കണ്ണൂർ:പീഡനക്കേസിലെ പ്രതി ചേർക്കപ്പെട്ട കോൺഗ്രസ് കൗൺസിലർ വി.പി.കൃഷ്ണകുമാർ അഞ്ചു യോഗങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഇന്നലെ കൗൺസിൽ യോഗത്തിന് എത്തിയതോടെ പ്രതിഷേധമുയർത്തി എൽ.ഡി.എഫ് കൗൺസിലർമാർ.കൃഷ്ണകുമാറിനെതിരെയുള്ള ആരോപണത്തിൽ പ്രതിരോധത്തിലായെങ്കിലും അംഗബലം കൊണ്ട് ബഹളത്തെ മറികടന്ന് യു.ഡി.എഫ് മറ്റ് വിഷയങ്ങളിലേക്ക് തിരിയുകയായിരുന്നു.
എൽ.ഡി.എഫ് കൗൺസിലർ എൻ.സുകന്യയാണ് കൃഷ്ണകുമാർ യോഗത്തിൽ പങ്കെടുക്കുന്നതിലെ പ്രതിഷേധം കൗൺസിലിനെ അറിയിച്ചത്.
ഒരു കേസിൽപ്പെട്ട കൗൺസിലർ യോഗത്തിനെത്തിയിട്ടുണ്ടെന്നും കഴിഞ്ഞ അഞ്ച് കൗൺസിൽ യോഗത്തിൽ അദ്ദേഹം പങ്കെടുത്തിട്ടില്ലെന്നും സുകുന്യ ചൂണ്ടിക്കാട്ടി. അവധി സംബന്ധിച്ചുള്ള കാരണം കാണിക്കലോ അവധി അപേക്ഷയോ കൗൺസിലിൽ സമർപ്പിച്ചിട്ടുമില്ല.കൗൺസിലർമാർ മൂന്ന് കൗൺസിൽ യോഗത്തിൽ കാരണം കാണിക്കാതെ പങ്കെടുക്കാതിരുന്നാൽ ചട്ടപ്രകാരം അയോഗ്യനാക്കാം. പി.വി.കൃഷ്ണകുമാർ തീർത്തും ചട്ടലംഘനമാണ് നടത്തിയിട്ടുള്ളതെന്നും സുകന്യ പറഞ്ഞു.കൗൺസിൽ യോഗത്തിൽ പങ്കെടുക്കുന്നില്ലെങ്കിലും സ്റ്റാൻഡിംഗ് കമ്മറ്റി യോഗങ്ങളിൽ കൗൺസിലർ കൃത്യമായി പങ്കെടുത്തിരുന്നുവെന്നായിരുന്നു മേയർ അഡ്വ.ടി.,ഒ മോഹനന്റെ മറുപടി.മേയറുടെ വിശദീകരണം പ്രതിപക്ഷ നിരയെ പ്രകോപിച്ചെങ്കിലും ബഹളത്തിൽ ഒതുങ്ങി. മേയർ അഡ്വ.ടി.ഒ.മോഹനൻ അദ്ധ്യക്ഷത വഹിച്ചു.എൻ.ഉഷ,സുരേഷ് ബാബു എളയാവൂർ ,സയ്യിദ് സിയാദ് തങ്ങൾ എന്നിവർ സംസാരിച്ചു.
കണ്ണൂരിന്റെ അഭിമാനമായ ജവഹർ സ്റ്റേഡിയംനവീകരിക്കാനാവശ്യമായ ഒരു പദ്ധതിയും കോർപറേഷൻ ആവിഷ്‌കരിച്ചിട്ടില്ലെന്ന ആരോപണവും പ്രതിപക്ഷനിരയിൽ നിന്നുണ്ടായി. എൽ.ഡി.എഫ് കൗൺസിലർ ടി.രവീന്ദ്രനായിരുന്നു ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. നോക്കാമെന്ന് പറയുന്നതല്ലാതെ ആരും തിരിഞ്ഞുനോക്കുന്നില്ല. സ്റ്റേഡിയം ആധുനിക രീതിയിലാക്കുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നവീകരണത്തിന് വേണ്ടുന്ന പദ്ധതിയുടെ ടെൻഡർ നടന്നുകൊണ്ടിരിക്കുകയാണെന്ന മേയറുടെ വിശദീകരണത്തിൽ യോഗം അടുത്ത വിഷയത്തിലേക്ക് കടന്നു. നിലവിൽ സ്റ്റേഡിയത്തിന്റ മൈതാനത്തിനോട് ചേർന്നുള്ള ഭാഗമാണ് അപകട ഭീഷണിയിലുള്ളത്. ഇത് അടിയന്തരമായി പരിഹരിക്കാനുള്ള നടപടി സ്വീകരിച്ചുകഴിഞ്ഞു. സ്റ്റേഡിയത്തിലെ ശൗചാലയം നവീകരിക്കുമെന്നും മേയർ പറഞ്ഞു.
പീഡനക്കേസ് പ്രതിയായ കൃഷ്ണകുമാറിനെ കൗൺസിലർ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാത്തതിനെതിരെ റിട്ടേണിംഗ് ഓഫീസറായ കളക്ടർക്കും ഇലക്ഷൻ കമ്മിഷനും പ്രതിപക്ഷം പരാതി നൽകിയിട്ടുണ്ട്.
'തെരുവുനായ " സർക്കാർ പ്രശ്നം
തെരുവുനായശല്യത്തിൽ സർക്കാർ ഉത്തരവാദിത്വം തദ്ദേശ സ്ഥാപനങ്ങളെ അടിച്ചേൽപ്പിക്കുകയാണെന്നായിരുന്നു യു.ഡി.എഫ് കൗൺസിലർ പി.ഇന്ദിരയുടെ വിമർശനം.സംയുക്തമായി നടപടി സ്വീകരിക്കാതെ എല്ലാം തദ്ധേശസ്ഥാപനങ്ങളുടെ തലയിൽ ഇടുന്നത് ശരിയല്ലെന്നും അവർ കുറ്റപ്പെടുത്തി. ഇക്കാര്യത്തിൽ അടിയന്തര കൗൺസിൽ വിളിച്ച് എല്ലാവരുടെയും നിർദേശങ്ങളും ക്രോഡീകരിച്ച് നടപടി സ്വീകരിക്കണം.വിവിധ ഡിവിഷനുകളിൽ തെരുവു നായ പ്രശ്നം രൂക്ഷമാണെന്നും സർക്കാർ ഇടപെടുകൾ നടത്തുന്നുണ്ടെന്നും ടി.രവീന്ദ്രൻ പറഞ്ഞപ്പോൾ സർക്കാരിന്റെ ഇടപെടൽ എന്താണെന്ന് വിശദമാക്കാമോ എന്നായിരുന്നു മേയറുടെ ചോദ്യം.
കെ.എസ്.ഇ.ബിക്കെതിരെ കൗൺസിൽ
കെ.എസ്.ഇ.ബി സമയബന്ധിതമായി കണക്ഷനുകൾ നൽകുന്നില്ലെന്ന ആക്ഷേപവും കൗൺസിലിന് മുന്നിലെത്തി.ചോലോറ സോണൽ പരിധിയിലുള്ള പള്ളിപ്പൊയിൽ ഡിവിഷനിലെ അംഗൻവാടി കെട്ടിടത്തിൽ എൽ.ടി.നോർമൽ വൈദ്യുതി കണക്ഷൻ ലഭിക്കാത്തത് ചൂണ്ടിക്കാട്ടിയായിരുന്നു ആരോപണം. തെരുവിളക്കുകൾ അഞ്ച് മണിക്കാണ് കത്തുന്നതെന്നും ഒരു ദിവസം ബില്ല് അടക്കാൻ വിട്ടാൽ കണക്ഷൻ തന്നെ വിച്ഛേദിക്കുന്ന സ്ഥിതിയാണെന്നും പി.ഇന്ദിര ആരോപിച്ചു. കെ.എസ്.ഇ.ബി പ്രവൃത്തികൾ കരാർ നൽകുകയാണെന്നും എല്ലാ സെക്ഷനുകളിലെയും എ.ഇമാരുടെ യോഗം വിളിച്ചുചേർക്കാമെന്നുമായിരുന്നു ഈ വിഷയത്തിൽ മേയറുടെ നിർദ്ദേശം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |