കണ്ണൂർ: ഓണാവധി കഴിഞ്ഞ് സ്കൂൾ തുറന്ന് ക്ലാസുകൾ ഒരാഴ്ച്ച പിന്നിട്ടിട്ടും പാഠപുസ്തകങ്ങളുടെ വിതരണം ജില്ലയിൽ പൂർത്തിയായിട്ടില്ല.ഒാണാവധി കഴിഞ്ഞ് ലഭിക്കേണ്ട രണ്ടാം പാഠഭാഗങ്ങളാണ് നിലവിൽ സ്കൂളുകളിലെത്താതത്.ഒന്നുമുതൽ പത്ത് ക്ലാസുകളിലേക്കുള്ള പാഠപുസ്തക വിതരണമാണ് മുടങ്ങിയിരിക്കുന്നത്.കാസർകോട്, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലും സമാന സ്ഥിതിയാണ്.മൂന്ന് ഭാഗങ്ങളായാണ് പുസ്തകങ്ങൾ വിതരണം ചെയ്യുന്നത്.രണ്ടാം പാഠഭാഗങ്ങളെത്താതായതോടെ അദ്ധ്യാപകരും വിദ്യാർത്ഥികളും പ്രതിസന്ധിയിലാണ്.ഭാഷാ വിഷയങ്ങളുടെ പുസ്തകങ്ങളാണ് നിലവിൽ വിതരണം നടത്താത്തത്.പഴയ പുസ്തകങ്ങളും ഇന്റർനെറ്റിന്റെയുമെല്ലാം സഹായത്തോടെയാണ് അദ്ധ്യാപകരിപ്പോൾ ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്.ഇത് അദ്ധ്യാപകരുടെ ജോലി ഭാരവും വർധിപ്പിക്കുകയാണ്.
എന്നാൽ പാഠപുസ്തകങ്ങൾ കൈയിലില്ലാത്തിനാൽ വിദ്യാർത്ഥികൾക്ക് കൃത്യമായി ക്ലാസുകൾ മനസ്സിലാക്കാൻ പറ്റാത്ത പ്രശ്നവുമുണ്ടെന്ന് അദ്ധ്യാപകർ പറഞ്ഞു.പൊതു വിദ്യാലങ്ങളിൽ കുട്ടികൾ വർധിച്ചതോടെ ജില്ലയിലേക്ക് രണ്ട് ലക്ഷം പുസ്തകം അതികമായി വേണ്ടിവന്നിരുന്നു.ജില്ലയിലെ ആദ്യ ഘട്ട പുസ്തക വിതരണവും നേരത്തെ പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല.കഴിഞ്ഞ വർഷം മാർച്ച് മാസത്തിൽ തന്നെ പുസ്തകവിതരണം തുടങ്ങിയിരുന്നു.മെയ് ആകുമ്പോഴേക്ക് വിതരണവും കഴിഞ്ഞിരുന്നു. ഈ വർഷം സാങ്കേതിക പ്രശ്‌നങ്ങൾകൊണ്ടാണ് പുസ്തക വിതരണം വൈകിയതെന്നാണ് ആദ്യഘട്ടത്തിൽ അധികൃതർ പറഞ്ഞത്.കേരളാ ബുക്‌സ് ആന്റ് പബ്ലിക്കേഷൻസ് സൊസൈറ്റി (കെ.ബി.പി.എസ്)യ്ക്ക് തന്നെയാണ് ഈ വർഷവും പാഠപുസ്തകങ്ങളുടെ അച്ചടി ചുമതല.
പ്രിന്റിംഗ് മുടങ്ങി;പ്രതിസന്ധി
പ്രിന്റിംഗ് മുടങ്ങിയതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാൽ, പത്തു വർഷത്തോളമായി പാഠപുസ്തക പരിഷ്‌കരണം നടത്തിയിട്ടെന്നും പരിഷ്‌കരണം ഒന്നും നടത്താത്ത ഈ പുസ്തകങ്ങൾ അച്ചടിച്ച് തരുന്നതിൽ എന്തിനാണ് ഇത്ര കാലതാമസമെടുക്കുന്നതെന്നുമാണ് അദ്ധ്യാപകർ ചോദിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ പ്രതിസന്ധി പരിഹരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതർ പറഞ്ഞു. ഓണാവധിക്കുമുൻപ് വിദ്യാലയങ്ങളിൽ എത്തുമെന്ന് പ്രതീക്ഷിച്ച പാഠപുസ്തകങ്ങൾ വൈകുന്നത് രക്ഷിതാക്കൾക്കിടയിലും ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |