പാനൂർ: വാഗ്ഭടാനന്ദ ഗുരുദേവൻ മരണാനന്തര ക്രിയ നിർവഹിക്കാൻ സമൂഹത്തിനു നല്കിയ പ്രാർത്ഥനാ മാർഗ്ഗം ആത്മവിദ്യാസംഘക്കാർ ഇന്നും അന്യം നിന്നുപോകാതെ അനുഷ്ഠിക്കുന്നു. ബലികർമ്മത്തിന്റെ നിഷ്ഫലത സമൂഹത്തെ ബോധ്യപ്പെടുത്തിയാണ് വാഗ്ഭടാനന്ദൻ പരേതാത്മാവിന്റെ ശാന്തിക്കായി പ്രാർത്ഥിക്കാൻ ഉപദേശം നൽകിയത്.
ബലിച്ചോറു പോലുള്ളവ ജീവനോടുകൂടിയ ശരീരത്തിന് ഉപകരിക്കാം, ദേഹം വെടിഞ്ഞ ജീവന് അതിന്റെ ആവശ്യമില്ല. മണ്ണായും വെണ്ണീറായും മാറുന്ന ശരീരത്തിന് ബലികർമ്മംകൊണ്ട് പ്രയോജനമില്ലെെന്നും വിശപ്പ്, ദാഹം മുതലായ പ്രാണധർമ്മങ്ങൾ ജീവാത്മാവിനെ കൊണ്ട് അനുഭവിപ്പിക്കുക എന്നത് സത്യമല്ലെന്നും പരലോകത്തെത്തിയ ജീവൻ വീടിന്റെ അകത്തോ പുറത്തോ കടൽക്കരയിലോ സമർപ്പിക്കുന്ന പദാർത്ഥങ്ങൾ ഭക്ഷിക്കുന്നില്ലെന്നും യുക്തി യുക്തം സമൂഹത്തെബോധ്യപ്പെടുത്തി. പരേതാത്മാവിന്റെ ശാന്തിക്കായി ചെയ്യേണ്ടത് പ്രാർത്ഥന മാത്രമാണെന്നും വാഗ്ഭടാനന്ദൻ ഉപദേശിച്ചു.
ചരമം നടന്ന കുടുംബത്തിലെ അംഗങ്ങളും അയൽ വീട്ടുകാരും ആത്മവിദ്യാ സംഘക്കാരും ചേർന്നാണ് പ്രാർത്ഥന നടത്തുക. പ്രാർത്ഥനയിൽ പൗരോഹിത്യമേല്പിക്കുന്ന യാതൊരു ആചാരങ്ങളുമില്ല. ധ്യാനാധിഷ്ഠിതമായ കൂട്ടപ്രാർഥന മാത്രം.
വാഗ്ഭടാനന്ദ ഗുരുവിന്റെ പ്രഥമ ശിഷ്യൻ വി.കെ.കെ. ഗുരുക്കളുടെ മകൾ മൈഥിലിയുടെ ഭർത്താവും ആത്മവിദ്യാ സംഘം അനുഭാവിയുമായ എൻ. അച്യുതന്റെ വിയോഗത്തിലും കുന്നോത്തുപറമ്പിലെ ആത്മവിദ്യാ സംഘം പ്രവർത്തകൻ കാഞ്ഞിരോടൻ ഗോവിന്ദന്റെ വിയോഗത്തിലുമാണ് കഴിഞ്ഞദിവസങ്ങളിൽ ആത്മവിദ്യാസംഘം പ്രവർത്തകർ പ്രാർത്ഥന നടത്തിയത്. ഭഗവദ്ഗീതയിലെ ആശയങ്ങളും മറ്റുംവളരെ ലളിതമായിി ഗുരുദേവൻ ചരമപ്രാർത്ഥനകളിലൂടെ ബോധ്യപ്പെടുത്തിയാണ് ചരമ സംസ്കാര കർമ്മം രൂപപ്പെടുത്തിയത്
പൗരോഹിത്യം അടിച്ചേല്പിച്ച ആചാരങ്ങളെ അനുകരിക്കുന്നവരുടെയിടയിൽ വാഗ്ഭടാനന്ദ ഗുരുദേവരുടെ ഉപദേശം, 83-ാമത് സമാധിവേളയിലും ശിഷ്യ പരമ്പരയിൽപ്പെട്ടവർ അന്യംനിന്നുപോകാതെ സംരക്ഷിക്കുകയാണ്. കുന്നോത്ത് പറമ്പിലെ ടി.പി നാരായണൻ, ടി.കെ ചന്ദ്രൻ, കെ. കരുണൻ, സി.കെ സുകുമാരൻ, കെ. നാണു, കോച്ച് ബാലൻ, കാരായി വത്സൻ എന്നിവർ അച്യുതന്റെ വീട്ടിൽ നടന്ന പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |