മട്ടന്നൂർ: സുരക്ഷാസംവിധാനത്തിന് ഏറെ പ്രധാന്യമുള്ള വിമാനത്താവള നഗരമായ മട്ടന്നൂരിൽ സി.സി.ടി.വി കാമറകളിൽ ഭൂരിഭാഗവും പ്രവർത്തനരഹിതം. അപകടങ്ങളും നിയമലംഘനവും തടയുന്നതിന്റെ ഭാഗമായാണ് മൂന്നു വർഷം മുമ്പ് കാമറകൾ സ്ഥാപിച്ചത്.
നഗരത്തിലും വിമാനത്താവള റോഡിലുമായി 38 ഓളം കാമറകളാണ് സ്ഥാപിച്ചത്. ഇവയിൽ മൂന്നെണ്ണമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. പൊലീസ് സ്‌റ്റേഷനിൽ സജ്ജമാക്കിയ കൺട്രോൾ റൂമിലാണ് കാമറകൾ നിരീക്ഷിക്കാൻ സംവിധാനമുള്ളത്. ഈ കാമറകൾ ഉപയോഗിച്ച് ആദ്യകാലത്ത് നിയമലംഘകരെ കൃത്യമായി പിടികൂടാൻ പൊലീസിന് സാധിച്ചിരുന്നു. കാമറകൾ സജ്ജമല്ലാത്തത് നിലവിൽ മട്ടന്നൂർ സ്റ്റേഷൻ പരിധിയിൽ നടക്കുന്ന നിയമ വിരുദ്ധ പ്രവർത്തനങ്ങളിലും മോഷണക്കേസുകളിലും മറ്റും അന്വേഷണത്തെയും സാരമായി ബാധിക്കുന്നുണ്ട്. നഗരത്തിന്റെ പല ഭാഗങ്ങളിലും മാലിന്യം കൊണ്ടുതള്ളുവന്നവർക്കും സാമൂഹ്യവിരുദ്ധ പ്രവർത്തനത്തിലേർപ്പെടുന്നവർക്കും ഒന്നും പേടിക്കാനില്ലെന്ന അവസ്ഥയാണ് ഈ നഗരത്തിലുള്ളത്.
മാല തട്ടിപ്പറിച്ചവരുടെ പൊടിപോലുമില്ല
കഴിഞ്ഞ ദിവസം മരുതായിൽ വൃദ്ധയുടെ സ്വർണ മാല തട്ടിയെടുത്ത രണ്ടംഗ സംഘം ബൈക്കിൽ മട്ടന്നൂർ ഭാഗത്തേക്കാണ് വന്നത്.എന്നാൽ ഇതിന്റെ കൃത്യമായ ദൃശ്യം ലഭ്യമായിട്ടില്ല. വാഹനത്തിൽ സഞ്ചരിക്കുന്നതിന്റെ പുറകു വശമുള്ള ദൃശ്യങ്ങൾ മാത്രമാണ് ലഭിച്ചത്. കെ.എസ്.ടി.പി റോഡ് പ്രവൃത്തികൾക്കിടെയാണ് കുറേ കാമറകൾ പ്രവർത്തന രഹിതമായത്.
നഗരത്തിൽ പുതിയ കാമറ വെക്കുന്നതടക്കം പൊലീസുമായി ചർച്ച ചെയ്തിട്ടുണ്ട് - മട്ടന്നൂർ നഗരസഭ ചെയർമാൻ എൻ ഷാജിത്ത്
നിയമവിരുദ്ധ പ്രവർത്തനങ്ങളും മോഷണങ്ങളുമടക്കം നിയന്ത്രിക്കുന്നതിന് നിരീക്ഷണ കാമറകൾ ഉടൻ പ്രവർത്തന സജ്ജമാക്കണം- വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി എ സുധാകരൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |