അഞ്ചരക്കണ്ടി: അഞ്ചരക്കണ്ടി പുഴയിലെ ജല ആവാസ വ്യവസ്ഥ മത്സ്യസമ്പത്ത് സംരക്ഷണ പദ്ധതിക്ക് തുടക്കമായി. ആദ്യഘട്ടത്തിൽ അഞ്ചു ലക്ഷം കാർപ്പ് കുഞ്ഞുങ്ങളെ ശുദ്ധജല മേഖലയിലും മൂന്നുലക്ഷം ഓരുജലമത്സ്യ കുഞ്ഞുങ്ങളെ ബന്ധപ്പെട്ട മേഖലയിലും 12 ലക്ഷം ചെമ്മീൻ കുഞ്ഞുങ്ങളെ ഓരുജല മേഖലയിലുമാണ് നിക്ഷേപിക്കുന്നത്.
സംസ്ഥാന സർക്കാരിന്റെ ജനകീയ മത്സ്യകൃഷി പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടനം ചെമ്മീൻ, കരിമീൻ വിത്തുകൾ പുഴയിൽ നിക്ഷേപിച്ചുകൊണ്ട് ആരംഭിച്ചു. പിണറായി ചേക്കുപാലം കടവിലും ധർമ്മടം പാറപ്രം കടവിലുമായി ആറുലക്ഷം ചെമ്മീൻ കുഞ്ഞുങ്ങളെയും ഒന്നരലക്ഷം കരിമീൻ കുഞ്ഞുങ്ങളെയും നിക്ഷേപിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എൻ .കെ രവി അദ്ധ്യക്ഷത വഹിച്ചു.ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സി .കെ ഷൈനി, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി .ബാലൻ, സി .എച്ച് സജിത, പി വി വേണുഗോപാലൻ, എം .പി മോഹനൻ, പി .വി പ്രീത എന്നിവർ പ്രസംഗിച്ചു.
ചിലവ് 180 ലക്ഷം
180 ലക്ഷം രൂപയാണ് പദ്ധതിച്ചെലവ്. പ്രഥമ വാർഷിക പദ്ധതിക്കായി 65 ലക്ഷം രൂപ വകയിരുത്തി. ഗുണനിലവാരമുള്ള മത്സ്യം ലഭ്യമാക്കുന്നതിനുള്ള പദ്ധതി പ്രകാരം അഞ്ചരക്കണ്ടി പുഴയുടെ വിവിധ ഭാഗങ്ങളിലായി ശുദ്ധജല ഓരുജല മത്സ്യക്കുഞ്ഞുങ്ങളെയും ചെമ്മീൻ കുഞ്ഞുങ്ങളെയും നിക്ഷേപിച്ച് മത്സ്യസമ്പത്ത് പരിപോഷിപ്പിക്കും. ഇവയെ ജാഗ്രതയോടെയുള്ള നിരീക്ഷിക്കാനും സ്വാഭാവികമായുള്ള മത്സ്യസമ്പത്തിനെ സംരക്ഷിക്കുന്നതിനും മത്സ്യതൊഴിലാളികളുടെ ഉപജീവനമാർഗം ശക്തിപ്പെടുത്താനുമാണ് പദ്ധതി ഉദ്ദേശിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |