പയ്യന്നൂർ : കലാപത്തിനുള്ള ലക്ഷ്യത്തോടെ സാമൂഹിക മാദ്ധ്യമങ്ങളിൽ ദുഷ്പ്രചരണം നടത്തിയതിനെതിരെ പയ്യന്നൂർ പൊലീസ് കേസെടുത്തു. വെള്ളിയാഴ്ച വൈകിട്ടുമുതൽ പുറത്തുവന്ന പ്രചരണത്തിനെതിരേയാണ് പൊലീസ് സ്വമേധയാ കേസെടുത്തത്.
വെള്ളിയാഴ്ച രാവിലെ പയ്യന്നൂർ നഗരത്തിൽ കടകളടപ്പിക്കാനെത്തിയ ഹർത്താലനുകൂലികളെ നാട്ടുകാരും ഓട്ടോഡ്രൈവർമാരും മറ്റും ചേർന്ന് കൈകാര്യം ചെയ്യുകയും പൊലീസിലേൽപ്പിക്കുകയും ചെയ്ത സംഭവമുണ്ടായിരുന്നു.
ഈ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളുൾപ്പെടെ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. സംഭവത്തിൽ പൊലീസ് അറസ്റ്റുചെയ്ത നാലുപേരേയും കോടതി റിമാൻഡ് ചെയ്യുകയുമുണ്ടായി.ഈ സംഭവത്തിനു ശേഷം വൈകിട്ടോടെയാണ് സാമൂഹിക മാദ്ധ്യമങ്ങളിൽ മറ്റൊരു സന്ദേശം പ്രചരിച്ചു തുടങ്ങിയത്.
പയ്യന്നൂരിലെ ഓട്ടോഡ്രൈവർക്ക് വെട്ടേറ്റെന്നായിരുന്നു ഒരു പ്രചരണം. പിന്നീടുവന്നത് നാല് ഓട്ടോ ഡ്രൈവർമാർക്ക് വെട്ടേറ്റെന്നും രാത്രിയിലും പ്രചരണം നടക്കുന്നുണ്ടായിരുന്നു. ചില മാദ്ധ്യമ ഓഫീസുകളിലും എത്തി.ഇത്തരം പ്രചരണം ജനങ്ങളെ പരിഭ്രാന്തരാക്കിയിരുന്നു. പയ്യന്നൂരിന്റെ സമാധാന അന്തരീക്ഷം തകർക്കാൻ ലക്ഷ്യമിട്ടുള്ള നീക്കങ്ങളാണിതിന് പിന്നിലെന്ന സൂചന ലഭിച്ചതോടെയാണ് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്. ഇരുവിഭാഗങ്ങളും തമ്മിൽ സ്പർദ്ധയും കലാപവുമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ ജനുവരിയിൽ സോഷ്യൽ മീഡിയകളിൽ പ്രചരിച്ച പോസ്റ്റുകൾക്കെതിരെ രണ്ട് ഫേസ് ബുക്ക് പേജിന്റെ ഉടമകൾക്കെതിരെ പയ്യന്നൂർ പൊലീസ് കേസെടുത്തിരുന്നു. വ്യാജസന്ദേശത്തിന്റെ ഉറവിടവും കണ്ടെത്തിയതായാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |