കാസർകോട് വിളിച്ച യോഗത്തിൽ നിന്ന് ഡി.സി.സി ജനറൽ സെക്രട്ടറി ഇറങ്ങിപ്പോയി
ചിറ്റാരിക്കാൽ : ഈസ്റ്റ് എളേരിയിൽ കോൺഗ്രസിൽ നിന്ന് ഒരു വിഭാഗം രാജിവച്ച് ഡി.ഡി.എഫ് രൂപീക്കാനിടയായ ഈസ്റ്റ് എളേരി സർവീസ് സഹകരണ ബാങ്ക് ഭരണസമിതിയെ ചൊല്ലിയുള്ള പ്രശ്നങ്ങൾ വീണ്ടും തലപൊക്കുന്നു. കോൺഗ്രസിൽ ലയിക്കാനുള്ള ഡി.ഡി.എഫിന്റെ ശ്രമങ്ങൾക്ക് മങ്ങലേൽപ്പിക്കുന്ന തരത്തിലാണ് പുതിയ വിവാദം ഉയർന്നിരിക്കുന്നത്.
വിവാദം തണുപ്പിക്കാൻ ഡി. സി സി പ്രസിഡന്റ് പി. കെ ഫൈസൽ മുൻകൈയെടുത്ത് കാസർകോട്ട് വിളിച്ച യോഗത്തിൽ നിന്നും ഡി.സി.സി ജനറൽ സെക്രട്ടറി സെബാസ്റ്റ്യൻ പതാലിൽ ഇറങ്ങിപ്പോയി.മണ്ഡലം പ്രസിഡന്റ് ജോർജ് കരിമടം യോഗത്തിന് എത്തിയതുമില്ല. അതെ സമയം ഇനി ലയന സമ്മേളനത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് ഡി.ഡി.എഫ് പ്രസിഡന്റ് ജെയിംസ് പന്തമാക്കൽ 'കേരള കൗമുദി'യോട് പറഞ്ഞത്.
കെ.പി.സി.സിയും ജില്ലാ കോൺഗ്രസ് നേതൃത്വവും മുൻകൈയെടുത്താണ് ഡി.ഡി.എഫിനെ പാർട്ടിയുമായി അടുപ്പിക്കാൻ കഠിനപ്രയത്നം നടത്തിയത്. പക്ഷെ, പ്രാദേശികമായ ഒരു വിഭാഗം ഡി. ഡി. എഫ് പാർട്ടിയിൽ ലയിക്കുന്നതിന് എതിരാണ്. ഇതാണ് ഈസ്റ്റ് എളേരി സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പിൽ ധാരണകൾ മാറ്റി പരസ്പരം മത്സരിച്ചതിന് പിന്നിൽ.
പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് പന്തമാക്കലിന്റെ നേതൃത്വത്തിൽ ഡി.ഡി.എഫ് കോൺഗ്രസിൽ ലയിക്കാൻ തീരുമാനിച്ചത് ഏതാനും ദിവസങ്ങൾക്കു മുമ്പാണ്. ബാങ്ക് തെരഞ്ഞെടുപ്പിന് മുന്നോടിയായി തിരുവനന്തപുരത്ത് കെപിസിസി പ്രസിഡന്റ് കെ സുധാകരനുമായി രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി,ഡി.സി.സി പ്രസിഡന്റ് പി. കെ ഫൈസൽ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചകളെ തുടർന്ന് കഴിഞ്ഞ മൂന്നിന് ഡി.ഡി.എഫിനെ പാർട്ടിയിലേക്ക് സ്വീകരിക്കാൻ തീരുമാനിച്ചത്. 20ന് ലയന സമ്മേളനം ചിറ്റാരിക്കാലിൽ നടത്താനും തീരുമാനിച്ചിരുന്നു. അതിനിടെ നടന്ന ബാങ്ക് തിരഞ്ഞെടുപ്പിൽ ഡി.ഡി.എഫിന് നാല് സ്ഥാനങ്ങൾ ലഭിച്ചു. ഈ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയിച്ചിരുന്നു. ഇരുനേതാക്കളുടെയും സാന്നിധ്യത്തിൽ നടത്തിയ പാർട്ടി യോഗത്തിൽ പി.എം മാത്യുവിന്റെ പേര് കോൺഗ്രസും ഇ.പി.ചാക്കോയുടെ പേര് ഡി.ഡി.എഫും ഉന്നയിച്ചു. ധാരണയാകാത്തതിനെ തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ രണ്ട് പേർക്കും തുല്യ വോട്ട് കിട്ടിയതിനെ തുടർന്നുണ്ടായ നറുക്കെടുപ്പിൽ പി.എം.മാത്യു പ്രസിഡന്റ് സ്ഥാനത്തെത്തി. ഡി.ഡി. എഫിലെ ജെസി ടോമാണ് വൈസ് പ്രസിഡന്റായത്. ഫല പ്രഖ്യാപനത്തിന് ശേഷം ബാങ്ക് ഹെഡ് ഓഫീസിന് മുന്നിൽ ചെറിയതോതിൽ കൈയാങ്കളിയുമുണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |