പാനൂർ: പ്രണയവൈരാഗ്യത്താൽ വീട്ടിൽ കയറിയുവതിയുടെ ജീവൻ കവർന്നത് ഒരു പൂവിറക്കുന്ന ലാഘവത്തോടെ. പ്രണയനിരാസം വെറുപ്പിലേക്കും അതുകണ്ണില്ലാത്ത ക്രൂരതയിലേക്കുമെത്തിയപ്പോൾ കണ്ണൂരിൽ മറ്റൊരു യുവതിക്ക് കൂടി ജീവൻ കുരുതികൊടുക്കേണ്ടി വന്നു.
നാട്ടിൽ സാധാരണകാണാറുള്ള ഓൺലൈൻ സാധനങ്ങൾ ഹോംഡെലിവറി ചെയ്യുന്നവരുടെ മട്ടിലും ഭാവത്തിലുമാണ് തൊപ്പിയും മാസ്‌കുമണിഞ്ഞ് വളള്യായി ഉമാമഹേശ്വരക്ഷേത്രത്തിനു സമീപമുള്ള നടമ്മൽ കണ്ണച്ചാൻങ്കണ്ടി വിഷ്ണുപ്രിയ (23)യുടെ വീട്ടിലേക്ക് പ്രതിയായ മാനന്തേരി സത്രം സ്വദേശി ശ്യാംജിത്ത് കടന്നുവന്നത്. കൈയിൽ കരുതിയ ബാഗിൽ മൂർച്ചയേറിയ കത്തിയുംകൊണ്ടായിരുന്നു വരവ്. രാവിലെ പതിനൊന്നുമണി വരെ പിതാവ് വിനോദിന്റെ അമ്മ മരണമടഞ്ഞതിന്റെ മരണാനന്തര ചടങ്ങുകൾ നടക്കുന്ന ഇരുപതു മീറ്റർ മാത്രം അകലെയുള്ള തറവാട്ടുവീട്ടിലായിരുന്നു വിഷ്ണുപ്രിയ. വീട്ടിൽ പോയി വസ്ത്രം മാറ്റിവരട്ടെയെന്നു അമ്മ ബിന്ദുവിനോട് അനുവാദം ചോദിച്ചും ചേച്ചിമാരായ വിപിന, വിസ്മയ എന്നിവരോടു പറഞ്ഞുമാണ് വിഷ്ണുപ്രിയ വീട്ടിലേക്ക് വന്നത്. ഈ സമയം ഏകദേശം പതിനൊന്നുമണിയോടെയാണ് ശ്യാംജിത്ത് വിഷ്ണുപ്രിയയെ തേടിയെത്തിയത്. വീട്ടിൽ ആരുമില്ലാത്ത സമയത്തുളള വരവ് കൊല്ലുകയെന്ന ഉദ്ദേശ്യത്തോടു കൂടിമാത്രമായിരുന്നു.
കിടപ്പുമുറിയിൽ കയറിയ ശ്യാംജിത്ത് വിഷ്ണുപ്രിയയെ കടന്നുപിടിക്കുകയും കൈയിലുണ്ടായിരുന്ന കത്തികൊണ്ടു കഴുത്തറുക്കുകയും ചെയ്തു. ഇതു കൊല്ലപ്പെടാതിരിക്കാൻ കൈക്കൊണ്ടു തടഞ്ഞ വിപിനയെ കത്തികൊണ്ടു ആഴത്തിൽ ഇരുകൈകൾക്കും വെട്ടിയും കുത്തിയും പരുക്കേൽപ്പിക്കുകയും ചെയ്തു. കൊലനടത്തിയതിനു ശേഷം ഒന്നും സംഭവിക്കാത്തമട്ടിൽ ഇയാൾ ഇടവഴിയിലൂടെ നടന്നു പോവുകയായിരുന്നുവെന്ന് അയൽവാസികൾ പറയുന്നു. മകൾ തറവാട്ടുവീട്ടിൽ തിരിച്ചെത്താൻ വൈകിയതോടെയാണ് അമ്മ ബിന്ദുവും സഹോദരിമാരും സഹോദരൻ അരുണും വീട്ടിലേക്ക് വരുന്നത്. പതിനൊന്നരയോടെ ഇവർ എത്തുമ്പോൾ വീട് തുറന്നുകിടക്കുകയായിരുന്നു. വാതിലുകൾ മലർക്കെ തുറന്നുകിടന്നപ്പോൾ അസ്വാഭാവികത തോന്നിയ ഇവർ അമ്മൂവെന്ന് വിളിച്ചു കിടപ്പുമുറിയിൽ കയറിനോക്കിയപ്പോഴാണ് ചോരയിൽ കുളിച്ച നിലയിൽ ദേഹം കിടക്കയിലും തലതറയിലുമായി കിടക്കുന്ന വിഷ്ണുപ്രിയയെ കണ്ടത്.
ഇവരുടെ കൂട്ടക്കരച്ചിൽകേട്ട് നാട്ടുകാരും കുടുംബക്കാരുമെത്തിയപ്പോഴാണ് ഗ്രാമത്തിനെ നടുക്കിയ വാർത്ത് പുറംലോകമറിഞ്ഞത്.
സംഭവമറിഞ്ഞ് വള്ള്യായി ടൗണിൽ നിന്നും മൊകേരിയിൽ നിന്നും രണ്ടുപേരെ നാട്ടുകാർ തടഞ്ഞുവച്ചെങ്കിലും ഇതര സംസ്ഥാന തൊഴിലാളികളായ ഇവരല്ല കൊലനടത്തിയതെന്ന് തെളിഞ്ഞതിനെ തുടർന്ന് വിട്ടയയ്ക്കുകയായിരുന്നു.
അച്ഛൻ ഗൾഫിലേക്ക് മടങ്ങി
പത്തുദിവസം തികയും മുമ്പെ...
അമ്മയ്ക്കു സുഖമില്ലാത്തതിനെ തുടർന്ന് വിഷ്ണുപ്രിയയുടെ പിതാവ് വിനോദ് ഗൾഫിൽ നിന്നും നാട്ടിലെത്തി പത്തുദിവസം മുമ്പാണ് മടങ്ങിയത്. അച്ഛനുമായി ഏറെ ആത്മബന്ധമുള്ള വിഷ്ണുപ്രിയ വിനോദ് മടങ്ങിപ്പോകുന്നതിൽ ഏറെ സങ്കടപ്പെട്ടിരുന്നു. അച്ഛൻ പോകുന്നതിൽ സങ്കടമുള്ളതിനാൽ വീട്ടുകാരുടെ അമ്മുവായ വിഷ്ണുപ്രിയ യാത്രയയ്ക്കാൻ പോയിരുന്നില്ല. അച്ഛൻ പോകുന്നത് കാണാൻ തനിക്ക് കഴിയാത്തതിനാലാണ് താൻ അന്നേ ദിവസം ജോലിക്ക് വന്നതെന്ന് പാനൂർ ന്യൂക്ലിയസ് ആശുപത്രി ഫാർമസിയിലെ സഹപ്രവർത്തകരോട് വിഷ്ണുപ്രിയ പറഞ്ഞിരുന്നു. അച്ഛമ്മ മരിച്ചതിനാൽ കഴിഞ്ഞ അഞ്ചുദിവസമായി വിഷ്ണുപ്രിയ അവധിയായിരുന്നു. കൊലപാതക വിവരമറിഞ്ഞ് നൂറുകണക്കിനാളുകളാണ് വളള്യായി ഉമാമഹേശ്വരക്ഷത്രത്തിനടുത്തുള്ള വീട്ടിലും പരിസരത്തും തടിച്ചു കൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |