു ഘട്ടങ്ങൾ
ഏർളി,മിഡിൽ,അഡ്വാൻസ് സ്റ്റേജ്
രണ്ട്, മൂന്ന് ഘട്ടങ്ങളിൽ രോഗികളെ പ്രത്യേകം ശ്രദ്ധിക്കണം
വീട് വിട്ട് ഇറങ്ങിപ്പോകൽ, ഭക്ഷണം കഴിച്ചത് പോലും മറക്കൽ എന്നിവ തുടക്കം
ഭൂരിഭാഗത്തിലും രോഗം കണ്ടുതുടങ്ങുന്നത് 65 വയസ്സോടെ
65 വയസ്സിനു മുകളിലുള്ള 15 പേരിൽ ഒരാൾക്ക് രോഗം
അൽഷൈമേഴ്‌സ് കൂടുതലും സ്ത്രീകൾക്ക്
എല്ലാ മറവിയും അൽഷൈമേഴ്‌സല്ല
എല്ലാ മറവിയും അൽഷൈമേഴ്‌സ് ആകണമെന്നില്ലെന്ന് വിദഗ്ദ്ധർ.വർഷങ്ങൾക്ക് മുൻപ് കഴിഞ്ഞ കാര്യങ്ങൾ ഓർത്തെടുക്കാൻ പറ്റാത്തത് പ്രായാധിക്യത്തെ തുടർന്നുണ്ടാകുന്ന ഓർമ്മക്കുറവാണ്.ഇത്തരക്കാർക്ക് അടുത്തായി സംഭവിച്ച കാര്യങ്ങൾ പെട്ടെന്ന് ഓർത്തെടുക്കാനാവും.
രോഗകാരണം
മസ്തിഷ്‌ക കോശങ്ങൾക്കു ചുറ്റും അമിതമായി പ്രോട്ടീൻ അടിഞ്ഞുകൂടുന്നത്
അണുകുടുംബ വ്യവസ്ഥ, ഒറ്റപ്പെടൽ
മദ്യപാനം, വ്യായാമക്കുറവ്
തടയാൻ
പതിവായുള്ള വ്യായാമം
ആരോഗ്യകരമായ ഭക്ഷണശീലം
ഹൃദ്റോഗം, പ്രമേഹം, രക്തസമ്മർദം എന്നിവയുടെ കൃത്യമായ പരിശോധന
ഭൂതകാലത്തിൽ നടന്ന സംഭവങ്ങൾ ഒാർത്തെടുക്കുമ്പോഴും അടുത്തായി നടന്ന കാര്യങ്ങളോ സംഭാഷണങ്ങളോ മറക്കുന്നതാണ് അൽഷൈമേഴ്‌സ് . രോഗിക്ക് ഏറെ ശ്രദ്ധയും പരിഗണനയും ആവശ്യമാണ്.
കാർത്തി ഭാസ്കർ, പ്രസിഡന്റ്, ഡിമെൻഷ്യ കെയർ സൊസൈറ്റി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |