കണ്ണൂർ:പൊലീസിന്റെ നേതൃത്വത്തിൽ ആരംഭിച്ച വാച്ച് ടു ചിൽഡ്രൺ പദ്ധതിയിൽ ഇതുവരെ പിടിയിലായത് അൻപത് കുട്ടികൾ.ദിവസേന ചുരുങ്ങിയത് ഏഴു കുട്ടികളെങ്കിലും പൊലീസിന്റെ നിരീക്ഷണത്തിൽ കുടുങ്ങുന്നുണ്ട്.മാളുകൾ ,ബീച്ചുകൾ ,പാർക്കുകൾ ,സിനിമ തീയറ്ററുകൾ ,പുതിയ ബസ് സ്റ്റാൻഡ് പരിസരം എന്നിവിടങ്ങളിലാണ് ക്ലാസ് കട്ട് ചെയ്ത് വിദ്യാർത്ഥികൾ കൂടുതലായും കറങ്ങി നടക്കുന്ന്.കണ്ണൂർ കോട്ടയിലും ഇത്തരത്തിൽ കുട്ടികളാണ് ദിവസേന എത്തുന്നുണ്ട്.
പിടിക്കപ്പെടുന്ന കുട്ടികളെ മാനസിക സമ്മർദ്ദത്തിലാക്കാതെ ഉപദേശിച്ച് തിരിച്ചയക്കുകയാണ് ചെയ്യുന്നത്.ചാല സ്കൂളിൽ നടന്ന കലോത്സവത്തിനെത്തി കറങ്ങി നടന്ന അഞ്ച് കുട്ടികളെ നഗരത്തിലെ മാളിൽ നിന്നും പിടികൂടിയിരുന്നു.സംശയാസ്പദമായി ക്ലാസിൽ വരാതെ ലീവെടുത്ത കുട്ടിയുടെ വീട്ടിൽ പൊലീസ് നേരിട്ടെത്തി വിവരങ്ങൾ തിരക്കുകയുണ്ടായി. അച്ഛനും അമ്മയും ജോലിക്ക് പോകുന്നവരാണ്.ഇവരെ ബന്ധപ്പെട്ടപ്പോൾ കുട്ടി സ്കൂളിൽ പോയെന്നാണ് പൊലീസിന് കിട്ടിയ വിവരം.എന്നാൽ തലവേദനയെ തുടർന്ന് കുട്ടി സ്കൂളിലെത്താതെ വീട്ടിലേക്ക് തിരിച്ച് പോവുകയായിരുന്നു.ഇത് രക്ഷിതാക്കളോട് പറഞ്ഞിരുന്നില്ല.വനിത സെൽ ഇൻസ്‌പെക്ടർ ടി.പി. സുധയുടെ നേതൃത്വത്തിൽ വനിത പൊലീസുകാരുടെ പ്രത്യേക സ്ക്വാഡ് ഇതിനായി പ്രവർത്തിക്കുന്നുണ്ട്.
വിദ്യാർത്ഥികൾ ക്ലാസ് കട്ട് ചെയ്ത് നഗരത്തിൽ ചുറ്റിക്കറങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് എ.സി.പി ടി.കെ.രത്നനകുമാറിന്റെ നേതൃത്വത്തിൽ വാച്ച് ടു ചിൽഡ്രൺ പദ്ധതിക്ക് രൂപം നൽകിയത്.എം.ഡി.എം.എ ഉൾപ്പെടുന്ന ലഹരി ഉത്പ്പന്നങ്ങൾ വിദ്യാർത്ഥികൾ ഉപയോഗിക്കുന്നതായും പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു.
കോർപറേഷൻ പരിധിയിലെ സ്‌കൂൾ പ്രിൻസിപ്പൽമാർ, പ്രധാനാദ്ധ്യാപകർ, വനിത പൊലീസ് ഉദ്യോഗസ്ഥർ, പിങ്ക് പൊലീസ് എന്നിവരെ ഉൾപ്പെടുത്തി വാട്സ് ആപ്പ് ഗ്രൂപ്പുണ്ടാക്കിയാണ് പ്രവർത്തനം.സംശയകരമായ സാഹചര്യത്തിൽ സ്‌കൂളിലെത്താത്ത വിദ്യാർത്ഥികളെക്കുറിച്ച് വാട്‌സ് ആപ്പ് ഗ്രൂപ്പിൽ വിവരങ്ങൾ കൈമാറാം.ഒൻപതിനാണ് പദ്ധതി ആരംഭിച്ചത്.വരും ദിവസങ്ങിളെല്ലാം പൊലീസ് നിരീക്ഷണം ശക്തമാക്കും.
കോട്ട പ്രധാന കേന്ദ്രം
സമൂഹമാദ്ധ്യമങ്ങളിലൂടെ പരിചപ്പെടുന്ന വിദ്യാർത്ഥികൾ തമ്മിൽ മാളുകൾ ബീച്ചുകൾ കോട്ട എന്നിവിടങ്ങളിൽ കൂടിക്കാണുന്നത്.പലരും മണിക്കൂറുകൾ ഇവിടെ ചിലവൊഴിക്കാറുണ്ട്.മറ്റ് ജില്ലകളിൽ നിന്ന് വരെ പല കുട്ടികളും കണ്ണൂർ കോട്ടയിലെത്തുന്നുണ്ട്.പൊലീസ് നിരീക്ഷണം ശക്തമാക്കിയതോടെ കഴിഞ്ഞ ദിവസങ്ങളിലായി കോട്ടയിലെത്തുന്ന കുട്ടികളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |