നിർമ്മാണം മാർച്ചിൽ
കണ്ണൂർ: മത്സ്യത്തൊഴിലാളികളുടെ വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിന്റെ ഭാഗമായി പുനർഗേഹം പദ്ധതിയിലുൾപ്പെടുത്തി ജില്ലയിൽ 200 വീടുകൾ പൂർത്തിയാക്കുന്നതിനുള്ള നടപടികൾ അതിവേഗം പുരോഗമിക്കുന്നു. മത്സ്യതൊഴിലാളികൾക്ക് കടലിൽ പോകാനുള്ള സൗകര്യം കൂടി കണക്കിലെടുത്താണ് താമസസൗകര്യത്തിന് സ്ഥലം കണ്ടെത്തുന്നത്.
തീരപ്രദേശമായ ന്യൂമാഹി മുതൽ മാടായി വരെയുള്ള പഞ്ചായത്തുകളിലായി അഞ്ച് ഏക്കർ ഭൂമിയാണ് ഏറ്റെടുത്തിരിക്കുന്നത്. എന്നാൽ കണ്ണൂർ ജില്ലയിൽ ഫ്ളാറ്റ് നിർമ്മിക്കാൻ അനുയോജ്യമായ ഭൂമി കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇതുവരെ 70 വീടുകൾ പദ്ധതിയുടെ ഭാഗമായി പൂർത്തിയാക്കി. 35 കുടുംബങ്ങൾ താമസം തുടങ്ങി. ബാക്കിയുള്ള കുടുംബങ്ങൾ താമസം മാറാനുള്ള തയ്യാറെടുപ്പിലാണ്.
പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള ഗുണഭോക്താക്കൾക്ക് മൂന്ന് സെന്റ് സ്ഥലം സ്വന്തമായി വാങ്ങുന്നതിനായി പരമാവധി ആറു ലക്ഷം രൂപയും ആ സ്ഥലത്ത് ഭവന നിർമ്മാണം നടത്തുന്നതിനായി നാല് ലക്ഷം രൂപയും ചേർത്ത് ആകെ 10 ലക്ഷം രൂപയാണ് ധനസഹായമായി അനുവദിക്കുന്നത്. പദ്ധതിപ്രകാരം ഗുണഭോക്താക്കൾക്ക് സ്ഥലവും വീടും ഒരുമിച്ച് വാങ്ങുകയോ ഫ്ളാറ്റ്, അപ്പാർട്ട്‌മെന്റ്, റസിഡൻഷ്യൽ ഗ്രൂപ്പ് എന്നിവ നിർമ്മിച്ചു നൽകുകയോ ചെയ്യാം.
മാറ്റിപാർപ്പിക്കുന്നത് 250 കുടുംബങ്ങളെ
2017ൽ നടന്ന സർവേ പ്രകാരം 1583 കുടുംബങ്ങളാണ് ജില്ലയിൽ 50മീറ്റർ പരിധിയിൽ താമസിക്കുന്നത്. മാറിത്താമസിക്കാൻ സന്നദ്ധത പ്രകടിപ്പിച്ച 250 കുടുംബങ്ങളെയാണ് ഇപ്പോൾ മാറ്റി പാർപ്പിക്കുന്നത്. ഇതിൽ 150 ഗുണഭോക്താക്കൾ കണ്ടെത്തിയ ഭൂമിയുടെ വില ജില്ലാകളക്ടർ ചെയർമാനായ ജില്ലാതല അപ്രൂവൽ കമ്മിറ്റി അംഗീകരിച്ചു. ഭൂമിയുടെ രജിസ്ട്രേഷൻ ഉൾപ്പെടേ പൂർത്തിയാക്കി.
പുനർഗേഹം
ഫിഷറീസ് വകുപ്പ് തീരദേശ വേലിയേറ്റ രേഖയിൽ നിന്നും 50 മീറ്റർ പരിധിക്കുള്ളിൽ താമസിക്കുന്ന മുഴുവൻ ജനവിഭാഗങ്ങൾക്കും സുരക്ഷിത മേഖലയിൽ വീട് നിർമ്മിക്കുന്ന പദ്ധതിയാണ് പുനർഗേഹം. 15 കോടിയുടെ പദ്ധതിയാണ് ഫിഷറീസ് വകുപ്പ് വിഭാവനം ചെയ്തിട്ടുള്ളത്. മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനായി വീട് നിർമാണം, ഫ്ലാറ്റ് സമുച്ചയം എന്നിവ നിർമ്മിക്കാനാണ് സർക്കാർ പദ്ധതി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |