കാഞ്ഞങ്ങാട് : സീറ്റുകൾ ഒഴിഞ്ഞു കിടക്കുമ്പോഴും പഠിക്കാൻ വിദ്യാർത്ഥികളില്ലാതെ കാസർകോട് കേന്ദ്ര സർവകലാശാല. കാസർകോട് ജില്ലയിൽ പ്രവർത്തിക്കുന്ന സർവ്വകലാശാലയായിട്ടും കന്നഡയിലാണ് കൂടുതൽ സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നത്. മലയാളത്തിലും ഇതേ സ്ഥിതി തന്നെ. എം. എ. മലയാളത്തിനും കന്നഡയ്ക്കും വിദ്യാർത്ഥികളെ തേടുകയാണ് കേന്ദ്ര സർവ്വകലാശാല. പത്രങ്ങളിൽ പരസ്യം നൽകിയിട്ടും വിദ്യാർത്ഥികളെ കിട്ടുന്നില്ല.
കേന്ദ്രീകൃത പ്രവേശന നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് ഇങ്ങനെ സീറ്റുകൾ ഒഴിഞ്ഞ് കിടക്കുന്നത്. സ്‌പോട്ട് അഡ്മിഷൻ നടത്തി വിദ്യാർത്ഥികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കേന്ദ്ര സർവകലാശാല. 14 ന് രാവിലെ പത്തിന് മതിയായ രേഖകളുമായി എത്താനാണ് വിദ്യാർത്ഥികൾക്കുള്ള നിർദേശം.
എം. എ മലയാളത്തിന് പകുതി സീറ്റിലും ആളില്ല
സ്‌പോട്ട് അഡ്മിഷൻ നടത്തി വിദ്യാർത്ഥികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കേന്ദ്ര സർവകലാശാല. കാസർകോട് പെരിയയിലെ സെൻട്രൽ യൂണിവേഴ്‌സിറ്റിയിൽ എം എ മലയാളത്തിന് 40 സീറ്റുകളാണുള്ളത്. പകുതി സീറ്റുകളും ഒഴിഞ്ഞ് കിടക്കുന്നു. ജനറൽ4, ഒബിസി10, പട്ടികജാതി3, പട്ടിക വർഗം3 എന്നിങ്ങനെയാണ് ഒഴിവുകൾ.
40 സീറ്റുള്ള എംഎ കന്നഡയിൽ 28 സീറ്റിൽ ആളില്ല. ജനറൽ 4, ഒ.ബി.സി11, പട്ടികജാതി 6, പട്ടിക വർഗം3, മുന്നോക്ക സംവരണം 4 എന്നിങ്ങനെ ഒഴിവുകൾ. രണ്ട് സർട്ടിഫിക്കറ്റ് കോഴ്‌സുകൾക്ക് ഒരൊറ്റ വിദ്യാർത്ഥി പോലും എത്തിയിട്ടില്ല. ലൈഫ് സ്‌കിൽസിൽ ആറു മാസത്തെ സർട്ടിഫിക്കറ്റ് കോഴ്‌സ്, ഒരു വർഷത്തെ പി.ജി ഡിപ്ലോമ കോഴ്‌സ് എന്നിവയ്ക്കാണ് ആരും എത്താതത്. നൂറ് വീതം സീറ്റുകളാണ് ഈ രണ്ട് കോഴ്‌സുകൾക്കുമുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |