മാഹി: നര കയറിയ മുടി, നീണ്ടുവളർന്ന താടി, ടീ ഷർട്ടും പാന്റും വേഷം.തിളക്കമുള്ള കണ്ണുകളും. ഒറ്റനോട്ടത്തിൽ ആരുടേയും ശ്രദ്ധ പിടിച്ചുപറ്റുന്ന രൂപമാണ് പന്തക്കലിൽ താമസിക്കുന്ന സോമന്റേത്. കോടിയേരി പാറാലിലെ ആശ്രമതുല്യമായ ഇടത്തിൽ പതിനാലോളം പൂച്ചകളും പത്തോളം നായകളും മുള്ളൻപന്നികളും പാമ്പുകളുമൊക്കെയായി സന്തോഷപൂർവം ജീവിതം ചിലവഴിക്കുന്നതു കാണുമ്പോൾ ശ്രദ്ധ കൗതുകവും അത്ഭുതവുമായി പരിവർത്തനപ്പെടും.
മൈസൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടിയ ഈ എഴുപത്തിയെട്ടുകാരൻ മീശ മുളയ്ക്കും പ്രായത്തിലാണ് ജന്മനാടായ തൃശൂരിനോട് വിടപറഞ്ഞത്. പിന്നീട് അവധൂത തുല്യമായ യാത്രയായിരുന്നു. രാജ്യത്തുടനീളം സഞ്ചരിച്ച് പ്രകൃതിയുടേയും, ജീവ ജാലങ്ങളുടേയും പ്രിയതോഴനായി .വയനാട്, കുടക് പ്രദേശങ്ങളിൽ കൃഷിയിടങ്ങളിലും റബ്ബർ എസ്റ്റേറ്റുകളിലുമായി അല്പകാലം ജോലിയും ചെയ്തു. ഇതിന് ശേഷമാണ് പാറാലിൽ താമസമാക്കിയത്.മുളങ്കാടുകൾക്കിടയിൽ കൂടിയ പാമ്പുകൾക്ക് ഭക്ഷണം നൽകുന്നത് ശ്രദ്ധയിൽപ്പെട്ട അയൽക്കാരുടെ പരാതിയിൽ പൊലീസ് സോമനെ കസ്റ്റഡിയിലെടുത്തു. പാമ്പുകളെ കൈവിടാനുള്ള പൊലീസിന്റെ നിർദ്ദേശം വന്നപ്പോൾ പതിനാറുവർഷക്കാലത്തെ അയൽക്കാരുമായുള്ള ബന്ധം വിട്ട് പന്തക്കലിലേക്ക് താമസം മാറ്റി. പാറാലിലെ പോല െഅവിടെയും കമനീയമായ ഉദ്യാനം തീർത്തു. വിളിച്ചുണർത്തുന്ന കാക്കകൾക്ക് ഭക്ഷണം നൽകിയാണ് സോമന്റെ ദിവസം തുടങ്ങുന്നത്. പൂച്ചകൾക്കും, പട്ടികൾക്കുമായി മാത്രം 250 രൂപയെങ്കിലും ദിവസവും സോമൻ ചിലവഴിക്കും. പുറത്തുള്ളവർക്ക് ഉദ്യാനം നിർമ്മിച്ചുനൽകിയാണ് ഈ തുക കണ്ടെത്തുന്നത്. കൊവിഡ് കാലത്ത് ജോലിയൊന്നുമില്ലാതിരുന്നപ്പോഴും തന്റെ നായകൾക്കും പൂച്ചകൾക്കും, കാക്കകൾക്കുമെല്ലാം കൃത്യമായി ഭക്ഷണം നൽകാൻ മറന്നില്ല. സസ്യ ജീവ ശാസ്ത്രത്തിൽ അഗാധമായ ജ്ഞാനമുള്ള ഇദ്ദേഹം ചെടികൾ മുളപ്പിക്കാനും, ഗ്രാഫ്റ്റിംഗിലും നിരവധി പരീക്ഷണങ്ങൾ നടത്തി വിജയിപ്പിച്ചിട്ടുണ്ട്.അറുപത് വർഷമായി സൈക്കിളിലാണ് ഇദ്ദേഹം ജോലിസ്ഥലത്തും മറ്റും പോകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |