കണ്ണൂർ: അനർഹമായി മുൻഗണനാ കാർഡുകൾ കൈവശം വച്ചിരിക്കുന്നവരെ കണ്ടെത്താനായി ഒരുമാസം മുമ്പ് തുടങ്ങിയ ഓപ്പറേഷൻ യെല്ലോ പദ്ധതിയിലൂടെ പിടികൂടിയത് 348 റേഷൻ കാർഡുകൾ. ഇവരിൽ നിന്ന് 2,21,464 രൂപ പിഴയായും ഈടാക്കി.
സെപ്തംബർ പകുതിയോടെയാണ് ജില്ലയിൽ ഓപ്പറേഷൻ യെല്ലോ പദ്ധതിക്ക് തുടക്കം കുറിച്ചത്. താലൂക്കടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ വീടുകൾ കയറിയിറങ്ങി പരിശോധന നടത്തിയാണ് അനർഹരെ കണ്ടെത്തുന്നത്. ഏറ്റവും കൂടുതൽ കാർഡുകൾ പിടികൂടിയത് ഇരിട്ടി താലൂക്കിലും കുറവ് പയ്യന്നൂർ താലൂക്കിലുമാണ്.
ഉയർന്ന ശമ്പളത്തിൽ ജോലി ചെയ്യുന്നവരും ഏക്കർ കണക്കിന് ഭൂമിയുള്ളവരും ആഡംബര നികുതിയടയ്ക്കുന്നവരുമുൾപ്പെടെ നിരവധി പേരാണ് മുൻഗണനാകാർഡ് കൈവശംവച്ചതെന്ന് അധികൃതർ പറഞ്ഞു. അനധികൃതമായി കാർഡുകൾ കൈവശം വച്ച് അരി വാങ്ങിയ കാലയളവിലുള്ള പണമാണ് പിഴയായി ഈടാക്കുന്നത്. ഇതിൽ വർഷങ്ങളായി അനർഹരായി അരി വാങ്ങിയവരുമുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സർക്കാർ ജോലിയുള്ളവരും വിദേശത്ത് ഉയർന്ന വരുമാനമുള്ളവരും ആഡംബര വീട് വയ്ക്കുകയും പിന്നീട് നേരത്തെ താമാസിച്ചിരുന്ന ഷെഡോ തകർന്ന് വീഴാറായ വീടോ അതേ പടി നിലനിർത്തി ഇതേ കെട്ടിട നമ്പറിൽ അന്ത്യോദയ, മുൻഗണനാ കാർഡ് നിലനിർത്തുന്നതായും കണ്ടെത്തി.
പിടികൂടിയ കാർഡുകളെല്ലാം പൊതുവിഭാഗത്തിലേക്ക് മാറ്റുമെന്ന് അധികൃതർ പറഞ്ഞു. വരും ദിവസങ്ങളിലും പരിശോധന തുടരും.
പരാതികളേറെ
അനർഹർ മുൻഗണനാകാർഡുകൾ കൈവശം വയ്ക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണെത്തുന്നത്. പൊതുജനങ്ങൾക്ക് പരാതി അറിയിക്കാനായി ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃ വകുപ്പിന്റെ നേതൃത്വത്തിൽ തുടങ്ങിയ വാട്‌സ് ആപ്പ് നമ്പറിലേക്കാണ് ദിവസേന നിരവധി പരാതികളെത്തുന്നത്. അനർഹരായവർ റേഷൻ കാർഡുകൾ ഉപയോഗിക്കുന്നതു മുതൽ റേഷൻ കടകളിൽനിന്ന് ലഭിക്കുന്ന അരി വിതരണത്തിലെ പ്രശ്നങ്ങൾ വരെ പരാതിയായി എത്തുന്നുണ്ട്.
അനർഹരായി കണ്ടെത്തിയവർ
താലൂക്ക് മുൻഗണന അന്ത്യോദയ സബ്‌സിഡി ആകെ
കണ്ണൂർ 25 7 20 52
തളിപ്പറമ്പ് 40 9 25 74
പയ്യന്നൂർ 18 3 2 23
ഇരിട്ടി 68 14 54 136
തലശേരി 35 15 13 63
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |