SignIn
Kerala Kaumudi Online
Thursday, 25 April 2024 1.58 PM IST

പാർട്ടി കോൺഗ്രസ് വേദിക്ക് പിഴയിട്ടതിൽ പൊള്ളി: സ്റ്റേഡിയത്തിലിറങ്ങി സി.പി.എമ്മും കോൺഗ്രസും

stadium

 തർക്കം കരുതൽ നിക്ഷേപം കണ്ടുകെട്ടിയതിനെ തുടർന്ന്

വൃത്തിയാക്കിയതിന്റെ ബിൽ കൈവശമുണ്ടെന്ന് ജയരാജൻ
സ്വാഭാവിക നടപടിയെന്ന് മേയർ ടി.എം.മോഹനൻ

കണ്ണൂർ:സി.പി.എം പാർട്ടികോൺഗ്രസ്സിന്റെ ഭാഗമായി വാടകയ്ക്കെടുത്ത കണ്ണൂർ ജവഹർ സ്റ്റേഡിയം തിരിച്ച് നൽകിയത് വൃത്തിയാകാതെയാണെന്നാരോപിച്ച് കോർപ്പറേഷൻ കരുതൽ നിക്ഷേപമായി നൽകിയ കാൽ ലക്ഷം രൂപ ഈടാക്കുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസ് -സി.പി.എം പോര് മുറുകുന്നു.വ്യാഴാഴ്ച നടന്ന കോർപ്പറേഷൻ കൗൺസിൽ യോഗം ഇക്കാര്യത്തിൽ തീരുമാനമെടുത്തതിന് പിന്നാലെയാണ് സി.പി.എം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ നടപടിയിൽ പ്രതിഷേധിച്ചത്. ജയരാജന് മറുപടിയുമായി തൊട്ടുപിന്നാലെ മേയറുമെത്തിയതോടെ കോൺഗ്രസ് -സി.പി.എം മത്സരമായി സ്റ്റേഡിയം വിഷയം മാറിയിരിക്കുകയാണ്.

മാലിന്യം തള്ളാനുള്ള കേന്ദ്രമാക്കി ജവഹർ സ്റ്റേഡിയത്തെ കോർപറേഷൻ മാ​റ്റിയെന്നാണ് എം.വി.ജയരാജന്റെ ആരോപണം.പാർട്ടി കോൺഗ്രസിനായി സ്​റ്റേഡിയം വാടയ്‌ക്കെടുത്തപ്പോൾ സ്റ്റേഡിയം കാടു മൂടി കിടക്കുകയായിരുന്നു. ഇവയെല്ലാം വൃത്തിയാക്കണമെന്നാവശ്യപ്പെട്ട് കത്ത് നൽകിയിരുന്നെങ്കിലും അനുകൂല നിലപാടുണ്ടായില്ല. പാർട്ടി കോൺഗ്രസിന് ശേഷം സ്​റ്റേഡിയം മലിനമാക്കിയെന്നാരോപിച്ച് നിലവിൽ 25,000 രൂപ പിഴ നൽകണമെന്നാണ് കോർപറേഷന്റെ ആവശ്യം.സ്​റ്റേഡിയം വൃത്തിയാക്കിയതിന്റെയും മ​റ്റും ബിൽ തങ്ങളുടെ കൈവശമുണ്ടെന്നും അത് കോർപറേഷന് അയക്കാനാണ് തീരുമാനമെന്നും ജയരാജൻ പറഞ്ഞു.

എന്നാൽ സി.പി.എമ്മിന് പിഴ ചുമത്തിയത് സ്വാഭാവിക നടപടിയാണെന്ന വിശദീകരണവുമായി മേയർ ടി.ഒ.മോഹനൻ പറഞ്ഞു .കോർപറേഷൻ ഭരണ സമിതി നേരിട്ട് കൈക്കൊണ്ട തീരുമാനമല്ല.ഉദ്യോഗസ്ഥ തലത്തിലടക്കം കൂടിയാലോചിച്ച് ചർച്ച ചെയ്തെടുത്ത തീരുമാനമാണ്. ഉദ്യോഗസ്ഥ തലത്തിൽ ചർച്ച ചെയ്തപ്പോൾ 42,700 രൂപ ഈടാക്കാനായിരുന്നു ആലോചന. കൗൺസിലിൽ ചർച്ചക്ക് വന്നപ്പോൾ പിഴ ചുമത്താനല്ല കോർപറേഷൻ തീരുമാനിച്ചത്. മേലിൽ ആവർത്തിക്കരുതെന്ന തീരുമാനം മാത്രമാണ്.അടച്ച തുകയിൽ പരിമിതപെടുത്താനാണ് തീരുമാനിച്ചത്.ഇതിനെ എങ്ങനെ രാഷ്ട്രീയമായി ഉപയോഗപെടുത്താൻ സാധിക്കുമെന്നാണ് സി.പി.എം നോക്കുന്നതെന്നും മേയർ പറഞ്ഞു.

സ്റ്റേഡിയം നവീകരിക്കാത്തത് പിടിപ്പുകേടെന്ന് ജയരാജൻ

സർക്കാർ സ്​റ്റേഡിയം നവീകരണത്തിനായി 11 കോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ, കോൺഗ്രസ് നേതാക്കളുടെ പിടിപ്പുകേട് കൊണ്ടാണ് ആ പണം നഷ്ടമായതെന്ന് ജയരാജൻ ആരോപിച്ചു. ജില്ലയിലെ മ​റ്റ് മുൻസിപാലി​റ്റികളിലെല്ലാം കിഫ്ബി വഴിയുള്ള പണമുപയോഗിച്ച് സ്​റ്റേഡിയം നവീകരിച്ച് വരികയാണ്. അന്ന് ഒരു പ്രോജക്ടട് തയാറാക്കി, ടെണ്ടർ ചെയ്തു. അപ്പോഴാണ് കോൺഗ്രസ് നേതാക്കളെതിർത്തത്. മേയറുടെ നേതൃത്വത്തിലുള്ള ഒരു മാനേജ്‌മെന്റ് കമ്മി​റ്റി നവീകരണത്തിനായി രൂപികരിക്കാമെന്നും പുതുതായി പണിയുന്ന ഷോപ്പിംഗ് കോംപ്ലക്‌സിന്റെ ഒരു ഭാഗത്തിന്റെ വിഹിതം മാനേജ്‌മെന്റ് കമ്മി​റ്റിയുടെ അക്കൗണ്ടിൽ നിക്ഷേപിക്കുമെന്നും അത് നവീകരണത്തിന് ഉപയോഗിക്കുമെന്നും പറഞ്ഞ വ്യവസ്ഥയാണ് ഇവർ സ്വീകരിക്കാതിരുന്നത്.പിന്നീട് കോർപറേഷന്റെ നേതൃത്വത്തിൽ സ്​റ്റേഡിയം പുതുക്കി പണിയാനുള്ള പദ്ധതി വെക്കുമെന്ന് പറഞ്ഞിരുന്നു.എന്നാൽ അതും നടന്നില്ലെന്ന് മാത്രമല്ല സ്​റ്റേഡിയം മാലിന്യം കേന്ദ്രമായി മാറിയിരിക്കുകയാണെന്നും ജയരാജൻ ആരോപിച്ചു.

തടിതപ്പിയത് സ്പോർട്സ് കൗൺസിലെന്ന് മേയർ
11 കോടി രൂപ ഉപയോഗിച്ച് സ്​റ്റേഡിയം നവീകരിക്കുമ്പോൾ ഇതിന്റെ പരിപൂർണ ഉത്തരവാദിത്വം സ്‌പോർസ് കൗൺസിലാകുമെന്ന കാരണത്താലാണ് അന്നത്തെ ഭരണ സമിതി അത് വേണ്ടാന്ന് വെച്ചതെന്ന് മേയർ ആരോപിച്ചു. ജയരാജന് ഇക്കാര്യത്തിൽ പ്രശ്‌നമുണ്ടെങ്കിൽ അന്ന് ഈ തീരുമാനമെടുക്കാൻ കൂട്ടുനിന്ന സി.പി.എമ്മിന്റെ നേതാക്കൾക്കെതിരെ നടപടിയെടുക്കുകയാണ് വേണ്ടത്.രണ്ട് മാസം മുമ്പേ കായിക മന്ത്റിയുമായി ഇക്കാര്യം സംസാരിച്ചിരുന്നു. സ്​റ്റേഡിയത്തിന്റെ ഉത്തരവാദിത്വം പൂർണമായ കോർപറേഷന് തന്നെ നിലനിർത്തി അത്യാധുനിക രീതിയിൽ നവീകരിക്കുമെന്നും പുതിയ ഒരു സ്​റ്റേഡിയം നിർമിക്കാനുള്ള പ്ലാൻ ബഡ്ജ​റ്റിൽ നേരത്തെയുണ്ടെന്നും അദ്ദേഹം പറഞ്ഞെന്നും മേയർ പ്രതികരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.