തലശ്ശേരി: മുഷ്ടി ചുരുട്ടി തന്റെ രാഷ്ട്രീയ ഗുരുവിന് അന്ത്യാഭിവാദനം ചെയ്യുമ്പോൾ, സ്പീക്കർ അഡ്വ. എ.എൻ.ഷംസീറിന്റെ കണ്ണുകൾനിറഞ്ഞു. അത്രമേൽ ആഴത്തിലുള്ള ആത്മബന്ധം ഇരുവർക്കും തമ്മിലുണ്ടായിരുന്നു. കോടിയേരിയിൽ നിന്നാണ് അഡ്വ: ഷംസീർ രാഷ്ട്രീയ ബാലപാഠം സ്വായത്തമാക്കിയത്. രാഷ്ട്രീയത്തിന്റെ ചവിട്ടുപടികൾ ഒന്നൊന്നായി കയറുമ്പോഴും, താങ്ങും തണലുമായി കോടിയേരി ബാലകൃഷ്ണൻ എന്നുമൊപ്പമുണ്ടായിരുന്നു. ഷംസീറിന്റെ ഉയർച്ചയിൽ മറ്റാരേക്കാളും സന്തോഷിച്ചതും കോടിയേരി തന്നെ. തെറ്റുകൾ കണ്ടാൽ സ്നേഹപൂർവം ശാസിക്കാനും ഈ നേതാവ് മടിക്കാറില്ലെന്ന് ഷംസീർ ഓർക്കുന്നു. പിതാവിന്റെ സ്നേഹ വാത്സല്യവും പാർട്ടി സഖാവിന്റെ കാർക്കശ്യവും, ഒരു പോലെ അനുഭവിച്ചറിയാൻ ഷംസീറിന് സാധിച്ചു. പ്രായവ്യത്യാസങ്ങൾക്കുമപ്പുറം പാർട്ടി സഖാക്കളോട് നർമ്മം പറഞ്ഞ് കണ്ണിറുക്കി പൊട്ടിച്ചിരിക്കുകയെന്നത് കോടിയേരിയുടെ ശീലമായിരുന്നു. പൊതുവേദികളിൽ പോലും രാഷ്ട്രീയ പ്രതിയോഗികളെ നേരിട്ട് ആക്രമിക്കുന്നതിന് പകരം ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുന്നത് കേൾക്കാൻ എക്കാലത്തും ധാരാളം കേൾവിക്കാർ അദ്ദേഹത്തിന് ചുറ്റിലുമുണ്ടായിരുന്നു. രാഷ്ട്രീയത്തിനുമപ്പുറം, സുഹൃത്തുക്കളുടെ തോളിൽ കൈയിട്ട് തമാശകൾ പറഞ്ഞ്, കുട്ടികളെ പോലെ ചിരിക്കുന്ന സന്ദർഭങ്ങൾ പലരുടേയും അനുഭവങ്ങളിലുണ്ട്. ഒരിക്കൽ പരിചയപ്പെട്ടവരെ പിന്നീട് പേര് വിളിച്ച് സംബോധന ചെയ്യുന്ന ഓർമ്മശക്തി ഈ നേതാവിന്റെ പ്രത്യേകതയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |