തലശ്ശേരി: കോടിയേരിയിലെ മലബാർ കാൻസർ സെന്ററിനടുത്ത മൊട്ടേമ്മൽ വിട്ടിൽ ഇന്നലെ പുലരും വരെ നൂറു കണക്കിന് പാർടി പ്രവർത്തകരും ചുവപ്പുവളണ്ടിയർമാരും കണ്ണിമ പൂട്ടാതെ പ്രിയ നേതാവിന്റെ മൃതശരീരത്തിന് കാവലായുണ്ടായിരുന്നു.
രാത്രി വൈകി മാത്രം വീട്ടിലേക്ക് പോയ മുഖ്യമന്ത്രി പിണറായി വിജയൻ കാലത്ത്, ഭാര്യ കമല, മകൾ വീണ എന്നിവർക്കൊപ്പം കോടിയേരിയുടെ വീട്ടിലെത്തി. മന്ത്രി മുഹമ്മദ് റിയാസ്, സി.പി.എം.സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ , ഭാര്യ പി.കെ.ശ്യാമള, സ്പീക്കർ എ.എൻ.ഷംസീർ, മന്ത്രി വി.ശിവൻകുട്ടി ,എം.എം.ആരിഫ് എം.പി, നടൻ മുകേഷ് എം.എൽ.എ, നോവലിസ്റ്റ് എം.മുകുന്ദൻ, ചലച്ചിത്ര സംവിധായകൻ രഞ്ജിത്ത്,എസ്.എൻ.ഡി.പി യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ്, എം.എൽ.എമാരായ മാണി സി. കാപ്പൻ ,വി.കെ.പ്രശാന്ത് എംഎൽഎ, വ്യവസായ പ്രമുഖൻ എം എ.യൂസഫലി, പ്രദീപ്.ചൊക്ളി,ഷോൺ ജോർജ്, ശോഭനാ ജോർജ്, നടൻ അബു സലിം ,മുൻ ഡി.ജി.പി ജേക്കബ് പുന്നൂസ്, മുൻ ഡി.ജി.പി. ഋഷിരാജ് സിംഗ് ,പി.ശശി, പി.ജയരാജൻ, ശ്രേയാംസ് കുമാർ, മോൻസ് ജോസഫ്, ലതിക സുഭാഷ്, ജോൺ ബ്രിട്ടാസ് എം.പി, വ്യവസായ പ്രമുഖൻ കാസിനോ പി മുസ്തഫ ഹാജി തുടങ്ങി ഒട്ടേറെ പ്രമുഖർ ഇന്നലെയും വീട്ടിലെത്തി.
ഒൻപതര മണിയോടെ പൊലീസിന്റെ ഗാർഡ് ഓഫ് ഓണർ നടന്നു.പത്ത് മണിയോടെ മൃതദേഹം ആംബുലൻസിലേക്ക് മാറ്റുമ്പോഴും ഒരു കിലോമീറ്ററിലധികം നീളുന്ന ക്യൂ കാണാമായിരുന്നു. കൊടിയേരി എന്ന ഗ്രാമത്തെ രാഷ്ട്രീയ ഭൂപടത്തിന്റെ ഉയരങ്ങളിലുയർത്തി നിർത്തിയ നേതാവിന് വികാരപരമായ യാത്രാമൊഴിയാണ് അവസാന നിമിഷങ്ങൾ നൽകിയത്.
പയ്യാമ്പലത്തേക്കുള്ള അവസാന യാത്രയിൽ മൊയ്തു പാലം വരെയും റോഡിന്നിരുവശത്തും വൻ ജനക്കൂട്ടമാണ് മനുഷ്യമതിൽ കണക്കെ ആദരാജ്ഞലികളുമായി കാത്തു നിന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |