കൂത്തുപറമ്പ്:വിഖ്യാത ചലച്ചിത്രകാരനും ജെസി ഡാനിയൽ അവാർഡ് ജേതാവുമായ കെ.പി.കുമാരന് ജന്മനാടിന്റെ ആദരം. ഇന്നലെ കൂത്തുപറമ്പിലെത്തിയ ചലചിത്രകാരന് പ്രൗഢമായ സ്വീകരണമാണ് കൂത്തുപറമ്പിലെ പൗരാവലി നൽകിയത്. ചലച്ചിത്ര മേഖലയിലെ പരമോന്നത ബഹുമതിയായ ജെ സി ഡാനിയൽ അവാർഡ് ലഭിച്ച ശേഷം ജന്മനാട്ടിലെത്തിയ കെ.പി.കുമാരനെ കേരള ചലചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത്ത് പൊന്നാട അണിയിച്ചു.
ജന്മനാടിന്റെ ആദരവ് ലഭിച്ച ഭാഗ്യവാനായ കലാകാരനാണ് കെ.പി.കുമാരനെന്ന് സ്വീകരണ യോഗം ഉദ്ഘാടനം ചെയ്ത രഞ്ജിത്ത് പറഞ്ഞു.പുരോഗമന കലാസാഹിത്യ സംഘം കൂത്തുപറമ്പ് മേഖല കമ്മിറ്റി,കേരള ടാക്കീസ് ഫിലിം സൊസൈറ്റി,സുധീഷ് മെമ്മോറിയൽ സാംസ്കാരിക കേന്ദ്രം എന്നിവ ചേർന്നാണ് ആദരവ് നൽകിയത്.സംഘാടക സമിതി ചെയർമാൻ എൻ.കെ.ശ്രീനിവാസൻ പ്രശസ്തി പത്രം കൈമാറി.
കൂത്തുപറമ്പ് പാലത്തുങ്കരയിൽ നിന്ന് തുറന്ന വാഹനത്തിൽ ചെണ്ട മേളത്തിന്റെ അകമ്പടിയോടെ കൂത്തുപറമ്പ് മാറോളിഘട്ടിലേക്ക് സ്വീകരിച്ചു.മാറോളിഘട്ടിൽ നടന്ന ആദരവ് ചടങ്ങിൽ നഗരസഭ ചെയർമാൻ വി.സുജാത അദ്ധ്യക്ഷത വഹിച്ചു.കഥാകൃത്ത് വി.ആർ.സുധീഷ്,സി.പി.എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി. ജയരാജൻ,വത്സൻ പനോളി,എം.സുരേന്ദ്രൻ,വി.കെ.ജോസഫ്,എം.വി.അജയകുമാർ,എം.കെ.മനോഹരൻ,പി. പ്രേമരാജൻ,കെ.ധനഞ്ജയൻ,എം.സജീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. കെ.രാഘവൻ അനുസ്മരണ ഗാനസന്ധ്യയും കേരള ഫോക് ലോർ അക്കാഡമിയുടെ സഹകരണത്തോടെ പുന്നാട് പൊലികയുടെ നാടൻ പാട്ടരങ്ങും അരങ്ങേറി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |